മേയ് 4ന് ഒരുലക്ഷം പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും

Spread the love

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കെപിസിസി. രണ്ടു ദിവസമായി കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന ഭാരവാഹികളുടെയും നിര്‍വാഹക സമിതി അംഗങ്ങളുടെയും യോഗത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ കെപിസിസി തീരുമാനിച്ചത്. അതിന്റെ ഭാഗമായി മേയ് 4 വ്യാഴാഴ്ച ഭരണ തകര്‍ച്ചയ്‌ക്കെതിരെ, കേരളത്തെ കാക്കാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരുലക്ഷം പ്രവര്‍ത്തകരെ അണിനിരത്തി സെക്രട്ടറിയേറ്റ് വളയല്‍ സംഘടിപ്പിക്കും.

രാവിലെ 7 മുതല്‍ വെെകുന്നേരം 5 മണിവരെയാണ് സെക്രട്ടറിയേറ്റ് വളയല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.വിലക്കയറ്റത്തിനെതിരെയും മയക്കുമരുന്ന് മാഫിയക്കെതിരെയും, സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹത്തിനും സ്വജനപക്ഷപാതത്തിനും പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ക്രമസമാധാന തകര്‍ച്ചയും സെല്‍ഭരണത്തിനും എതിരായുള്ള ജനരോഷം സെക്രട്ടറിയേറ്റ് വളയല്‍ പ്രതിഷേധത്തില്‍ പ്രതിഫലിക്കും. സെക്രട്ടറിയേറ്റ് വളയല്‍ വന്‍ വിജയമാക്കുന്നതിന് വേണ്ടി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎല്‍എ ചെയര്‍മാനായും കെപിസിസി ജനറല്‍ സെക്രട്ടറി മര്യാപുരം ശ്രീകുമാര്‍ കണ്‍വീനറായും രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു, കെപിസിസി ഭാരവാഹികളായ കെ.ജയന്ത്, ജി.സുബോധന്‍, ആര്യാടന്‍ ഷൗക്കത്ത്, അബ്ദുള്‍ മുത്തലിബ്, കെ.പി. ശ്രീകുമാര്‍, ആലിപ്പറ്റ ജമീല, പിഎം നിയാസ്, മാത്യുകുഴല്‍ നാടന്‍ എംഎല്‍എ എന്നിവര്‍ അംഗങ്ങളായ സംസ്ഥാന പ്രക്ഷോഭ കമ്മിറ്റിക്ക് കെപിസിസി രൂപം നല്‍കി.

വിവിധ ജില്ലകളെ ഉള്‍പ്പെടുത്തി രൂപികരിച്ച മേഖലാ കമ്മിറ്റികളുടെ കോഡിനേറ്റര്‍മാരായി കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടേത് പിഎം നിയാസിനേയും മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടേത് ആര്യാടന്‍ ഷൗക്കത്തിനേയും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടേത് അബ്ദുള്‍ മുത്തലിബിനും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടേത് കെ.പി. ശ്രീകുമാറിനുമാണ് ചുമതല.

Author