ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Spread the love

ആർ.രാജഗോപാലിന് മാധ്യമശ്രീ, വി.ബി പരമേശ്വരന് മാധ്യമരത്ന

കൊച്ചി: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ പി സി എൻ എ )ഈ വർഷത്തെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമശ്രീ അവാർഡിന് ദി ടെലിഗ്രാഫ് ഡെയിലി എഡിറ്റർ ആർ. രാജഗോപാലും മാധ്യമരത്ന പുരസ്‌കാരത്തിന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി പരമേശ്വരനും അർഹരായതായി ഇന്ത്യ പ്രസ്‌ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് , നിയുക്ത പ്രസിഡൻ്റ് സുനിൽ ട്രൈസ്റ്റാർ, ഉപദേശക സമിതി അംഗം മാത്യൂ വർഗീസ് എ ന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

1989 ൽ വേണാട് പത്രിക സായാഹ്‌ന പത്രത്തിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച ആർ. രാജഗോപാൽ 1996 ലാണ് ജോയിന്റ് ന്യൂസ് എഡിറ്ററായി ദി ടെലിഗ്രാഫിൽ എത്തിയത്. പത്ത് വർഷം കൊണ്ട് അദ്ദേഹത്തിന് ഉത്തരേന്ത്യയിലെ ഏറ്റവും പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടെലിഗ്രാഫിന്റെ ചീഫ് എഡിറ്ററാകാൻ കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിയാണ് രാജഗോപാൽ.

കഴിഞ്ഞ മുപ്പത് വർഷത്തിനിടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന സംഭവവികാസങ്ങളെ ലോക മലയാളികളെ അറിയിച്ച വി.ബി പരമേശ്വരൻ 2001 ൽ തീവ്രവാദികൾ പാർലമെന്റ് ആക്രമിച്ചപ്പോൾ പാർലമെന്റിനകത്തുണ്ടായിരുന്ന അപൂർവം മാധ്യമപ്രവർത്തകരിൽ ഒരാളാണ്. 20 വർഷം ഡൽഹിയിലും 12 വർഷം കേരളത്തിലും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ മൊറാഴ സ്വദേശിയാണ്.

മാധ്യമമേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ഡെപ്യുട്ടി എഡിറ്റർ പി.പി ശശീന്ദ്രൻ അർഹനായി. രാഷ്ട്രീയ റിപ്പോർട്ടിങ്ങിലും കായിക റിപ്പോർട്ടിങ്ങിലും പ്രാഗത്ഭ്യം തെളിയിച്ച ശശീന്ദ്രൻ മാഹി സ്വദേശിയാണ്. മാതൃഭൂമിയിൽ ബ്യൂറോ ചീഫായും പ്രത്യേക ലേഖകനായും വാർത്താവിഭാഗം മേധാവിയായും ഡെപ്യുട്ടി എഡിറ്ററായും പ്രവർത്തിച്ച ശശീന്ദ്രൻ ഡെസ്കിൽ പ്ലാനിങ് ആൻഡ് കോർഡിനേഷൻ ചുമതല വഹിക്കുന്നു. മാധ്യമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മലയാള മനോരമ സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായർക്ക് ലഭിച്ചു. മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോയിൽ സീനിയർ സ്പെഷൽ കറസ്പോണ്ടന്റായി പ്രവർത്തിക്കുന്ന സുജിത് നായർ മനോരമയുടെ രാഷ്ട്രീയ ലേഖകൻ എന്ന നിലയിൽ വായനക്കാർക്ക് ഏറെ പരിചിതനാണ്.മണിച്ചൻ മാസപ്പടി കേസിലെ സിപിഎം ബന്ധം അടക്കം കേരള രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിച്ച ഒട്ടേറെ വാർത്തകൾ പുറത്തുകൊണ്ടുവന്നു. സുജിത്തിൻ്റെ രാഷ്ട്രീയ വിശകലനങ്ങൾ കേരള രാഷ്ട്രീയത്തിന്റെ നേർകണ്ണാടിയായി മാറി.

മറ്റു പുരസ്‌കാരങ്ങൾ: മികച്ച ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് : ജോഷി കുര്യൻ (ബ്യൂറോ ചീഫ് ആൻഡ് സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ഏഷ്യാനെറ്റ് ന്യൂസ്), മികച്ച ടി.വി അവതാരക : സ്‌മൃതി പരുത്തികാട് (സീനിയർ കോർഡിനേറ്റിങ് എഡിറ്റർ, മീഡിയവൺ), മികച്ച ടി.വി അവതാരകൻ : ഹാഷ്മി താജ് ഇബ്രാഹിം (സീനിയർ ന്യൂസ് എഡിറ്റർ, 24 ന്യൂസ്), മികച്ച റേഡിയോ ജേർണലിസം പുരസ്‌കാരം : ഷാബു കിളിത്തട്ടിൽ (ന്യൂസ് ഡയറക്ടർ, ഹിറ്റ് 96.7 എഫ് എം, ദുബായ്), മികച്ച ഫോട്ടോ ജേർണലിസ്റ്റ് : വിൻസന്റ് പുളിക്കൽ(സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്), മികച്ച ഫീച്ചർ: സീമ മോഹൻലാൽ (സബ് എഡിറ്റർ, രാഷ്ട്ര ദീപിക).

ജനുവരി 6 ന് ബോൾഗാട്ടി പാലസ് റിസോർട്ട് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മന്ത്രിമാരായ എം.ബി രാജേഷ് , കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എ മാരായ അനൂപ്‌ ജേക്കബ് ,ടി.ജെ വിനോദ്, കെ.ജെ മാക്‌സി, അൻവർ സാദത്ത്, റോജി എം ജോൺ, ഡോ. മാത്യു കുഴൽനാടൻ, വി.ആർ സുനിൽകുമാർ, കെ.എൻ ഉണ്ണികൃഷ്ണൻ, ഉമാ തോമസ് കൊച്ചി മേയർ എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.

ഗുരുവന്ദനം ചടങ്ങിൽ കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരായ ടി.ജെ.എസ് ജോർജ്, ബി ആർ പി ഭാസ്‌കർ, പി.രാജൻ, എം.പി മോഹനൻ എന്നിവരെ ആദരിക്കും. ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള മാധ്യമ ശ്രീയും 50,000 രൂപ സമ്മാനത്തുകയുള്ള മാധ്യമ രത്നയും കേരളത്തിൽ അച്ചടി-ദൃശ്യ-റേഡിയോ-ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്ന ഏറ്റവും വലിയ അവാർഡുകളാണ്.

Author