പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതുമായി ബന്ധപ്പെട്ട പദ്ധതികൾ കൃത്യമായി വിലയിരുത്തി മുന്നോട്ടുപോവുകയാണെന്നും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസനവകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഹോട്ടൽ ഗ്രാന്റ് ചൈത്രത്തിൽ നടന്ന പട്ടികജാതി മേഖലയിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ വേഗത്തിലും സുതാര്യമായും നടപ്പാക്കും. വിവിധ ഓഫീസുകളിലെ വിവരങ്ങൾ പൊതുജനങ്ങൾക്ക് തടസമില്ലാതെ ലഭിക്കുന്നു എന്ന്
ഉറപ്പാക്കും. ഒഡെപെക് മുഖേന വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ് ലഭ്യമാക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. അത് ഉപയോഗപ്പെടുത്തണം. ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് റവന്യു വകുപ്പുമായി ചർച്ച നടത്തി ഏകീകരിച്ച സംവിധാനമുണ്ടാക്കും. വിദ്യാർത്ഥികൾക്കുള്ള കോഴ്‌സുകളിൽ തൊഴിലധിഷ്ഠിത നൂതന സാങ്കേതിക വിഷയങ്ങൾ ഉൾപ്പെടുത്തുമെന്നും ഭവനനിർമ്മാണത്തിനുള്ള സ്‌കീമുകളിൽ തുക വർധിപ്പിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ സ്വാഗതം ആശംസിച്ചു. എഴുപത്തി മൂന്ന് സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു വിഷയങ്ങൾ അവതരിപ്പിച്ചു. പട്ടികജാതി നേരിടുന്ന വിഷയങ്ങളിന്മേൽ പരിഹാരം, പദ്ധതികളുടെ പുരോഗതി, മുൻഗണനാ പദ്ധതികൾ, ഫണ്ട് വിനിയോഗം, വിദ്യാഭ്യാസ ആനുകൂല്യ വിതരണം, സാമൂഹ്യ ക്ഷേമ പദ്ധതികൾ, ഭവന പദ്ധതി വായ്പ പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.