ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണത്തിന് കമ്മിറ്റിയായി; പ്രൊഫ.സുരേഷ് ദാസ് ചെയർപേഴ്‌സൺ

Spread the love

സംസ്ഥാനത്ത് കരിക്കുലം പുന:സംഘടനയ്ക്കായി കേരള സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസാണ് കമ്മിറ്റി ചെയർപേഴ്‌സൺ.

ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണങ്ങൾക്കു ശുപാർശ ചെയ്യുന്ന പ്രൊഫ. ശ്യാം ബി മേനോൻ കമ്മീഷന്റെ നിർദേശങ്ങൾക്കനുസൃതമായാണ് കരിക്കുലം പരിഷ്‌ക്കരണത്തിന് കമ്മിറ്റി രൂപീകരിച്ചത്. നാലു വർഷ ബിരുദ കോഴ്‌സുകൾ തുടങ്ങാൻ സർക്കാർ തലത്തിൽ തീരുമാനമായ സാഹചര്യത്തിലാണ് മോഡൽ കരിക്കുലം രൂപീകരണ കമ്മിറ്റി പ്രവർത്തനമാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കമ്മിറ്റി തയ്യാറാക്കുന്ന മാതൃകാ കരിക്കുലം സർവ്വകലാശാലതലത്തിൽ സമഗ്ര ചർച്ചകൾ നടത്തി നടപ്പിലാക്കും. തുടർന്ന് സിലബസ് പരിഷ്‌കരണവും നടക്കും. ആവശ്യമെങ്കിൽ ഭേദഗതികളോടെ അഫിലിയേറ്റഡ് സർവകലാശാലകളിൽ കരിക്കുലം പുനസംഘടന നടപ്പിലാക്കും.

രാജ്യത്തെ വിവിധ സർവകലാശാലകളിലേയും ഗവേഷണ സ്ഥാപനങ്ങളിലേയും മികച്ച യുവ അധ്യാപകരും ഗവേഷകരും അടങ്ങുന്നതാണ് കമ്മറ്റി. കുസാറ്റ് മുൻ വൈസ് ചാൻസിലർ പ്രൊഫ. ഗംഗൻ പ്രതാപ്, എ.പി.ജെ. അബ്ദുൾ കലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫ. രാജശ്രീ എം.എസ്, ജെ.എൻ.യു സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് പ്രൊഫസർ എ.കെ.രാമകൃഷ്ണൻ, സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിംഗ് പ്രൊഫസർ സുർജിത് മജുംദാർ, എം.ജി.യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് മുൻ പ്രൊഫസർ സനൽ മോഹൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെൻറ് ഓഫ് ഹിസ്റ്ററി മുൻ പ്രൊഫസർ കെ.എൻ.ഗണേഷ്, കേരള യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസർ മീന ടി പിള്ള, ചെന്നൈ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാൻ ശശികുമാർ തുടങ്ങിയവർ കമ്മിറ്റിയിൽ അംഗങ്ങളാണ്.

Author