സംസ്ഥാനത്തെ ഫൈൻ ആർട്‌സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കും.
2025 ഫെബ്രുവരി ഒന്നിന് പ്രവർത്തനം ആരംഭിച്ച 11 അംഗങ്ങളുള്ള കമ്മീഷൻ 17 ഓൺലൈൻ മീറ്റിങ്ങുകൾ ചേർന്നു. സംസ്ഥാനത്തെ ആറ് ഫൈൻ ആർട്‌സ് കോളേജുകളിൽനിന്നുള്ള തിരഞ്ഞെടുത്ത ഫാക്കൽറ്റി അംഗങ്ങൾ കൂടി പങ്കെടുത്ത ശില്പശാലയിൽ ഉയർന്ന നിർദ്ദേശങ്ങളും പരിഗണിച്ചു. ജനാധിപത്യപരമായും സന്തുലിതമായും പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും വിലയിരുത്തിയാണ് കാലാനുസൃതമായ മാറ്റങ്ങൾക്ക് വേണ്ട ശുപാർശകൾ തയ്യാറാക്കിയത്.
ഡോ. ശിവജി പണിക്കരുടെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ദ്ധ കമ്മീഷനാണ് റിപ്പോർട്ട് സർക്കാരിന് കൈമാറുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ ഇങ്ങനെയൊരു കമ്മീഷന് രൂപം നൽകാനും, യുദ്ധകാലാടിസ്ഥാനത്തിൽ അവർ തയ്യാറാക്കി നൽകിയ റിപ്പോർട്ട് സ്വീകരിക്കാനും കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് കോളേജ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അപ്ലൈഡ് ആർട്‌സ് ഫാക്കൽറ്റി ഡോ. സുധീഷ് കോട്ടമ്പ്രം, തൃപ്പൂണിത്തുറ ഗവ. ആർ എൽ വി മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് കോളേജ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌കൾപ്ച്ചർ ഹെഡ് വിബിൻ ജോർജ്, ആർട്ടിസ്റ്റ് സക്കീർ ഹുസ്സൈൻ, ആർട്ടിസ്റ്റ് സജിത ആർ ശങ്കർ എന്നിവരാണ് കമ്മീഷനംഗങ്ങൾ.