ഭാര്യയെ വെട്ടിമുറിച്ചു ഡംപ്സ്റ്ററില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍

Spread the love

നോര്‍ഫോള്‍ക്ക് (മാസച്യുസെറ്റ്‌സ്) : ഭാര്യയെ വധിച്ചു ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി ഡംപ്സ്റ്ററില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മൂന്നു കുട്ടികളുടെ മാതാവാണ് ഇവര്‍.

വിവാഹ ബന്ധം അവസാനിപ്പിക്കുവാന്‍ ഭര്‍ത്താവ് ബ്രയാന്‍ വാള്‍ഷ് ഭാര്യ അനാ വാള്‍ഷിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.ഭയാനകമായി പീഡിപ്പിച്ചശേഷം അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് നോര്‍ഫോള്‍ക്ക് ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. കൊലപാതകക്കുറ്റം ചുമത്തി ജനുവരി 18 കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കാതെ ജയിലില്‍ അടക്കുന്നതിനും ,ഫെബ്രുവരി 9 നു വീണ്ടും ഹാജരാക്കുന്നതിനും ഉത്തരവിട്ടു.

വിവാഹമോചനത്തെക്കാള്‍ ഭാര്യയെ വധിക്കുകയാണ് നല്ലതെന്ന് വിശ്വസിച്ച ബ്രയാന്‍ ഭാര്യയെ ഉപേക്ഷിക്കാന്‍ ഏറ്റവും നല്ല സ്റ്റേറ്റ് ഏതാണെന്ന് ഗൂഗിളില്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.

ജനുവരി ഒന്നിനുശേഷം ഭാര്യയെ കണ്ടിട്ടില്ലെന്നാണ് ഭര്‍ത്താവ് പോലീസിനു നല്‍കിയ വിവരം. ജനുവരി നാലിന് ജോലിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപനം ഉടമ പോലീസില്‍ പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പല നുണകള്‍ പറഞ്ഞു ബ്രയാന്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ജനുവരി എട്ടിന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നതായിരുന്നു അറസ്റ്റിന് കാരണം. ഇവരുടെ താമസ സ്ഥലത്തു നിന്നും രക്തക്കറയും ഒടിഞ്ഞ കത്തിയും കണ്ടെത്തി. സമീപത്തുള്ള ക്യാമറകളില്‍ ബ്രായാന്‍ ഡംപ്സ്റ്ററിനു സമീപം നില്‍ക്കുന്നതും കണ്ടെത്തി. ദിവസങ്ങള്‍ പിന്നിട്ടതോടെ ഡംപ്സ്റ്ററിലുള്ളത് നീക്കം ചെയ്ത സ്ഥലത്ത് നടത്തിയ അന്വേഷണത്തില്‍ അനയുടെ ഫോണും ,വാക്‌സിനേഷന്‍ കാര്‍ഡും, ബൂട്ട് , പേഴ്സ് എന്നിവയും കണ്ടെത്തി. ഡി.എന്‍.എ പരിശോധനയില്‍ അന്നയുടേയും ബ്രായാന്റെയും സാമ്പിളുകളും സ്ഥിരീകരിക്കപ്പെട്ടിരുന്നു.

Author