ഇന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

Spread the love

കൊച്ചി: രാജ്യത്തുടനീളം തീവ്രവാദസംഘടനകളുടെ അക്രമങ്ങള്‍ക്കിരയാകുന്ന സമാനതകളില്ലാത്ത പ്രതിസന്ധി ക്രൈസ്തവസമൂഹം നേരിടുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു.

ആഗോളഭീകരതയ്ക്കും ആഭ്യന്തര തീവ്രവാദത്തിനും ഇന്ത്യയില്‍ ക്രൈസ്തവര്‍ ഇരയാകുമ്പോള്‍ സംരക്ഷണം നല്‍കേണ്ട ഭരണസംവിധാനങ്ങള്‍ ഒളിച്ചോടുകയാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവവിശ്വാസികള്‍ക്കും പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമം അഴിച്ചുവിടുമ്പോള്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം തുടരുന്നത് നിരാശയും വേദനയും ഉളവാക്കുന്നു. മതപരിവര്‍ത്തന നിരോധനത്തിന്റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരെ സംഘടിതവും ആസൂത്രിതവുമായ അക്രമണ പരമ്പരയാണ് രാജ്യത്ത് അരങ്ങേറുന്നത്. ക്രൈസ്തവ വിശ്വാസികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നത് ആസാമില്‍ നിത്യസംഭവമാണ്. അരുണാചലില്‍ വിവിധയിടങ്ങളില്‍ പ്രാര്‍ത്ഥനാസമ്മേളനങ്ങളും ആരാധനകളും നിരോധിച്ചു. ഡല്‍ഹിയില്‍ ക്രൈസ്തവ പുസ്തകശാലയ്‌ക്കെതിരെ അക്രമം. യു.പി., ഛത്തീസ്ഘട്ട്, ജാര്‍ഖണ്ഡ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലും തീവ്രവാദസംഘടനകള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തികളാകുന്നു.

ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ അടിവേരുകള്‍ കേരളത്തിലാണെന്നുള്ള യു.എന്‍.കണ്ടെത്തലും ആശങ്കയുളവാക്കുന്നതാണ്. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളേയും കുടുംബങ്ങളേയും സ്ഥാപനങ്ങളേയും ലക്ഷ്യമിട്ടുള്ള ഇക്കൂട്ടരുടെ അജണ്ടകളും നുഴഞ്ഞുകയറ്റവും കേരളത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ ആഴം തിരിച്ചറിഞ്ഞ്, വിഘടിച്ചുനില്‍ക്കാതെ സംഘടിച്ചുപ്രവര്‍ത്തിക്കാന്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ക്രൈസ്തവ സഭയുടെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലം വിദൂരമല്ലെന്നും ചര്‍ച്ചകളിലൂടെ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും ജനാധിപത്യ ഭരണസംവിധാനത്തില്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണമേകാനും അധികാരകേന്ദ്രങ്ങള്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

 

Author