കെപിസിസി ‘സമരാഗ്‌നി’ ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഫെബ്രുവരി 9ന് തുടക്കം

Spread the love

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന ‘സമരാഗ്‌നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 9ന് കാസര്‍ഗോഡ് നിന്ന് തുടക്കം. വൈകുന്നേരം 4ന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി നിര്‍വ്വഹിക്കും. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍, കെപിസിസി ഭാരവാഹികള്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍,എംപിമാര്‍,എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

           

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടിക്കൊണ്ടായിരിക്കും സമരാഗ്നി പതിനാല് ജില്ലകളിലും പര്യടനം നടത്തുക. ഫെബ്രുവരി 29ന് ജാഥ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും. മുപ്പത്തിലധികം മഹാസമ്മേളനങ്ങളാണ് സമരാഗ്നിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.കോഴിക്കോട് കടപ്പുറത്തും കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ മുഴുവന്‍ സ്ഥലങ്ങളിലും മഹാറാലികളും സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി സംഘടിപ്പിക്കും.മഹാസമ്മേളനങ്ങളില്‍ പതിനഞ്ച് ലക്ഷത്തോളം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് അണിനിരത്തും. തിരുവനന്തപുരം, എറണാകുളം,പാലക്കാട്,മലപ്പുറം,ഇടുക്കി ജില്ലകളില്‍ മൂന്ന് വീതം പൊതുസമ്മേളനവും കണ്ണൂര്‍,കോഴിക്കോട്,തൃശൂര്‍,കോട്ടയം,ആലപ്പുഴ,കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസര്‍ഗോഡ്,വയനാട്,പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.വിവിധ ജില്ലകളില്‍ നടക്കുന്ന മഹാസമ്മേളനങ്ങളില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും സംസ്ഥാനത്തെ യുഡിഎഫിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും. മൂന്നാഴ്ച നീളുന്ന സമരാഗ്നിയുടെ സമാപനസമ്മേളനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ, പ്രിയങ്കാ ഗാന്ധിയോ പങ്കെടുപ്പിക്കാനാണ് ആലോചന.

സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണം സമ്മാനിക്കുന്നത്. അതിനെതിരായ ജനകീയ പോരാട്ടം കൂടിയാകും സമരാഗ്നി. കേവലം ഒരു രാഷ്ട്രീയ പ്രചരണ ജാഥ എന്നതിനപ്പുറം സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തായിരിക്കും യാത്ര ഓരോ ദിവസവും കടന്ന് പോകുന്നത്. ഭൂരിഭാഗം എല്ലാ ദിവസവും വെകുന്നേരങ്ങളിലാണ് പൊതുസമ്മേളനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെയുള്ള സമയം കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കും.

സമരാഗ്നിയുടെ ഭാഗമായി പൊതുസമ്മേളനം നടക്കുന്ന തീയതിയും സ്ഥലവും താഴെപ്പറയും പ്രകാരമാണ്.

ഫെബ്രുവരി 9ന് വൈകുന്നേരം 4ന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്തെ ഉദ്ഘാടനത്തോടെ സമരാഗ്നിക്ക് തുടക്കം.

10ന് വെകുന്നേരം 3.30ന് മട്ടന്നൂര്‍,5.30ന് കണ്ണൂര്‍,

11ന് വൈകുന്നേരം 3.30ന് വടകര,5.30ന് കോഴിക്കോട് കടപ്പുറം,

12ന് വയനാട് വൈകുന്നേരം 4.00ന് കല്‍പ്പറ്റ.

13നും 14നും അവധി.

15ന് വൈകുന്നേരം 3.30 അരീക്കോട്,5.30 ന് മലപ്പുറം

16ന് വൈകുന്നേരം 3.30 എടപ്പാള്‍,5.30ന് പട്ടാമ്പി

17ന് വൈകുന്നേരം 3.30 പാലക്കാട്,5.30 ന് വടക്കഞ്ചേരി

18ന് വൈകുന്നേരം 3.30ന് തൃശൂര്‍,5.30ന് ചാലക്കുടി

19ന് വൈകുന്നേരം 3.30ന് ആലുവ,5.30ന് എറണാകുളം

20ന് വൈകുന്നേരം 3.30ന് മൂവാറ്റുപുഴ,5.00ന് തൊടുപുഴ

21ന് ഇടുക്കി ജില്ലയില്‍ രാവിലെ11ന് അടിമാലി, വൈകുന്നേരം4.00ന് കട്ടപ്പന

22ന് വൈകുന്നേരം 3.30ന് പാല,5.30 ന്‌കോട്ടയം

23ന് വൈകുന്നേരം 3.30ന് ആലപ്പുഴ,5.30 ന് മാവേലിക്കര

24ന് വൈകുന്നേരം 4.00 ന് പത്തനംതിട്ട

25ന് അവധി.

26ന് വൈകുന്നേരം 3.30 കൊട്ടാരക്കര ,5.30 ന് കൊല്ലം

27ന് വൈകുന്നേരം 3.30ന് ആറ്റിങ്ങല്‍,5.30ന് നെടുമങ്ങാട്

28ന് അവധി.അതുകഴിഞ്ഞ് 29 ന് സമാപനസമ്മേളനം വൈകുന്നേരം 5ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. സമരാഗ്നി ജനകീയപ്രക്ഷോഭ യാത്രയുടെ വിജയത്തിനായി വിവിധ ഉപസമിതികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *