അടിയന്തിര പ്രമേയം പരിഗണിക്കാതിരുന്നത് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാല്‍ – പ്രതപക്ഷ നേതാവ്

Spread the love

നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം പ്രതപക്ഷ നേതാവ് സഭാ കവാടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അടിയന്തിര പ്രമേയം പരിഗണിക്കാതിരുന്നത് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാല്‍; കൊച്ചിയിലെ യോഗത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ലെന്ന ആരോഗ്യമന്ത്രിയുടെ പരാമര്‍ശം അവാസ്തവം; എം.എല്‍.എമാര്‍ തോറ്റു പോകുമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് എന്ത് അവകാശം?

കൊച്ചി നഗരസഭയില്‍ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ മര്‍ദ്ദനം സംബന്ധിച്ച് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ പോലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. പൊലീസ് ലാത്തി ചാര്‍ജ് ആയതിനാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിലാണ് നോട്ടീസ് അനുവദിക്കാതിരുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയതു മുതല്‍ പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകളുടെ

ചുമതലയുള്ള മുഖ്യമന്ത്രി അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രൂര മര്‍ദ്ദനമുണ്ടായിട്ടും അത് പരിഗണിക്കാതിരിക്കുന്നത് നിയമസഭ ചരിത്രത്തില്‍ ആദ്യമാണ്. കൗണ്‍സിലര്‍മാരുടെ തല പൊട്ടിക്കുകയും കയ്യും കാലും അടിച്ചൊടിക്കുകയും ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെ മര്‍ദ്ദിക്കുകയും ചെയ്തു. യു.ഡി.എഫ് കൗണ്‍സിലര്‍മാരെ പങ്കെടുപ്പിക്കാതെയാണ് കൗണ്‍സില്‍ യോഗം നടന്നത്. മുന്നൂറോളം പൊലീസുകാരുടെ അകമ്പടിയില്‍ എത്തിയാണ് മേയര്‍ തേര്‍വാഴ്ച നടത്തിയത്.

ബ്രഹ്‌മപുരം എന്ന് കേള്‍ക്കുമ്പോള്‍ സര്‍ക്കാരിന് പൊള്ളുകയാണ്. ബ്രഹ്‌മപുരം എന്ന വാക്ക് പറയാന്‍ പോലും പാടില്ല. ബ്രഹ്‌മപുരത്ത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ജനങ്ങള്‍ക്കറിയാം. 2020-ല്‍ ദുരന്തനിവാരണ നിയമ പ്രകാരം ലെഗസി വേസ്റ്റ് നീക്കുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും മൂന്ന് കൊല്ലമായിട്ടും ഒന്നും ചെയ്തില്ല. കൊച്ചി നഗരസഭ നല്‍കിയ 16 കോടി രൂപയുടെ ടെന്‍ഡര്‍ റദ്ദാക്കിയാണ് 54 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നടപടിക്രമങ്ങള്‍ ലംഘിച്ച് സി.പി.എം നേതാവിന്റെ മരുമകന്റെ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. മാലിന്യം അളന്ന് തിട്ടപ്പെടുത്തേണ്ടത് നഗരസഭയാണെന്ന വ്യവസ്ഥ മാറ്റി കരാറുകാരന്‍ തീരുമാനിക്കുമെന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. 4.75 ലക്ഷം ടണ്‍ മാലിന്യം ഉണ്ടെന്നാണ് കരാറുകാര്‍ പറഞ്ഞത്. നേതാവിനെ മകനെ സംരക്ഷിക്കാണ് 16 കോടിക്ക് തീരേണ്ട പദ്ധതി 54 കോടിയാക്കി മാറ്റിയത്. പണം നല്‍കിയിട്ടും മാലിന്യം നീക്കം ചെയ്യാതെ കരാറുകാരന്‍ കബളിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് കെല്ലം, കണ്ണൂര്‍ നഗരസഭകള്‍ ഈ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയത്. കരാറുകാരനെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ മത്സരിക്കുകയാണ്.

