ഐഡഹോ വിദ്യാര്‍ഥികളുടെ കൊലപാതകം; ക്രിമിനോളജി വിദ്യാര്‍ഥി അറസ്റ്റില്‍

Spread the love

ഐഡഹോ : ഐഡഹോ യൂണിവേഴ്‌സിറ്റിയിലെ നാലു വിദ്യാര്‍ത്ഥികളെ കുത്തി കൊലപ്പെടുത്തുകയും രണ്ട് വിദ്യാര്‍ഥികളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ക്രിമിനോളജി പി.എച്ച്ഡി വിദ്യാര്‍ഥി ബ്രയാന്‍ ക്രിസ്റ്റഫര്‍ കോറബര്‍ഗര്‍ അറസ്റ്റിലായി. ഈസ്റ്റേണ്‍ പെന്‍സില്‍വാനിയായില്‍ നിന്നും വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്.

നവംബര്‍ 13ന് നടന്ന കൊലപാതകത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.മോസ്‌കോയിലുള്ള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതാനും മൈലുകള്‍ ദൂരെയുള്ള വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ് പിടിയിലായതെന്ന് മോസ്‌കോ പോലീസ് ചീഫ് ജയിംസ് ഫ്രൈ അറിയിച്ചു.

വിദ്യാര്‍ഥികള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുറിയിലേക്ക് അതിക്രമിച്ചു കയറി മനപ്പൂര്‍വം കൊല നടത്തുകയായിരുന്നു എന്നാണ് ലാറ്റ കൗണ്ടി പ്രോസിക്യൂട്ടര്‍ ബില്‍ തോംപ്‌സണ്‍ പറയുന്നത്. ഇയാള്‍ക്കെതിരെ 4 ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ ചാര്‍ജ് ചെയ്യുകയും, ജാമ്യം നിഷേധിച്ചതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. സംഭവസ്ഥലത്തുനിന്നും കണ്ടെത്തുന്ന ഡി.എന്‍.എ പ്രതിയുടെ ഡി.എന്‍.എയുമായി സാമ്യം ഉണ്ടെന്നു അദ്ദേഹം പറയുന്നു.

ദിവസങ്ങള്‍ പിന്തുടര്‍ന്നു ശേഷമാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം പിടികൂടിയിട്ടുണ്ട്. സംഭവദിവസം ഈ വാഹനം യൂണിവേഴ്‌സിറ്റി പരിസരത്ത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാള്‍ക്കെതിരെയുള്ള തെളിവുകള്‍ ശേഖരിക്കാനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അത്യദ്ധ്വാനം ചെയ്യുന്നത് . പ്രതിയെ പിടികൂടിയതോടെ മോസ്‌കോ പോലീസിന് അല്പം ആശ്വാസമായി.

Author