എല്ലാ ബ്ലോക്കുകളിലും എ.എം.ആര്‍. കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

Spread the love

കാര്‍സാപ്പ് 2022 റിപ്പോര്‍ട്ട് പുറത്തിറക്കി.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ എ.എം.ആര്‍. ഉന്നതതല യോഗം.

തിരുവനന്തപുരം: എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍.) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാര്‍സാപ്പിന്റെ (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ആന്റിബയോട്ടിക് സാക്ഷരതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് 191 ബ്ലോക്കുകളിലും എ.എം.ആര്‍. കമ്മിറ്റികള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം ബ്ലോക് ലെവല്‍ എ.എം.ആര്‍. കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും, ഊര്‍ജിതപ്പെടുത്തുന്നതിനും വേണ്ടി ഉടന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കും. ഇത്തരത്തില്‍ കേരളത്തിലെ എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

കാര്‍സാപ്പ് 2022ന്റെ റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയുവാനും അതിനനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനുമാണ് 2022ലെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടുന്നതായി വിലയിരുത്തപ്പെട്ടു. മതിയായ കുറിപ്പടികള്‍ ഇല്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് മന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിനുപുറമേ കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകളെ നശിപ്പിക്കുന്ന രീതികളെക്കുറിച്ചും ചര്‍ച്ച നടന്നു.

മത്സ്യകൃഷി, കോഴി വളര്‍ത്തല്‍, മൃഗപരിപാലനം എന്നിവയില്‍ ഒരുപോലെ തന്നെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ ആവശ്യകതയും അതിന്റെ ഭാഗമായി നടക്കുന്ന പഠനങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. എല്ലാവരും ചേര്‍ന്നുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ഉയര്‍ന്നുവന്നു. മനുഷ്യരില്‍ മാത്രമല്ല മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയില്‍ കൂടുതലായി അശാസ്ത്രീയമായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനു പുറമേ പരിസ്ഥിതിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ പോലും ആന്റിബയോട്ടികുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളെയും ജീനുകളെയും കണ്ടെത്തിയിട്ടുണ്ട്.

ആന്റിബയോട്ടിക് സാക്ഷര കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതപ്പെടുത്തുന്നതിനായി മലയാളത്തിലുള്ള നിര്‍ദ്ദേശങ്ങളും ചിത്രങ്ങളും അടങ്ങിയ എ.എം.ആര്‍. ബുക്ക്, ബ്ലോക്ക് എ.എം.ആര്‍. കമ്മിറ്റികളും ജില്ലാ എ.എം.ആര്‍. കമ്മിറ്റികളും വഴി പൊതുജനങ്ങള്‍ക്ക് ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മലയാളത്തിലുള്ള ലഘുലേഖകളും മന്ത്രി പ്രകാശനം ചെയ്തു.

മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസര്‍ ഡോ. എം.സി. ദത്തന്‍, ഫുഡ് സേഫ്റ്റി കമ്മീഷണര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി (ടെക്‌നിക്കല്‍ ഓഫീസര്‍ ഫോര്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) ഡോ. അനുജ് ശര്‍മ്മ, ലോകബാങ്ക് പ്രതിനിധി ഡോ. സതീഷ് ചന്ദ്രന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, എ.എം.ആര്‍. സര്‍വയലന്‍സ് നോഡല്‍ ഓഫീസര്‍ ഡോ. സരിത, കര്‍സാപ്പ് നോഡല്‍ ഓഫീസര്‍ ഡോ. മഞ്ജുശ്രീ, വര്‍ക്കിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ. അരവിന്ദ്, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ജിതേഷ്, പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടര്‍ ഡോ. സുനിജ, ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. ശിവപ്രസാദ്, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. സുജിത്, പൊല്ലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. ഷീല മോസസ്, ഫിഷറീസ് ആന്റ് അക്വകള്‍ച്ചര്‍ നോഡല്‍ ഓഫീസര്‍ ഡോ. ദേവിക പിള്ള, മൃഗസംരക്ഷണ വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. സഞ്ജയ്, സ്റ്റുഡന്റ് എഡ്യൂക്കേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. റിയാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *