5.7.23 ല്‍ ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസി നേതൃയോഗം പാസാക്കിയ ഏകവ്യക്തി നിയമം സംബന്ധിച്ച രാഷ്ട്രീയ പ്രമേയം

Spread the love

ഏകവ്യക്തി നിയമം നടപ്പാക്കുമെന്ന് ബിജെപി ആവര്‍ത്തിച്ചു പറയുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമുദായിക, വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടാണെന്ന് കെപിസിസി നേതൃയോഗം വിലയിരുത്തി. അതിനെ ആളിക്കത്തിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തുക എന്ന ഗൂഢലക്ഷ്യമിട്ടാണ് സിപിഎം രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏകവ്യക്തി നിയമം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല.

രാജ്യം മുഴുവന്‍ ഒരു നിയമം എന്നാണ് ഏകവ്യക്തിനിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരൊറ്റ നിയമം എന്നാണ് ഏകവ്യക്തി നിയമം ലക്ഷ്യമിടുന്നത്. രാജ്യത്തെ വൈവിധ്യങ്ങള്‍ നിലനില്ക്കുന്നത് വിവിധങ്ങളായ വ്യക്തിനിയമങ്ങള്‍ മൂലമാണ്. വൈവിധ്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് വ്യക്തിനിയമം ഏകീകരിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

മോദി സര്‍ക്കാര്‍ 2016ല്‍ നിയോഗിച്ച ജസ്റ്റിസ് ബിഎസ് ചൗഹാന്‍ നിയമ കമ്മീഷന്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏകവ്യക്തി നിയമം ഇപ്പോള്‍ നടപ്പാക്കേണ്ട ആവശ്യമേയില്ലെന്നാണ് സുചിന്തിതമായി വ്യക്തമാക്കിയത്. ഇതു നടപ്പാക്കാന്‍ രാഷ്ട്രത്തിന്റെ രാഷ്ട്രീയ, സാമൂഹിക പൊതുസാഹചര്യം പരുവപ്പെട്ടിട്ടില്ലെന്നു കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച കരട് ബില്ലിനു പോലും രൂപം കൊടുക്കാതെ, ചര്‍ച്ചകള്‍ നടക്കുന്ന വേളയിലാണ് ഇതു നടപ്പാക്കുമെന്ന് രാഷ്ട്രീയലക്ഷ്യത്തോടെ ബിജെപി നേതാക്കള്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ 2 പൊതു തെരഞ്ഞെടുപ്പകളിലും ബിജെപി ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും നടപ്പാക്കിയില്ല. എന്നാല്‍ ഇതിന്റെ വിദ്വേഷ പ്രചാരണ സാധ്യത മാത്രം കണ്ടുകൊണ്ടാണ് ഇപ്പോള്‍ കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചത്.

ഏകവ്യക്തിനിയമത്തില്‍ നിന്ന് ആദിവാസി, ഗോത്ര വിഭാഗങ്ങളെ മാറ്റി നിര്‍ത്തണമെന്ന് 2 ബിജെപി മുഖ്യമന്ത്രിമാര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകവ്യക്തി നിയമം ചര്‍ച്ച ചെയ്ത പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ സുശീല്‍ മോദി, ഈ നിയമം ഗോത്രവിഭാഗങ്ങള്‍ക്ക് ബാധകമാക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിക്കുള്ളില്‍ പോലും ഇതു സംബന്ധിച്ച് മൂര്‍ച്ചയേറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നു വ്യക്തം. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് ജനങ്ങളുടെ ഇടയില്‍ ഭിന്നത വളര്‍ത്താനാണ് സംഘപരിവാര്‍ സംഘടനകളുടെ ശ്രമം.

ഏകവ്യക്തി നിയമം ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് എന്ന മട്ടില്‍ പ്രചാരണം നടത്തി അതില്‍നിന്ന് രാഷ്ട്രീയനേട്ടം കൊയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം മുമ്പും പല തവണ പയറ്റിയിട്ടുള്ള ആയുധമാണിത്. 1985ല്‍ ഷാബാനു കേസില്‍ കോടതി വിധി വന്നതിനെ തുടര്‍ന്ന് ഏകവ്യക്തി നിയമം വേണമെന്ന് വ്യക്തമായ നിലപാടെടുക്കുകയും 1987ലെ തെരഞ്ഞടുപ്പില്‍ ശരിയത്തിനെ കടന്നാക്രമിച്ച് ഹിന്ദുവര്‍ഗീയത ഇളക്കിവിടുകയാണ് ഇഎംഎസ് ചെയ്തത്. അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് നിയമനിര്‍മാണത്തിലൂടെ മുസ്ലീം ജനവിഭാഗത്തിന് സംരക്ഷണം നല്കിയത്. ന്യൂനപക്ഷ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി ഏകവ്യക്തി നിയമം നടപ്പാക്കാന്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തണമെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ ആഹ്വാനം.

പൗരത്വനിയമവുമായി ബന്ധപ്പെട്ട് നടത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭയില്‍ ഉറപ്പുനല്കിയിട്ടും അതു സിപിഎം നടപ്പാക്കിയില്ല എന്നത് അവരുടെ മറ്റൊരു ഇരട്ടത്താപ്പിന് ഉദാഹരണമാണ്. അന്നു രജിസ്റ്റര്‍ ചെയ്ത 835 കേസില്‍പ്പെട്ടവര്‍ ഇപ്പോള്‍ കോടതി കയറിയിറങ്ങുന്നു. അന്നു പ്രക്ഷോഭത്തിനിറങ്ങിയവര്‍ കോടതിക്കേസുകളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ വീണ്ടും എല്ലാവരെയും സമരം ചെയ്യാന്‍ സിപിഎം ക്ഷണിച്ചത് വിചിത്രമാണ്.

ഏകവ്യക്തി നിയമത്തിനെതിരേ കോണ്‍ഗ്രസിന് വ്യക്തവും ശക്തവുമായ നിലപാടാണുള്ളത്. ഏകവ്യക്തിനിയമം അനാവശ്യമാണെന്നും ബില്‍ അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നുമാണ് മുന്‍ കേന്ദ്രമന്ത്രിയും എഐസിസി മാധ്യമ വിഭാഗം മേധാവിയുമായ ജയറാം രമേശ് പത്രസമ്മേളനത്തില്‍ പകല്‍പോലെ വ്യക്തമാക്കിയത്. മൂന്നാം തീയതി ചേര്‍ന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഏകവ്യക്തി നിയമം നടപ്പാക്കുന്നതിനെതിരേ കോണ്‍ഗ്രസ് അംഗങ്ങള്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഏകവ്യക്തി ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഇക്കാര്യം അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍ വിവിധ ഘട്ടങ്ങളില്‍ ഏകവ്യക്തി നിയമം നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴൊക്കെ രാജ്യത്ത് അതിനുള്ള അനുകൂല സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. സിപിഎം ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ വിവിധ ഘട്ടങ്ങളില്‍ ഇരട്ടത്താപ്പാണ് സ്വീകരിച്ചത്.

2018ലെ കേന്ദ്രനിയമ കമ്മീഷന്‍ വ്യക്തമാക്കിയതുപോലെ, രാജ്യത്ത് ഏകവ്യക്തി നിയമം നടപ്പാക്കേണ്ട രാഷ്ട്രീയ, സാമൂഹ്യ സാഹചര്യം നിലവിലില്ലാത്തതിനാല്‍ രാജ്യതാത്പര്യത്തിനു വിരുദ്ധമായി അവ നടപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ അതിശക്തമായ എതിര്‍പ്പ് കെപിസിസി നേതൃയോഗം രേഖപ്പെടുത്തി. എല്ലാ ജനവിഭാഗങ്ങളുടെയും ആശങ്ക ഉള്‍ക്കൊണ്ടും ബിജെപിയും സിപിഎമ്മും സ്വീകരിക്കുന്ന ഇരട്ടത്താപ്പ് തുറന്നു കാട്ടിക്കൊണ്ടും സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളില്‍ അണിനിരക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *