മത്സ്യത്തൊഴിലാളികളെ കൈപിടിച്ചുയര്‍ത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

പ്രതിസന്ധികളിലും മത്സ്യത്തൊഴിലാളികളെ കൈപിടിച്ചുയര്‍ത്തുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം നീണ്ടകര പോര്‍ട്ട് വാര്‍ഫില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മത്സ്യബന്ധന മേഖലയിലെ കാലാവസ്ഥ വ്യതിയാനം, മത്സ്യസമ്പത്തിന്റെ ശോഷണം തുടങ്ങിയ സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകും. പുതിയ കാലത്തിനൊത്ത് മേഖലയെ പരിവര്‍ത്തിപ്പിക്കും. ഇതിന്റെ ഭാഗമായാണ് ആധുനിക സൗകര്യങ്ങള്‍ സജ്ജമാക്കിയ യാനങ്ങള്‍ വിതരണം ചെയ്യുന്നത്.

പരമ്പരാഗത യാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ആധുനിക സൗകര്യങ്ങള്‍ നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. സുരക്ഷാ, നാവിഗേഷന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും. പരമ്പരാഗത പ്ലൈവുഡ് യാനങ്ങള്‍ക്ക് പകരം എഫ് ആര്‍ പി ബോട്ടുകള്‍ നല്‍കും. ഇതില്‍ 400 എണ്ണം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകള്‍ നടപ്പാക്കിയും ഇന്‍സുലേറ്റര്‍ ബോക്‌സ് നല്‍കിയും മത്സ്യഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പാക്കും. തൊഴിലാളികള്‍ക്ക് നേട്ടം ഉണ്ടാകുന്നതിന് വിപണന വിതരണ ശൃംഖലയെ നവീകരിക്കും. ന്യായവിലയും വിപണിയില്‍ മത്സ്യത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കും. വിപണി നവീകരണത്തിന്റെ ഭാഗമായി ഫിഷ് മാര്‍ട്, ഓണ്‍ലൈന്‍ മത്സ്യവിപണനം നടപ്പാക്കി വരുന്നു.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 51 മത്സ്യമാര്‍ക്കറ്റുകള്‍ ആധുനികവത്കരിക്കുന്നതിന് 137.81 കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ജില്ലയില്‍ നെടുമണ്‍കാവ് ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിന് അഞ്ച് കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനുള്ള സമുദ്രജല കൂടുകൃഷി കാര്യക്ഷമമാക്കും. പല വിദേശരാജ്യങ്ങളിലും നടപ്പാക്കുന്ന ഈ രീതിയുടെ പ്രചാരണം ശക്തിപ്പെടുത്തും. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചേ സര്‍ക്കാര്‍ മുന്നോട്ടു പോകൂ. സമുദ്ര സാങ്കേതികവിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമായ നോര്‍വേയുടെ സഹകരണത്തോടെ ആധുനിക രീതിയില്‍ മത്സ്യകൂടുകളില്‍ വിപണിമൂല്യം കൂടിയ മത്സ്യങ്ങള്‍ കൃഷി ചെയ്യുന്ന നടപടി സ്വീകരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ആലോചന. നോര്‍വേയിലെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി യാഥാര്‍ഥ്യമാക്കും. കാലാനുസൃതമായ മാറ്റത്തിലാണ് ഓരോ മേഖലയുടെ വളര്‍ച്ചയും നിലനില്‍പ്പും. കേരള സ്റ്റേറ്റ് ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇത്തരത്തില്‍ മത്സ്യബന്ധന മേഖലയിലെ നവീകരണത്തിലുള്ള ഇടപെടല്‍ നടത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *