സംശയം വേണ്ട; കേരളത്തിൽ മൂന്നാംവട്ടവും ഇടത് സർക്കാർ – ടി.പി.രാമകൃഷ്ണൻ എൽ.ഡി.എഫ് കൺവീനർ

Spread the love

കേരളത്തിലെ പിണറായി സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ സംശയലേശം ഇടത് കൺവീനർ ടി.പി.രാമകൃഷ്ണൻ പറയുന്നു മൂന്നാം വട്ടവും ഇടത് സർക്കാർ വരുമെന്ന്. അദ്ദേഹത്തിന്റെ വിലയിരുത്തലും പ്രതീക്ഷകളും.

കൂട്ടായ്മയുടെ കരുത്തിൽ മുന്നോട്ട്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സുവർണലിപികളിലെഴുതേണ്ട നാളുകളാണ് കടന്നുപോയത്. ഇടതും വലതും മാറിമാറി ഭരിച്ചിടത്ത് ഇടതുമാത്രമായി. മൂന്നാം സർക്കാരും ഇടതന്റേതാവും. അതിന് സഹായകരമായ വികസനപ്രവർത്തനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ജനക്ഷേമം, അടിസ്ഥാന സൗകര്യവികസനം, വൻകിട പദ്ധതികളുടെ വരവ്. കേരളമെന്നത് ഇന്ത്യയിലെതന്നെ രാഷ്ട്രീയ ബദലവുകയാണ്. വരുന്ന രണ്ടു തെരഞ്ഞെടുപ്പുകളേയും നേരിടാൻ ഇടതുപക്ഷം സജ്ജമാണ്.
കൂട്ടായ്മയുടെ കരുത്തിലാണ് മുന്നോട്ട് പോകുന്നത്. ഇത്രയും പാർട്ടികളുള്ള മുന്നണിയായിട്ടും പ്രകടമായിട്ട് ഒരു അസ്വാരസ്വവും ഇതുവരെ ഉണ്ടായിട്ടില്ല. അഭിപ്രായങ്ങളുണ്ടാവും, അഭിപ്രായ വ്യത്യാസങ്ങളില്ല. എല്ലാം പരസ്പരം ചർച്ച ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പുകളെ നേരിടാൻ നിലവിലുള്ള സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളും രാജ്യം വിവിധ കോണുകളിലൂടെ വർഗീയവത്കരിക്കപ്പെടുന്നതിനെതിരായി ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടുകളുമാണ് പ്രധാനം. വലിയതോതിലാണ് രാജ്യത്ത് കേന്ദ്രസർക്കാർ വർഗീയപരമായ ചേരിതിരിവുണ്ടാക്കുന്നത്. അതിനെ നേരിടാൻ ഇന്ന് രാജ്യത്തെ ശരിയ ബദൽ കേരളത്തിലെ ഇടതുപക്ഷമാണ്.

നിലപാടുകളാണ് പ്രശ്‌നം, മുന്നണിയിലേക്ക് ആർക്കും വരാം

ആരോടും അയിത്തമില്ല. ലീഗ് ഇതുവരെ സ്വീകരിച്ചുവരുന്ന രാഷ്ട്രീയ നിലപാടുകളിൽ കുഴപ്പമുണ്ട്. അത് തിരുത്തിവരുകയാണെങ്കിൽ അപ്പോൾ ആലോചിക്കാം. ഇപ്പോൾ ഒരു ചർച്ചയും അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടില്ല. ദേശീയ തലത്തിൽ ആർ.എസ്.എസ് സ്വീകരിക്കുന്ന നിലപാട് പുലർത്തുന്ന മത രാഷ്ട്രവാദികളായ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ യു.ഡി.എഫുമായി അടുപ്പിച്ചു നിർത്തുന്നത് ലീഗാണ്. കേരളത്തിന്റെ മത നിരപേക്ഷതയ്ക്ക് എതിരാണ് രണ്ട് കൂട്ടരും. ലീഗിന്റെ പാരമ്പര്യം അതല്ല. ഒരുകാലത്തും ചെയ്യാത്തരീതിയിൽ ലീഗ് അവർക്ക് അരിക് നിൽക്കുകയാണ്. തിരുത്താൻ തയ്യാറായാൽ ചർച്ചയ്ക്ക് ഇടമുണ്ട്. ആർക്കും കടന്നുവരാവുന്ന പ്ലാറ്റ്‌ഫോമാണ് ഇടതുപക്ഷം. പക്ഷെ ഇവിടെ ഒരു രാഷ്ട്രീയമുണ്ട്. അതിന്റെ ഭാഗമാകണമെന്നുമാത്രം.

സാധാരണക്കാർക്ക് ഒപ്പമാണോ പാർട്ടി, ആശവർക്കർമാരുടെ സമരം…?

ഉണ്ടയില്ലാ വെടിയാണ് ഇത്. കേരളത്തിലെ പരമ്പാരാഗത തൊഴിലാളികൾ, അസംഘടിതമേഖലയിലെ തൊഴിലാളികർ, കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവർക്കൊപ്പമാണ് എക്കാലത്തും ഇടതുപക്ഷവും സി.പി.എമ്മും. ആശാവർക്കർമാരുടെ സമരത്തെ മാധ്യമങ്ങളാണ് ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടുന്നത്. ഇടതുപക്ഷത്തെ തൊഴിലാളിയൂണിയനുകളെയടക്കം മുൻനിർത്തി സർക്കാർ തലത്തിൽ ചർച്ച നടത്തി. പരിഹാരമുണ്ടായില്ല. സർക്കാർതന്നെ പലതവണ ചർച്ചയ്ക്ക് വിളിച്ചു. അവരുടെ ഓണറേറിയം അടക്കം വർധിപ്പിച്ച മികച്ച ജീവിത നിലവാരം ഉണ്ടാക്കണമെന്നാണ് സർക്കാരും എൽ.ഡി.എഫും ആഗ്രഹിക്കുന്നത്. അതിനായി കനയേണ്ടത് കേന്ദ്രമാണ്. വിഷയത്തിൽ കൂടുതൽ ഇടപെടൽ എൽ.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടാവും.

നിലമ്പൂരിൽ അൻവർ പാരയാകുമോ…?

അൻവർ എന്നപേര് നിലമ്പൂരിൽ ഇടതുപക്ഷത്തിന്റെ മുന്നിലില്ല. യു.ഡി.എഫ് പോലും അൻവർ പറയുന്നത് കേൾക്കുന്നില്ല. പിന്നെ എൽ.ഡി.എഫിൽ എന്തുകാര്യം. നിലമ്പൂരിൽ ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇടതുപക്ഷത്തിനുള്ളത്. മികച്ച സ്ഥാനാർഥി വരും. വിജയം സുനിശ്ചിതമാണ്. അൻവർ ഇടത് സ്ഥാനാർഥിക്ക് ഒരു ഭീഷണിയുമാകില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *