മലയാള സിനിമയെ ലോക സിനിമയിൽ അടയാളപ്പെടുത്തിയ പ്രഗൽഭരിലൊരാളെയാണ് ഷാജി എൻ കരുണിൻ്റെ നിര്യാണത്തോടെ നമുക്ക് നഷ്ടമായത് എന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
ക്യാമറ കൊണ്ടും സംവിധാന മികവു കൊണ്ടും അദ്ദേഹം മലയാള സിനിമയിൽ തൻ്റേതായ വഴി വെട്ടി.
പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങി ഛായാഗ്രാഹകനായി തുടക്കം കുറിച്ച അദ്ദേഹം 40-ഓളം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. ആദ്യ ചിത്രമായ ‘പിറവി’യ്ക്ക് 1989-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു.
പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂർവം സംവിധായകരിലൊരാളായി.
‘സ്വം’ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്.
കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐഎഫ്എഫ്കെ)യുടെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011-ൽ പത്മശ്രീ അവാർഡിന് അർഹനായി. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചിരുന്നു.
കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.
1998-ൽ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ ആയിരുന്നു.
ലോകസിനിമയിൽ തന്നെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് ഷാജി.എൻ. കരുൺ വിടവാങ്ങുന്നത് എന്ന് ചെന്നിത്തല അനുസ്മരിച്ചു.