ജാതി സെന്‍സസ് സമയബന്ധിതമായി നടപ്പിലാക്കണം : കെ.സി.വേണുഗോപാല്‍ എംപി

Spread the love

ജാതി സെന്‍സസ് സമയബന്ധിതമായി നടപ്പിലാക്കണമെന്നും വനിതാ സംവരണ ബില്ലിന്റെ ഗതി ഇതിനുണ്ടാകരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. എഐസിസി ആഹ്വാന പ്രകാരം കെപിസിസിയുടെ നേതൃത്വത്തില്‍ നടന്ന സംവിധാന്‍ ബച്ചാവോ റാലിയുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി ജാതി സെന്‍സസ് നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടപ്പോഴെല്ലാം പരിഹസിച്ച മോദിയും ബിജെപിയും ഇപ്പോള്‍ അത് നടത്താന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിന്റെ കൂടി വിജയമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഭരണഘടനാ തത്വങ്ങളും പൗരാവകാശങ്ങളും മോദി ഭരണകൂടം ലംഘിക്കുന്നു. പ്രതിപക്ഷ നേതാക്കളെ വളഞ്ഞിട്ട് ആക്രമിക്കുന്നു. അന്വേഷണ ഏജന്‍സികളെ അതിനായി ദുരുപയോഗം ചെയ്യുന്നു. ഇഡിയെ ബിജെപിയുടെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചു. വോട്ടര്‍പട്ടികയില്‍ വ്യാപകമായ കൃത്രിമം കാട്ടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബിജെപി രാജ്യത്ത് നിയമനിര്‍മ്മാണം നടത്തുന്നത്. നിയമനിര്‍മ്മാണങ്ങള്‍ ഹൃദയത്തില്‍ നിന്നുണ്ടാകുന്നതിന് പകരം ജനങ്ങളെ തമ്മില്‍ത്തല്ലിപ്പിക്കുകയെന്ന തലച്ചോറില്‍ നിന്നാണ് ബിജെപി ഓരോന്നിനും രൂപം നല്‍കുന്നത്. അതിന്റെ ഭാഗമാണ് വഖഫ് നിയമഭേദഗതി. മുസ്ലീംങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നിയമ ഭേദഗതി.വഖഫ് ബോര്‍ഡില്‍ അമുസ്ലീംങ്ങളെ ഉള്‍പ്പെടുത്തിയത് പോലെ ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുവിശ്വാസിയല്ലാത്തെ അംഗത്തെ ഉള്‍പ്പെടുത്തുമോയെന്നും വേണുഗോപാല്‍ ചോദിച്ചു.

പെഹല്‍ഗാം ഭീകരാക്രമണത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാഠം പഠിപ്പിക്കണമെന്നതില്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ആക്രമണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും മോദിയുടെ നടപടി വാക്കുകളില്‍ ഒതുങ്ങുകയാണ്. ദളിത് സമൂഹത്തെ കൈകാര്യം ചെയ്യുന്നതില്‍ മോദിക്കും പിണറായി വിജയനും ഒരേ നിലപാടാണ്. ഗായകന്‍ വേടനെതിരായ നടപടി അതിന് ഉദാഹരണമാണ്. ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കാന്‍ പിണറായി വിജയന്‍ മോദിക്ക് പഠിക്കുകയാണ്. പട്ടിക ജാതി,പട്ടിക വര്‍ഗ വിഭാഗത്തിന് ഒരു മന്ത്രിയെ നല്‍കാന്‍ പോലും പിണറായി സര്‍ക്കാര്‍ തയ്യാറല്ല. അദാനിയാണ് മുഖ്യമന്ത്രിയുടെ പുതിയ പാര്‍ട്ട്ണര്‍. കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ ശൈലിയായി കേരളത്തിലെ കമ്യൂണിസമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും.
സ്വാതന്ത്ര്യാനന്തരം ഒന്നുമില്ലാത്ത മണ്ണില്‍ നിന്നും ഇന്ത്യയെ വികസനത്തിന്റെ തേരോട്ടത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസാണ്. രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ ഭരണഘടനയാണെന്നും അതിനെ തകര്‍ക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

തലമുറ തലമുറകളായി ജീവനും സ്വത്തും രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ച ഗാന്ധി കുടുംബത്തിനെതിരേയാണ് മോദി ഭരണകൂടത്തിന്റെ വേട്ടയാടല്‍. ഇന്ത്യയെ ദശാബ്ദങ്ങളോളം ഭരിക്കുകയും ഭരണചക്രത്തിന്റെ മുന്നിലും പിന്നിലും നില്കുകയും ചെയ്ത ഗാന്ധി കുടുംബത്തെ ജനങ്ങള്‍ ഇപ്പോഴും നെഞ്ചിലേറ്റുന്നത് അവരുടെ വിശ്വാസ്യതയും സത്യസന്ധതയും കൊണ്ടാണെന്ന് മോദി ഭരണകൂടം ഓര്‍ക്കുന്നത് നല്ലത്. ഭരണഘടനാ സ്ഥാപനങ്ങളെ തന്നെ ഇല്ലാതാക്കുന്ന കിരാത നടപടികളാണ് രാജ്യത്തു നടക്കുന്നത്. അന്വേഷണ ഏജന്‍സികളെ പാര്‍ട്ടിയുടെ ചട്ടുകമാക്കി.വേട്ടപ്പട്ടികളെപ്പോലെ അവരെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ്. ഭരണഘടാനാധ്വംസകരായ ബിജെപിയെ താഴെയിറക്കാനാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുകന്‍ ഖാര്‍ഗെയും അഹോരാത്രം അധ്വാനിക്കുന്നത്. അവരുടെ പോരാട്ടത്തിന് ശക്തിപകരേണ്ടത് ഒരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വീക്ഷണം ഇ പേപ്പറിന്റെ ഉദ്ഘാടനം കെ.സി.വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്ക് തിരുവവന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയും നടന്നു.

ഡിസിസി പ്രസിഡന്റ് പാലോട് രവി സ്വാഗതം പറഞ്ഞു.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, മുന്‍കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍,എഐസിസി സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ് എംഎല്‍എ, വി.കെ.അറിവഴകന്‍,മന്‍സൂര്‍ അലിഖാന്‍,കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, കൊല്ലം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, കെപി ശ്രീകുമാര്‍,പഴകുളം മധു,എംഎം നസീര്‍,എന്‍.ശക്തന്‍,ജി.എസ്.ബാബു,ടി.യു.രാധാകൃഷ്ണന്‍,പി.എ.സലീം,ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍,ബി.എ.അബ്ദുള്‍ മുത്തലീബ്,എം.വിന്‍സന്റ് എംഎല്‍എ, ആലിപ്പറ്റ ജമീല, ബിന്ദുകൃഷ്ണ,ഷാനിമോള്‍ ഉസ്മാന്‍, വി.എസ്.ശിവകുമാര്‍, ചെറിയാന്‍ഫിലിപ്പ്,പന്തളം സുധാകരന്‍,ജെയ്‌സന്‍ ജോസഫ്,ശരത് ചന്ദ്രപ്രസാദ്, ജി.വി.ഹരി,മണക്കാട് സുരേഷ്, വര്‍ക്കല കഹാര്‍, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *