ഏഴുനാൾ നീളുന്ന നൃത്തോത്സവ സന്ധ്യക്ക് നിശാഗന്ധിയിൽ പ്രൗഢ തുടക്കം

Spread the love

നിശാഗന്ധി പുരസ്‌കാരം ഡോ. രാധ രാജ റെഡ്ഡി ദമ്പതിമാർക്ക് സമ്മാനിച്ചു.

നിശാഗന്ധിയിലെ സന്ധ്യകൾ ഇനി ചിലങ്കകളുടെ താളത്തിലമരും. ഒമ്പതാമത് നിശാഗന്ധി നൃത്തോത്സവം ബുധനാഴ്ച വൈകീട്ട് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിശ്വപ്രസിദ്ധ കുച്ചിപ്പുടി നർത്തകരും ദമ്പതികളുമായ ഡോ. രാജ റെഡ്ഡിയും ഡോ. രാധ റെഡ്ഡിയും നിശാഗന്ധി പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഇന്ത്യൻ നൃത്തകലയുടെ മഹത്വവും സൗന്ദര്യവും കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പകർന്നുനൽകലാണ് നിശാഗന്ധി ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് മന്ത്രി റിയാസ് പറഞ്ഞു. കലാസ്വാദകരായ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ഫെസ്റ്റിവലിലൂടെ ചെയ്യുന്നത്.

നാടിന്റെ കലാപാരമ്പര്യത്തിന്റെ പരിച്ഛേദമായി നൃത്തോത്സവം മാറിക്കഴിഞ്ഞു. കോവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല ശക്തമായി തിരിച്ചുവരുന്ന സമയമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2022ൽ 1.80 കോടി എന്ന സർവ്വകാല റെക്കോർഡിൽ എത്തി. പക്ഷേ, വിദേശ വിനോദസഞ്ചാരികളുടെ എണ്ണം പഴയ നിലയിലേക്ക് എത്തണമെങ്കിൽ നാം ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ ലോകത്തിൽ കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം പിടിച്ച ഏക സംസ്ഥാനം കേരളമാണെന്ന് മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അധ്യക്ഷത വഹിച്ചു. ജനങ്ങളെ കൂടുതൽ ആകർഷിക്കും വിധത്തിലാണ് ടൂറിസം വകുപ്പ് കർമ്മ പരിപാടികൾ ആവിഷ്‌കരിക്കുന്നത് എന്നും ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം കൂടിയത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കല ശില്പവും പ്രശസ്തിപത്രവും ഉൾപ്പെട്ട നിശാഗന്ധി പുരസ്‌ക്കാരം മന്ത്രി റിയാസിൽ നിന്ന് ഡോ. രാജ റെഡ്ഡിയും ഡോ. രാധ റെഡ്ഡിയും സ്വീകരിച്ചു. അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച നിശാഗന്ധി ഫെസ്റ്റിവലിൽ വച്ച് പുരസ്‌ക്കാരം നൽകി ആദരിച്ചതിന് ഡോ. രാജ റെഡ്ഡി നന്ദി പ്രകാശിപ്പിച്ചു. ‘ഇന്ത്യൻ നൃത്തകല ദൈവീകമാണ്. ശിവനും പാർവതിയും നൃത്ത ചലനങ്ങളിലൂടെ രൂപപ്പെടുത്തിയ ദൈവീകതയാണ് ഇന്ത്യൻ നൃത്തത്തിന്റെ ഉറവിടം,’ അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കെ.ടി.ഡി.സി ചെയർമാൻ പി.കെ ശശി, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, ടൂറിസം വകുപ്പ് ഡയറക്ടർ പ്രേം കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം രമ വൈദ്യനാഥനും സംഘവും അവതരിപ്പിച്ച ഭരതനാട്യം, അർച്ചന രാജയുടെ കുച്ചിപ്പുടി എന്നിവ അരങ്ങേറി. ഒരാഴ്ച നീളുന്ന നൃത്തോത്സവത്തിൽ ഇന്ത്യൻ ശാസ്ത്രീയ നൃത്ത രംഗത്തെ പ്രശസ്തർ ചിലങ്കയണിയും. വ്യാഴാഴ്ച വൈകീട്ട് ആറിന് ജാനറ്റ് ജയിംസിന്റെ ഭരതനാട്യവും കൃഷ്ണാക്ഷി കശ്യപിന്റെ സത്രിയയും അരങ്ങേറും.

Author