നിങ്ങള്‍ക്ക് ഇഷ്ടമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് സി.പി.എം സംസ്ഥാന കമ്മിറ്റിയല്ല, കേരള നിയമസഭയാണ് – പ്രതിപക്ഷ നേതാവ്

Spread the love

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം.

നിങ്ങള്‍ക്ക് ഇഷ്ടമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് സി.പി.എം സംസ്ഥാന കമ്മിറ്റിയല്ല, കേരള നിയമസഭയാണ്; മുഖ്യമന്ത്രിയെ ഭയന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നു; തെറ്റ് ചെയ്താല്‍ സ്പീക്കറും വിമര്‍ശിക്കപ്പെടും

(നിയമസഭയില്‍ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം)

2016 ഒക്ടോബര്‍ 20-ന് ശ്രദ്ധക്ഷണിക്കലിന് ലിസ്റ്റ് ചെയ്ത വിഷയം അടിയന്തിര പ്രമേയമായി അനുവദിക്കുന്നത് ശരിയായ കീഴ് വഴക്കമല്ലെന്ന വാദം അന്നത്തെ പാര്‍ലമെന്ററികാര്യ മന്ത്രി ഉന്നയിച്ചിരുന്നു. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കാനുള്ള അവസരം അന്ന് രാവിലെ മാത്രമെ പ്രതിപക്ഷത്തിന്

ലഭിക്കുകയുള്ളെന്നും സുപ്രധാന വിഷയങ്ങള്‍ കാര്യപരിപാടിയില്‍ വന്നിട്ടുണ്ടെങ്കിലും അത് അടിയന്തിരപ്രമേയമായി വന്നാല്‍ അടിയന്തിര പ്രമേയത്തിന് പരിഗണന നല്‍കണമെന്നാണ് അന്ന് സ്പീക്കര്‍ നല്‍കിയ റൂളിങ്. ഒരേ വിഷയത്തില്‍ രണ്ട് നോട്ടീസുകള്‍ വന്നാല്‍ അടിയന്തിര പ്രമേയത്തിന് പ്രാമുഖ്യം നല്‍കണമെന്ന് സ്പീക്കറായിരുന്ന എം വിജയകുമാറും റൂളിങ് നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ അവകാശങ്ങളില്‍ സ്പീക്കര്‍ കൈകടത്തിയാല്‍ അതുമായി സഹകരിക്കാന്‍ സാധിക്കില്ല. ഇത് കേരളത്തിന്റെ നിയമസഭയാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയല്ല. സംസ്ഥാന കമ്മിറ്റിയില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള തീരുമാനങ്ങളെടുക്കാം. അത് നിയമസഭയില്‍ അനുവദിക്കാനാകില്ല.

ഇന്നലെയും സ്പീക്കറിന്റെ ഭാഗത്ത് നിന്നും നീതി നിഷേധമുണ്ടായി. ആദ്യ രണ്ട് ദിവസങ്ങളില്‍ സഭയില്‍ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ച്ചായായ മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിര പ്രമേയങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സ്പീക്കര്‍ അതിന് കൂട്ടുനില്‍ക്കുകയാണ്. ഒരു ചോദ്യം വന്നാല്‍ റൂള്‍ 50 പാടില്ലെന്ന റൂളിങ് പുനപരിശോധിക്കണം. റൂള്‍ 50 സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസാണ്. ചോദ്യങ്ങള്‍ വിവരശേഖരണത്തിന് വേണ്ടിയുള്ളതാണെന്ന് മുന്‍കാലങ്ങളിലെ സ്പീക്കര്‍മാര്‍ റൂളിങ് നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നതും ചോദ്യങ്ങള്‍ ഉയരുന്നതും ഇഷ്ടമല്ല. പ്രതിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സ്പീക്കര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനും കൂട്ടുനില്‍ക്കുകയാണ്. സഭ സ്തംഭിപ്പിക്കാതെ ബഹിഷ്‌ക്കരിക്കുന്നത് ദൗര്‍ബല്യമായി കരുതരുത്. നിങ്ങളെ പോലെ സ്പീക്കറുടെ ഡയസില്‍ ഇരച്ചുകയറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിയമസഭാ ചരിത്രത്തില്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമായി ഈ ദിവസം മാറുമെന്നതില്‍ സംശയമില്ല.

 

Author