സമ്പൂര്‍ണ ഭിന്നശേഷി ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് പദ്ധതി; ആദ്യ പഞ്ചായത്തായി വേലൂർ

Spread the love

സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ 25നകം അപേക്ഷ നല്‍കണം
തൃശൂരിനെ സമ്പൂര്‍ണ ഭിന്നശേഷി ഗാര്‍ഡിയന്‍ഷിപ്പ് ജില്ലയാക്കി മാറ്റാനുള്ള പദ്ധതിയുമായി ജില്ലാ ഭരണകൂടം. ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ മേല്‍നോട്ടത്തിലാണ് ജില്ലയിലെ അര്‍ഹരായ എല്ലാ ഭിന്നശേഷിക്കാര്‍ക്കും ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കും.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഹിയറിംഗില്‍ പഞ്ചായത്തിലെ 35 പേര്‍ക്ക് ലീഗല്‍ ഗാഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇനിയും ആര്‍ക്കെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അവര്‍ ഡിസംബര്‍ 25നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവര്‍ക്കു കൂടി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതോടെ സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷി വിഭാഗത്തിന് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ലഭ്യമാകുന്ന ഗ്രാമപഞ്ചായത്തായി വോലൂര്‍ മാറും. പദ്ധതിയുടെ മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിന്റെ സാധ്യതകള്‍ എന്തെല്ലാമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുകയെന്നത് പ്രധാനമാണ്. മറ്റ് പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും നാഷനല്‍ ട്രസ്റ്റ് ആക്ടിന്റെ കീഴിലുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കലക്ടര്‍ പറഞ്ഞു.
നാഷനല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വിവിധ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനും നിയമപരമായ പരിരക്ഷ ലഭിക്കുന്നതിനുമാണ് ഗാര്‍ഡിയന്‍ഷിപ്പ് നല്‍കുന്നത്. സാധാരണ നിലയില്‍ 18 വയസ്സ് വരെ മാതാപിതാക്കളായിരിക്കും കുട്ടികളുടെ നിയമപരമായ രക്ഷിതാക്കള്‍. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍വരുന്ന ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് 18 വയസ്സ് കഴിഞ്ഞാലും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് നിയമപരമായ രക്ഷകര്‍തൃത്വം ഉറപ്പുവരുത്തുന്നതാണ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്.

Author