രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്‌മോ പൊളിറ്റൻ ക്ലബിൽ നടന്ന ജില്ലാ തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂന്ന് സയൻസ് പാർക്കുകൾ യാഥാർഥ്യമാക്കുന്നതോടെ കേരളം ആധുനിക വിജ്ഞാന ഉത്പാദന കേന്ദ്രമായി മാറും. കഴിഞ്ഞ ഒമ്പത് വർഷക്കാലം നടപ്പാവില്ലെന്ന് കരുതിയ പലതും യാഥാർഥ്യമാക്കാൻ സർക്കാറിനായി. തനത് വരുമാനം വർധിച്ചതിനാലാണ് പ്രതിസന്ധികൾക്കിടയിലും സർക്കാർ പിടിച്ച് നിന്നത്. കോവിഡ് എല്ലാവരുടേത് പോലെ നമുക്കും തിരിച്ചടിയായി. 2023-2024 ആയപ്പോൾ തനത് വരുമാനം 72.84 ആയി വർധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിലെ മാത്രം തനത് വരുമാന നികുതി 47000 കോടിയിൽ നിന്ന് 81000 കോടിയായി വർധിക്കാൻ കഴിഞ്ഞു. ആകെയുള്ള തനത് വരുമാനം 55000 കോടിയിൽ നിന്ന് ഒരു ലക്ഷത്തി നാലായിരം കോടിയായി വർധിച്ചു. പൊതു കടവും ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അന്തരം 36 ശതമാനത്തിൽ നിന്ന് 34 ശതമാനമായി കുറക്കാൻ കഴിഞ്ഞു. ആഭ്യന്തര ഉൽപാദനം 1311000 കോടി രൂപയായി ഉയർന്നു.
ആർ.ബി.ഐയുടെ കണക്ക് പ്രകാരം പ്രതിശീർഷ വരുമാനത്തിൽ കേരളം വളർന്നു. പ്രതിശീർഷ വരുമാനം 2,28000 രൂപയായി ഉയർന്നു. ഐ.ടി മേഖലയിലും 1106 കമ്പനികൾ പുതുതായി ഉണ്ടായി. തൊഴിലെടുത്തവരുടെ എണ്ണം 1,48000 ആയി ഉയർന്നു. ഐ.ടി കയറ്റുമതിയും 90,000 കോടിയായി ഉയർന്നു.
സ്റ്റാർട്ട് അപ്പുകളുടെ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയായി 6300 സ്റ്റാർട്ട് അപ്പുകളായി വളർന്നു. 5800 കോടിയുടെ നിക്ഷേപവും, 60000 തൊഴിലവസരങ്ങളും സ്റ്റാർട്ട് അപ്പുകളിലൂടെ നേടാനായി. ഇനി അടുത്ത വർഷങ്ങളിൽ 15,000 സ്റ്റാർട്ട് അപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ആരോഗ്യ മേഖല, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനായി. കാർഷിക രംഗം 6, 4 ശതമാനമായി ഉയർന്നു. നെൽകൃഷി 223000 ഹെക്ടറിലായി വികസിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 14498 ഹെക്ടർ നെൽവയലുകൾക്കാണ് റൊയൽറ്റി ലഭ്യമാക്കിയത്. ഇത്തരത്തിൽ എല്ലാ മേഖലയിലും വളർച്ചയുണ്ടായി. ജനങ്ങളുടെ പിന്തുണയും നിർദേശങ്ങളുമാണ് സർക്കാറിന് ഗുണകരമായ രീതിയിലുള്ള പ്രവർത്തനത്തിന് കാരണമായതെന്നും മന്ത്രി കൂട്ടിചേർത്തു.