ബനഡിക്ട് പതിനാറാമന്‍ പാപ്പ അടിയുറച്ച ദൈവശാസ്ത്ര നിലപാടുകളുടെ അതുല്യ വ്യക്തിത്വം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Spread the love

കൊച്ചി: സഭാദര്‍ശനം, ദൈവശാസ്ത്ര പാണ്ഡിത്യം, സ്ഥാനത്യാഗം, പ്രാര്‍ത്ഥനാഭരിതമായ ജീവിതശൈലി എന്നിവയിലൂടെ സഭാമക്കളുടെ മാത്രമല്ല ലോകജനതയുടെ ഹൃദയത്തില്‍ ഇടംതേടിയ അതുല്യവ്യക്തിത്വമാണ് ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായിരുന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍.

കത്തോലിക്കാസഭയുടെ അടിസ്ഥാന മൂല്യങ്ങളിലും പാരമ്പര്യങ്ങളിലും അടിയുറച്ചുനിന്ന് ദൈവശാസ്ത്ര നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ, ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ്ഗവിവാഹങ്ങളെയും ശക്തമായി എതിര്‍ത്തും, കുടുംബമൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പിച്ചും, വിശ്വാസസംരക്ഷണത്തിന് വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യനിലപാടുകളെടുത്ത ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ നേതൃത്വവും, ദൈവശാസ്ത്ര പാണ്ഡിത്യവും ആഗോള കത്തോലിക്കാസഭയ്ക്കു ലഭിച്ച വിലപ്പെട്ട സംഭാവനകളാണ്. കത്തോലിക്കാ വിശ്വാസത്തിന്റെ ആഴങ്ങളിലേയ്ക്ക് സാധാരണ വിശ്വാസിക്കുപോലും ഇറങ്ങിച്ചെല്ലാവുന്ന രീതിയില്‍ രൂപം നല്‍കിയ സഭയുടെ മതബോധനഗ്രന്ഥത്തിന്റെ ശില്പിയായിരുന്നു ബനഡിക്ട് പതിനാറാമനെന്നും സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

 

Author