എറണാകുളത്ത് ഈ മാസം 5-ന് വിളിച്ച യോഗത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ആ യോഗത്തിലേക്ക് എം.എല്‍.എമാരായ ടി.ജെ വിനോദിനെയും ശ്രീനിജനെയും മാത്രമാണ് ക്ഷണിച്ചത്. യോഗം നടക്കുന്നുണ്ടെന്ന് കളക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഉമ തോമസ് യോഗത്തിനെത്തിയത്. 11 എം.എല്‍.എമാരെയും അറിയിച്ചില്ല. അറിയാത്ത യോഗത്തിന് എങ്ങനെയാണ് പോകുന്നത്. പ്രതിപക്ഷ നേതാവ് യോഗത്തിന് എത്തിയില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് പറയുന്നില്ല, പക്ഷെ അവാസ്തവമാണ്. വ്യവസായ മന്ത്രിയും തദ്ദേശ മന്ത്രിയും വിളിച്ച യോഗത്തിന് ക്ഷണിച്ചിരുന്നു. അതില്‍ ആദ്യാവസാനം പങ്കെടുക്കുയും ചെയ്തു. ഒരു ആരോഗ്യ പ്രശ്‌നവും കൊച്ചിയില്‍ ഇല്ലെന്നാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അത് ഏത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് ചോദിച്ചാല്‍ അധിക്ഷേപം ആകുന്നത് എങ്ങനെയാണ്? മന്ത്രി എം.ബി രാജേഷ് കരാറുകാരന്റെ വക്താവായണ് നിയമസഭയില്‍ പത്ത് മിനിട്ടോളം സംസാരിച്ചത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ജനങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കരാറുകാരനെയാണ് ന്യായീകരിച്ചത്. അത് കേട്ടുകൊണ്ടിരിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ല.

2019- ല്‍ തീപിടിച്ചപ്പോള്‍ ഡയോക്‌സിന്‍ ബോംബാണെന്ന റിപ്പോര്‍ട്ടാണ് മലിനീകരണ വകുപ്പ് നല്‍കിയത്. ഡയോക്‌സിന്‍ എന്ന് ആരോഗ്യമന്ത്രി കേട്ടിട്ടില്ലേ? രക്തത്തില്‍ കലര്‍ന്നാല്‍ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന വിഷമാണത്. വിഷപ്പുക ശ്വസിച്ച് ഒരാള്‍ മരിച്ചു. എന്നിട്ടാണ് ഒരു ആരോഗ്യ പ്രശ്‌നവും ഇല്ലെന്ന് മന്ത്രി പറഞ്ഞത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി പൊലീസ് ചവിട്ടി മെതിച്ച വിഷയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ പാടില്ലേ? അവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ മാത്രം അവതരിപ്പിച്ചാല്‍ മതിയെന്ന നിലപാട് എടുത്തത് കൊണ്ടാണ് സഭയുടെ ചരിത്രത്തില്‍ ആദ്യമായി പ്രതിപക്ഷം നടുത്തളത്തില്‍ സമാന്തരമായി അടിയന്തിര പ്രമേയം അവതരിപ്പിച്ചത്.

നടുത്തളത്തില്‍ പ്രതിപക്ഷം ഇറങ്ങുന്നത് ആദ്യമായൊന്നുമല്ല. എല്‍.ഡി.എഫ് ചെയ്തത് പോലെ സ്പീക്കറുടെ ഡയസില്‍ കയറി കസേരയൊന്നും ഞങ്ങള്‍ മറിച്ചിട്ടില്ല. പ്രതിഷേധിച്ച ചെറുപ്പക്കാരായ എം.എല്‍.എമാര്‍ തോറ്റു പോകുമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് എന്ത് അവകാശമാണുള്ളത്? അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സ്പീക്കര്‍ നടത്തിയ തെറ്റായ പരാമര്‍ശം പിന്‍വലിക്കണം. സ്പീക്കറുടെ കസേരയിലാണ് ഇരിക്കുന്നതെന്ന് മറന്നു കൊണ്ടാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. സ്പീക്കര്‍ ഇത് പറയുമ്പോള്‍ ശിവന്‍കുട്ടി ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം നല്ല ബസ്റ്റ് എം.എല്‍.എ ആയിരുന്നല്ലോ. ഭൂതകാലം മറുന്നുള്ളതാണ് സ്പീക്കറുടെ പ്രസ്താവന.

പൊലീസിനെക്കൊണ്ട് പേടിപ്പിച്ചാല്‍ സമരം ഇല്ലാതാകില്ല. ഇന്നും കൊച്ചിയില്‍ സമരം നടക്കുകയാണ്. കരാറുകാരനെ സഹായിക്കാനുള്ള ഗൂഡാലോചനയാണ് സര്‍ക്കാര്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചാണ് ഇതേ കമ്പനിക്ക് കരാര്‍ നല്‍കാന്‍ കണ്ണൂര്‍ നഗരസഭയോട് ആവശ്യപ്പെട്ടത്. മക്കളും മരുമക്കളും സര്‍ക്കാരിന്റെ തുടര്‍ ഭരണത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ഇനിയും പല മക്കളുടെയും കഥകള്‍ പുറത്ത് വരാനുണ്ട്.

 

Author