ദേശീയ വിരമുക്തി ദിനം: ജനുവരി 17ന് ജില്ലയിൽ 4.27 ലക്ഷം കുട്ടികൾക്ക് ഗുളിക നൽകും

Spread the love

ദേശീയ വിരമുക്തി ദിനത്തിന്റെ ഭാഗമായി ജനുവരി 17ന് ജില്ലയിലെ ഒന്നുമുതൽ 19 വരെ പ്രായമുള്ള 4.27 ലക്ഷം കുട്ടികൾക്കും കൗമാരക്കാർക്കും വിരയ്‌ക്കെതിരേയുള്ള ഗുളിക നൽകും. അങ്കണവാടികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്കും കോളജുകളിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾ എന്നിവർക്കുമാണ് ഗുളിക നൽകുന്നത്.
വിരയിളക്കുന്നതിനു നൽകുന്ന ആൽബൻഡസോൾ ഗുളികയാണ് കുട്ടികൾക്കും കൗമാരപ്രായക്കാർക്കും നൽകുന്നത്. ഉച്ചഭക്ഷണശേഷം ചവച്ചരച്ചു വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. പനിയോ, ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ട അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ അഭ്യർഥിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ് വിരഗുളിക കഴിച്ചവരുൾപ്പെടെയുള്ള കുട്ടികളും ഗുളിക കഴിക്കണം.

ജില്ലയിലെ 4,27,382 കുട്ടികൾക്കാണ് ഗുളിക നൽകുന്നത്. 926 സ്‌കൂളുകൾ, 297 പ്രീ-പ്രൈമറി സ്‌കൂളുകൾ, 2050 അങ്കണവാടികൾ, 56 ഡേകെയർ സെന്ററുകൾ 24 കോളജുകൾ എന്നിവിടങ്ങളിൽ അധ്യാപകരുടേയും ആരോഗ്യപ്രവർത്തകരുടേയും നേതൃത്വത്തിൽ ഗുളിക നൽകും. അങ്കണവാടിയിൽ പോകാത്ത കുഞ്ഞുങ്ങളെയും സ്വകാര്യനഴ്‌സറികളിൽ പഠിക്കുന്ന കുട്ടികളെയും ഉച്ചസമയം അങ്കണവാടികളിലെത്തിച്ചു മരുന്ന് നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്‌പെഷ്യൽ സ്‌കൂളുകൾ, എം.ആർ.എസ്, ബാലഭവൻ, പോളിടെക്നിക്, ഐ.ടി.ഐ, പാരലൽ കോളജുകൾ എന്നിവയിലെ കുട്ടികൾക്കും ഗുളിക നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

Author