സപ്ലൈകോയെ സ്വയംപര്യാപ്തവും രാജ്യത്തിന് മാതൃകയുമായ വിപണി ഇടപെടൽ സ്ഥാപനമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ എ വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറിവരുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ അർഹരായ നിരവധി കുടുംബങ്ങൾ മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾക്ക് പുറത്തായിരുന്ന സാഹചര്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാസങ്ങളായി തീർപ്പാകാതെ കിടന്ന അപേക്ഷകൾ സർക്കാർ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി അതിവേഗം പരിഗണിച്ചതിന്റെ ഫലമായാണ് 50,000 കാർഡുകൾ എന്ന പ്രാരംഭ ലക്ഷ്യം മറികടന്ന് 73,024 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞത്. 100 ദിന കർമപദ്ധതി പൂർത്തിയാകുന്നതിന് മുമ്പുതന്നെ പദ്ധതി നടപ്പാക്കിയതിലൂടെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മികച്ച കാര്യക്ഷമതയാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഓണക്കാലത്ത് സ്വാഭാവികവും കൃത്രിമവുമായി ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സിവിൽ സപ്ലൈസ് വകുപ്പിനും സപ്ലൈകോയ്ക്കും നിർണായക പങ്കാണുള്ളത്. ഇതിനായി വിപണിയിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ആവശ്യമായ സാമ്പത്തിക പിന്തുണ സർക്കാർ ഉറപ്പാക്കുകയും ചെയ്യും. എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും സബ്‌സിഡി സാധനങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സപ്ലൈകോയെ കൂടുതൽ ശക്തിപ്പെടുത്തി രാജ്യത്തിന് മാതൃകയായ വിപണി ഇടപെടൽ ഏജൻസിയാക്കി മാറ്റുന്നതിന് ആധുനിക സപ്ലൈ ചെയിൻ മാനേജ്‌മെന്റും സംഭരണ സംവിധാനങ്ങളും നടപ്പാക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിളവെടുപ്പ് കാലത്ത് കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങൾ വാങ്ങി ആധുനിക ഗോഡൗണുകളിൽ സംഭരിച്ച് വിപണിയിൽ വില ഉയരുന്ന സമയത്ത് കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്ന മാതൃക സപ്ലൈകോയിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.