എന്നുതീരും വടക്കോട്ടുള്ള യാത്രാ ദുരിതം – കെ. പി. സജീവൻ

Spread the love

വന്ദേഭാരതടക്കം ട്രെയ്‌നുകളുടെ എണ്ണം കൂടിയെങ്കിലും യാത്രാ ദുരിതം തീരാതെ മലബാറുകാർ. വൈകീട്ട് ആറു മണികഴിഞ്ഞാൽ തുടങ്ങും കോഴിക്കോട്ടു നിന്ന് വടക്കോട്ടേക്ക് ട്രെയിൻ യാത്ര അസാധ്യം. ദേശീയപാത വികസനം നടക്കുന്നതിനാൽ റോഡുകളിൽ മണിക്കൂറുകളുടെ ബ്ലോക്കും. നട്ടം തിരിയുകാണ് ജനം. വൈകിട്ട് 6.15ന് കോയ മ്പത്തൂർ കണ്ണൂർ എക്‌സ്പ്രസ് പോയിക്കഴിഞ്ഞാൽ അടുത്ത ട്രെയിനിന് നാല് മണിക്കൂർ കാത്തിരിക്കണം. റോഡ് മാർഗമുള്ള യാത്രയാണെങ്കിൽ ദേശീയപാത വികസനം നടക്കുന്നതിനാൽ നിർമാണ പ്രവൃത്തികൾ നടക്കുന്നയിടങ്ങളിലൂടെ ഇഴഞ്ഞിഴഞ്ഞ് മണിക്കൂറുകൾ എടുക്കും ലക്ഷ്യസ്ഥാനത്തെത്താൻ. ഏറെ നാളത്തെ നിവേദനങ്ങൾക്കും പരാതികൾക്കുമൊടുവിലാണ് ഷൊർണൂർ കണ്ണൂർ പാതയിൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. എന്നാൽ ഇതിന്റെ ഗുണം ലഭിക്കുന്നത് നഗരത്തിലെത്തുന്ന സർക്കാർ ജീവനക്കാർക്കു മാത്രം. വൈകീട്ട് 6.15നുള്ള കണ്ണൂർ എക്‌സ്പ്രസ് പോയാൽ പിന്നെയുള്ളത് 10.25 ന് കോഴിക്കോട് എത്തുന്ന കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസാണ്. നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലുൾപ്പെടെ ജോലി ചെയ്യുന്ന നൂറുകണക്കിനാളുകളാണ് ഇത് കാരണം ബുദ്ധിമുട്ടുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ മിക്കയിടത്തെയും ജോലി സമയം ആറ് മണിയോ, ഏഴ് മണിയോ ആണ്. ശ്വാസം വിടാതെ ഓടിയാലും 6.15 ന്റെ കണ്ണൂർ എക്‌സ്പ്രസിൽ കയറിക്കൂടുക പ്രയാസം. ദിവസവും കണ്ണൂർ എക്‌സ്പ്രസ് വൈകിയോടാനാണ് പ്രാർത്ഥിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ചില ദിവസങ്ങളിൽ കോഴിക്കോട് കഴിഞ്ഞാൽ കണ്ണൂരിൽ സ്റ്റോപ്പുള്ള സ്‌പെഷ്യൽ ട്രെയിനുകളുണ്ട്. എന്നാൽ ഈ ട്രെയിനുകൾക്ക് സീസണനുസരിച്ച് സമയക്രമത്തിൽ മാറ്റം വരാം. മാത്രമല്ല, പല സ്‌പെഷ്യൽ ട്രെയിനുകളിലും ജനറൽ കംപാർട്ടുമെന്റുകളും കുറവാണ്. കോഴിക്കോട് നിന്ന് ഫറോക്കിലേക്ക് യാത്ര ചെയ്യുന്നവരുടെ സ്ഥിതിയും സമാനമാണ്. വൈകീട്ട് 6.35 ന്റെ ട്രെയിൻ കഴിഞ്ഞാൽ അടുത്ത ട്രെയിൻ രാത്രി 9.35 നാണ്.

മെമു സർവീസുകൾ

പരിഹാരമാവും

വടക്കോട്ട് ആവശ്യത്തിന് ട്രെയിനുകളില്ലാത്തത് സ്ഥിര യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. വലിയ തുക മുടക്കി ദിവസവും ബസിൽ യാത്ര ചെയ്യുന്നത് സ്ഥിരം യാത്രികർക്ക് സാമ്പത്തിക ബുദ്ധിമുട്ടാണ്. ഗതാഗതക്കുരുക്ക് സമയനഷ്ടവുമുണ്ടാക്കുന്നു. വൈകുന്നേരങ്ങളിൽ കൂടുതൽ മെമു സർവീസുകൾ വേണമെന്ന് നാളുകളായുള്ള യാത്രക്കാരുടെ ആവശ്യമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *