“യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” – ഡോക്യൂമെന്ററി റിലീസ് വെള്ളിയാഴ്ച – ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ :  മാർത്തോമാ സഭയുടെ 21 മത് മെത്രാപ്പോലീത്തായിരുന്ന് സഭയ്ക്കു ധീരമായ നേതൃത്വം നൽകിയ ഭാഗ്യസ്മരണീയനായ കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ ധന്യവും ശ്രേഷ്ടവുമായ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച “യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” എന്ന ഡോക്യുമെന്ററിയുടെ ഔദ്യോഗിക റിലീസ് ഫെബ്രുവരി 10 നു വെള്ളിയാഴ്ച നടത്തും.

മാർത്തോമാ സഭ കൗൺസിൽ തീരുമാനപ്രകാരം ചിത്രീകരിച്ച ഡോക്യൂമെൻറ്ററിയുടെ ആദ്യ പ്രദർശനം വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡോ അലക്സാണ്ടർ മാർത്തോമാ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങു നടത്തപ്പെടുന്നത്. ഡോ.തിയോഡോഷിയാസ് മാർത്തോമാ മെത്രാപ്പൊലീത്ത പോലിത്ത ഉത്‌ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്. അയ്യർ ആദ്യ പ്രദർശനം നിർവഹിക്കും. പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും .

കാലത്തിന്റെയും ചരിത്രത്തിന്റെയും ദൃശ്യാവിഷ്‌കാരമാണ് ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിക്കുന്നത്.

ജോസഫ് മാർത്തോമ്മയുടെ ജീവിതം 4 ഘട്ടങ്ങളായാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1908 മുതൽ പശ്ചാത്തലത്തിൽ കാണിക്കുന്ന ചിത്രീകരണത്തിൽ ബാലനാകുന്ന ബേബി എന്ന് വിളിപ്പേരുള്ള ജോസെഫിന്റെ സഭാ ശുശ്രൂഷയിലേക്കുള്ള ഒരുക്കത്തിന്റെ പശ്ചാത്തലവും സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്യപ്പെട്ട ശുശ്രൂഷകളുടെ ആദ്യപടിയും ശെമ്മാശ്, കശീശ്ശാ സ്ഥാനങ്ങൾ, ജോസഫ് മാർ ഐറേനിയോസ് സഫ്രഗൻ മെത്രാപോലിത്ത സ്ഥാനം തുടങ്ങി ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ സമാനതകളില്ലാത്ത ഒരു പ്രഭാ പ്രബുദ്ധ പ്രൗഢിയും പാലക്കുന്നത്തെ പാരമ്പര്യ പൈതൃകത്തിൽ ഉറച്ചു നിന്ന് ‘ ജാതിക്കു കർത്തവ്യൻ’ എന്ന പോലെ നടപ്പിലും നില്പിലും നോട്ടത്തിലും എല്ലാം വ്യത്യസ്തത പുലർത്തുന്ന തിരുമേനിയുടെ ജീവിതവും സഭയ്ക്കായി ചെയ്ത പ്രവർത്തനങ്ങളുടെ ഒരു മണിക്കൂറിനുള്ളിൽ പൂര്ണമാക്കപ്പെടുന്ന 90 വർഷങ്ങളുടെ സംക്ഷിപ്തരൂപമാണ് ഡോക്യൂമെന്ററിയിൽ ക്രമീകരിച്ചിരിക്കുന്നത്.തിരുമേനി ജനിച്ചു വളർന്ന മാരാമൺ, കോഴഞ്ചേരി, തിരുവല്ല പ്രദേശങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി

റവ.വിജു വർഗീസ് മാവേലിക്കര സംവിധാനം ചെയ്യുന്ന ഡോക്യൂമെന്ററിയിൽ റവ. സുനിത് മാത്യൂസ് കാമറ ചലിപ്പിക്കുന്നു. പ്രശാന്ത് ബി. മോളിക്കൽ അസ്സോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. അനേക പട്ടക്കാർ, സഭാ വിശ്വാസികൾ, അഭ്യുദയ കാംഷികൾ, ചിത്രീകരണ രംഗത്തുള്ളവർ ഒരുമിച്ച്‌ ഡോക്യൂമെന്ററിയുടെ പൂർത്തീകരണത്തിനായി പ്രവർത്തിച്ചു. പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ചിത്രീകരിച്ച ഈ ഡോക്യൂമെന്ടറി ഏവർക്കും പ്രയോജനകരമായിത്തീരുവാൻ ഏവരുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നുവെന്ന് ചിത്രീകരണത്തിന് നേതൃത്വം നൽകിയ റവ.വിജു വർഗീസ് പറഞ്ഞു.

 

Author