20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം; കുടില്‍ വ്യവസായത്തിന് ഓണ്‍ലൈനായി സാധനം വാങ്ങുന്നത് പോലെയാണോ 1500 കോടിയുടെ പദ്ധതിക്ക് ചൈനയില്‍ നിന്നും നിലവാരം കുറഞ്ഞ കേബിള്‍ വാങ്ങിയത്? ഒരു സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിയെ രക്ഷിക്കണമെന്ന് ഒരു മന്ത്രിയും നിലവിളിച്ചിട്ടില്ല.

തിരുവനന്തപുരം : എ.ഐ ക്യാമറ, കെ ഫോണ്‍ പദ്ധതികളിലെ അഴിമതി സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി ഇന്നലെ പരിഹസിച്ചു. പ്രതിപക്ഷം കെ ഫോണ്‍ പദ്ധതിയെയല്ല, അഴിമതിയെയാണ് വിമര്‍ശിച്ചത്. അഴിമതിയെ കുറിച്ച് മിണ്ടാതെ പദ്ധതിയെ കുറിച്ച് മാത്രമാണ് മുഖ്യമന്ത്രി

സംസാരിച്ചത്. സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കുന്ന പദ്ധതിയെ പ്രതിപക്ഷം വിമര്‍ശിച്ചിട്ടില്ല. 1028 കോടിയുടെ പദ്ധതി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ 500 കോടിയിലധികം ടെന്‍ഡര്‍ എക്‌സസ് നല്‍കി 1548 കോടിയാക്കി ഉയര്‍ത്തി. പത്ത് ശതമാനത്തില്‍ കൂടുതല്‍ ടെന്‍ഡര്‍ എക്‌സസ് നല്‍കാന്‍ പാടില്ലെന്ന ധനകാര്യവകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് വെറുമൊരു കത്തിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ എക്‌സസ് 50 ശതമാനമാക്കി ഉയര്‍ത്തിയത്. ഇത് അഴിമതിയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് കെ ഫോണ്‍ ടെന്‍ഡര്‍ നല്‍കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഭെല്‍ കറക്ക് കമ്പനിയായ എസ്.ആര്‍.ഐ.ടിക്കാണ് കരാര്‍ മറിച്ചു നല്‍കിയത്. എസ്.ആര്‍.ഐ.ടി അശോക് ബിഡ്‌കോണിനും അശോക് ബിഡ്‌കോണ്‍ മുഖ്യമന്ത്രിക്ക് ബന്ധമുള്ള പ്രസാഡിയോയ്ക്കും കരാര്‍ നല്‍കി. അതാണ് അഴിമതി.

20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്ന് പറഞ്ഞിട്ട് 60000 പേര്‍ക്ക് നല്‍കാനുള്ള ലൈസന്‍സ് മാത്രമാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. 2.5 ലക്ഷം പേര്‍ക്ക് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഒരു ടെന്‍ഡര്‍ കൂടി വിളിച്ചപ്പോള്‍ അത് സിറ്റ്‌സ എന്ന കമ്പനിക്ക് കിട്ടി. അപ്പോള്‍ മറ്റ് കറക്ക് കമ്പനികള്‍ ചേര്‍ന്ന് നല്‍കിയ പരാതി അനുസരിച്ച് ഒന്നാം സ്ഥാനത്തെത്തിയ സിറ്റ്‌സയെ പുറത്താക്കി. പിന്നീട് എസ്.ആര്‍.ഐ.ടിയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് ഇതേ ടെന്‍ഡര്‍ കിട്ടുന്നതിന് വേണ്ടി വ്യവസ്ഥകളില്‍ മാറ്റം വരുത്തി. ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് തട്ടിപ്പ് നടത്തിയത്.

50 ശതമാനം കേബിള്‍ സ്ഥാപിക്കുന്നത് സ്വകാര്യ ടെലികോം ഓപ്പറേറ്റേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കാമെന്ന വ്യവസ്ഥ എഴുതി വച്ചിട്ടാണ് മുഖ്യമന്ത്രി ഇന്നലെ കുത്തക മുതലാളിമാര്‍ക്കെതിരെ സംസാരിച്ചത്. കുടില്‍ വ്യവസായം പോലും ഓണ്‍ലൈനായ കാലത്ത് പ്രതിപക്ഷം അപരിഷ്‌കൃത ചിന്തയുമായി നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവാരം കുറഞ്ഞ ഒ.പി.ജി.ഡബ്ല്യു കേബിളുകളാണ് ചൈനയില്‍ നിന്നും വരുത്തിയിരിക്കുന്നത്. ഒ.പി.ജി.ഡബ്ല്യു

കേബിളുകള്‍ ഇന്ത്യയില്‍ മാനുഫാക്ചര്‍ ചെയ്യുന്നവരായിരിക്കണമെന്നും അവര്‍ക്ക് കേബിളുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നും അഞ്ചുവര്‍ഷത്തിനിടെ മിനിമം 250 കിലോമീറ്റര്‍ കേബിള്‍ നിര്‍മ്മിച്ച സ്ഥാപനം ആയിരിക്കണമെന്നും കരാറിന്റെ ടെന്‍ഡറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ടെന്‍ഡര്‍ നേടിയ എല്‍.എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചൈനയില്‍ നിന്നും നിലവാരം കുറഞ്ഞ കേബിള്‍ ഇറക്കുമതി ചെയ്തത്. കുടില്‍ വ്യവസായത്തില്‍ ഓണ്‍ലൈനായി സാധനം വാങ്ങുന്നത് പോലെയാണോ 1500 കോടി രൂപയുടെ പദ്ധതിക്ക് ചൈനയില്‍ നിന്നും നിലവാരം കുറഞ്ഞ കേബിള്‍ ഇറക്കുമതി ചെയ്തത്?

നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന പരിപാടിക്ക് 4.53 കോടി അനുവദിച്ചതിനെ ധൂര്‍ത്ത് എന്നല്ലാതെ എന്താണ് പറയേണ്ടത്? സംസ്ഥാന വിവര സാങ്കേതിക മേഖലയില്‍ വന്‍ പുരോഗതി നേടിയെന്നു പറയുന്ന മുഖ്യമന്ത്രി ആദ്യം റേഷന്‍ കൊടുക്കാനുള്ള സെര്‍വറാണ് ശരിയാക്കേണ്ടത്. രണ്ട് വര്‍ഷമായി ആ സെര്‍വര്‍ നന്നാക്കാന്‍ സാധിച്ചിട്ടില്ല. പാവങ്ങളുടെ റേഷന്‍ മുടക്കിയിട്ടാണ് 1 ലക്ഷം ഡോളര്‍ നല്‍കുന്ന ആളുകള്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്.

അഴിമതി ക്യാമറ, കെ ഫോണ്‍ അഴിമതികളെ പ്രതിപക്ഷം നിയമപരമായി ചോദ്യം ചെയ്യും. പ്രതിപക്ഷം എന്ന് കോടതിയില്‍ പോകണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമില്ല. അഴിമതി നടന്നതു കൊണ്ടാണ് ഒരു മന്ത്രിമാരും ഇതുവരെ പ്രതിരോധിക്കാന്‍ വരാത്തത്. അതുകൊണ്ടാണ് പൊതുമരാമത്ത് മന്ത്രി മറ്റ് മന്ത്രിമാരെ ഭീഷണിപ്പെടുത്തിയത്. മുഖ്യമന്ത്രിയെ പ്രതിരോധിച്ചാല്‍ മറ്റ് മന്ത്രിമാരുടെ പ്രതിച്ഛായ തകരുമെന്നാണ് ഭയപ്പെടുന്നതെന്നാണ് റിയാസ് പറഞ്ഞത്. അത് സത്യവുമാണ്. ആരെങ്കിലും ഇത്തരമൊരു അഴിമതിയെ ന്യായീകരിക്കുമോ? ഒരു സര്‍ക്കാരിന്റെ കാലത്തും ഞങ്ങളുടെ മുഖ്യമന്ത്രി ഒറ്റക്കായിപ്പോയെന്നും നിങ്ങളെല്ലാവരും വന്ന് അദ്ദേഹത്തെ രക്ഷിക്കണമേയെന്ന് ഒരു മന്ത്രിയും നിലവിളിച്ചിട്ടില്ല.

കാലാനുസൃതമായി എല്ലാ സംസ്ഥാനങ്ങളിലും പുതിയ പദ്ധതികള്‍ വരും. അതിനെയൊന്നും കണ്ണുമടച്ച് പ്രതിപക്ഷം എതിര്‍ക്കില്ല. പക്ഷെ പദ്ധതികളുടെ മറവില്‍ നടക്കുന്ന അഴിമതിയെ കുറിച്ചാണ് ചോദിക്കുന്നത്. അതിന് മറുപടി നല്‍കിയേ മതിയാകൂ. 20 ലക്ഷമെന്ന് പറഞ്ഞിട്ട് ഒരു നിയമസഭാ മണ്ഡലത്തില്‍ നൂറ് പേര്‍ക്ക് മാത്രമാണ് കെ ഫോണ്‍ കണക്ഷന്‍ നല്‍കുന്നത്. കെ ഫോണ്‍ നടപ്പാക്കുന്നത് നല്ലതാണ്. പക്ഷെ അതിന്റെ പേരില്‍ കൊള്ള നടത്തരുത്. ശിവശങ്കറിന്റെ കത്തിന്റെ പേരില്‍ ഖജനാവില്‍ നിന്നും 500 കോടി അടിച്ചു മാറ്റി നടത്തുന്ന പരിപാടി മഹത്തരമാണെന്ന് ആശംസാപ്രസംഗം നടത്താന്‍ പ്രതിപക്ഷത്തെ കിട്ടില്ല. കൊള്ള ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ ധര്‍മ്മമാണ്. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയോടെ സര്‍ക്കാരിനോടോ വിധേയത്വം കാട്ടേണ്ട ആവശ്യമില്ല. അങ്ങനെ വിധേയത്വം കാട്ടുന്നവരും തിരിച്ച് ചോദിക്കാന്‍ ഭയപ്പെടുന്നവരും സര്‍ക്കാരിലോ പാര്‍ട്ടിയിലോ കാണും. ഞങ്ങള്‍ അങ്ങനെ ഭയപ്പെടില്ല.

എ.ഐ ക്യാമറ ഉപയോഗിച്ച് ഇന്നലെ മുതല്‍ പിരിച്ചെടുക്കുന്ന പണം കറക്ക് കമ്പനികള്‍ക്കാണ് വീതിച്ച് നല്‍കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *