കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പൊലീസിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുന്നു : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

മലപ്പുറം : കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിക്കുന്നത് മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യലാണ്. പൊലീസ് എല്ലായിടവും അടച്ചിട്ടും പൊലീസിന്റേത് ഉള്‍പ്പെടെ ഓഫീസുകളുള്ള ആശ്രാമം മാതാനത്താണ് കുട്ടിയെ ഉപേക്ഷിച്ചത്. അവര്‍ വന്ന വാഹനം ഏതാണെന്നും പ്രതികള്‍ ആരാണെന്നും അറിയില്ല. പിന്നെ എന്ത് കാര്യത്തിനാണ് പൊലീസിനെ അഭിനന്ദിക്കുന്നത്? ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി അതേ ട്രെയിനില്‍ തന്നെ യാത്ര ചെയ്ത് കണ്ണൂരില്‍ ഇറങ്ങി. വെളുപ്പിനെയുള്ള ട്രെയിനിന് അയാള്‍ ബോംബെയ്ക്ക് പോയി. എന്നിട്ടും പൊലീസ് എന്തെങ്കിലും ചെയ്തോ?

കോഴിക്കോടോ കണ്ണൂരിലോ പരിശോധന നടത്തിയിരുന്നെങ്കില്‍ പ്രതിയെ പിടിക്കാമായിരുന്നു. അവസാനം കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ബോംബെ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കേരളത്തിലേക്ക് എത്തിക്കുന്നതിനിടയില്‍ വാഹനം കേടായി. അതിന്റെ ഫോട്ടോയെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അതിന്റെ പേരില്‍ ഒരു ഐ.ജിയെ സസ്പെന്‍ഡ് ചെയ്തു. കളമശേരി സ്ഫോടന കേസിലെ പ്രതി സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. മലബാറിലെ പൊലീസുകാരെല്ലാം ജനകേരള സദസെന്ന അശ്ലീല നാടകത്തിന് പിന്നാലെയാണ്. ശബരിമലയില്‍ പോലും പൊലീസില്ല. മുഖ്യമന്ത്രി അല്ലാതെ ആരെങ്കിലും പൊലീസിനെ അഭിനന്ദിക്കുമോ? ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകാതെ പൊലീസുകാര്‍ തന്നെ നാണംകെട്ടു നില്‍ക്കുകയാണ്.

ഒരാളും മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയിട്ടില്ല. മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് വാഹനങ്ങള്‍ ഇടതു വശത്തേക്ക് തിരിച്ച് പ്രതിഷേധക്കാരെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി ഇതൊന്നും കാണുന്നില്ലേ? ഇതൊന്നും ആരും കാണിക്കുന്നില്ലേ? വധശ്രമമാണ് നടന്നത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷവും വധശ്രമമാണ് നടന്നത്. ചെടിച്ചട്ടിയും ഹെല്‍മെറ്റും ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പൊലീസ് എഫ്.ഐ.ആര്‍. എന്നിട്ടാണ് മുഖ്യമന്ത്രി ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നും ഇത് തുടരണമെന്നും ആഹ്വാനം ചെയ്തത്. അതുകൊണ്ടു തന്നെ കോഴിക്കോട് ജില്ലയിലും ഇത് ആവര്‍ത്തിച്ചത്.

എല്ലാ ദിവസവും മുഖ്യമന്ത്രി കടന്നു പോകുന്ന ജില്ലകളിലെ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കുകയാണ്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കല്‍? ഇതിനെതിരെ കോടതിയിലേക്ക് പോകുകയാണ്. ഗുരുതരമായ പ്രശ്നങ്ങളില്‍ മാത്രമെ കരുതല്‍ തടങ്കല്‍ പാടുള്ളൂവെന്ന് സുപ്രീംകോടതി വിധിയുണ്ട്. മുഖ്യമന്ത്രി ഒരു ജില്ലയില്‍ ഇറങ്ങിയാല്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രി പോയതിന് ശേഷമെ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ നിന്നും വിടൂ. നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കാന്‍ പൊലീസിന് എന്ത് അധികാരമാണുള്ളത്.

മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടിട്ടല്ലേ, അമേരിക്കയിലെ മിനെപോളിസില്‍ നടന്നതു പോലെ ഒരാളെ വധിക്കാന്‍ ശ്രമിച്ചത്. കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നാവ് പുറത്തേക്ക് വന്നു. ജോര്‍ജ് ഫ്ലോയിഡിനുണ്ടായ അതേ അനുഭവമാണ് ഇവിടെയും ഉണ്ടായത്. ഇതൊക്കെ മുഖ്യമന്ത്രിയുടെ കലാപ ആഹ്വാനത്തിന്റെ ഭാഗമായി ഉണ്ടായതാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായി വധിക്കാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. പക്ഷെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് ഈ പണി ചെയ്യരുത്. അങ്ങനെ ചെയ്താല്‍ ശക്തമായി പ്രതിഷേധിക്കും. പ്രതിഷേധങ്ങളെ ആര്‍ക്കും അടിച്ചമര്‍ത്താനാകില്ല. അടിച്ചമര്‍ത്തിയാല്‍ ശക്തി കൂടും.

കണ്ണൂരില്‍ ഒരു പ്രകോപനവുമില്ലാതെ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. വടകരയില്‍ കരുതല്‍ തടങ്കലില്‍ എടുത്തവരെ ജാമ്യത്തില്‍ എടുക്കാന്‍ പോയ യു.ഡി.എപ് ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണനെ ഡി.വൈ.എഫ്.ഐ ആക്രമിച്ചത് എന്തിനാണ്? ജാമ്യത്തിന് ഇറക്കാന്‍ വരുന്നവരെ പോലും ആക്രമിക്കുന്ന ഗുണ്ടകളുടെ നാടായി കേരളം മാറുകയാണ്. മുഖ്യമന്ത്രിയാണ് ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത്.

പി.എം.ജി.എസ്.വൈ പദ്ധതി അനുസരിച്ചുള്ള റോഡുകള്‍ ഉദ്ഘാടനം ചെയ്യുന്നത് സര്‍ക്കാര്‍ അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പി.എം.ജി.എസ്.വൈ പദ്ധതികള്‍ എം.പിയാണ് ഉദ്ഘാടനം ചെയ്യേണ്ടത്. ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗികമായി എം.എല്‍.എയെ അറിയിച്ചതുമാണ്. രാഹുല്‍ ഗന്ധിയുടെ നിയോജക മണ്ഡലത്തിലെ റോഡ് സി.പി.എം എം.എല്‍.എ ഉദ്ഘാടനം ചെയ്തത് ഗുരുതരമായ തെറ്റാണ്. അതിനെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചത് വിലകുറഞ്ഞ രീതിയിലാണ്. ഇത്തരം വൃത്തികേടുകളെ അവഗണിക്കുകയാണ്. പി.വി അന്‍വറിന് ബ്ലോക്ക് പ്രസിഡന്റ് മറുപടി നല്‍കും. ഞാന്‍ മുഖ്യമന്ത്രിക്കാണ് മറുപടി നല്‍കിയത്.

The Governor of Kerala, Shri Arif Mohammad Khan

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ വച്ചു താമസിപ്പിക്കുന്നത് ശരിയല്ല. പ്രതിപക്ഷം എതിര്‍ത്ത ബില്ലുകളും ഇക്കൂട്ടത്തിലുണ്ട്. പക്ഷെ സമയബന്ധിതമായി ഗവര്‍ണര്‍ തീരുമാനംഎടുക്കണം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *