അന്വേഷണം മരവിപ്പിച്ചും കുറ്റപത്രം നല്‍കാതെയും പ്രതികളെ പുറത്തിറക്കി സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് എതിരായ പോരാട്ടമാണ് പ്രതിപക്ഷം നടത്തുന്നത് : പ്രതിപക്ഷ നേതാക്കള്‍

Spread the love

നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം പ്രതിപക്ഷ നേതാക്കള്‍ സഭാ കവാടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്(03/02/2026.

അന്വേഷണം മരവിപ്പിച്ചും കുറ്റപത്രം നല്‍കാതെയും പ്രതികളെ പുറത്തിറക്കി സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് എതിരായ പോരാട്ടമാണ് പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും പുറത്തും നടത്തുന്നത്; കടകംപള്ളി സുരേന്ദ്രനും വാസവനും മുന്‍ ദേവസ്വം പ്രസിഡന്റുമാര്‍ക്കും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ട്; വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദത്തില്‍ അഭിമാനിക്കുന്നെന്ന് പറഞ്ഞ എം.ബി രാജേഷാണ് പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധി ചായ കുടിക്കാന്‍ പോയെന്ന തരംതാണ ആരോപണം ഉന്നയിക്കുന്നത്; മന്ത്രിമാര്‍ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നത് ബി.ജെ.പിയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റാന്‍; ലാവലിന്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട ചീഫ് ജസ്റ്റിസിനെ നാടുകടത്താനും മുദ്രാവാക്യം വിളിക്കാനും നേതൃത്വം നല്‍കിയ ആളാണ് നിയമമന്ത്രിയുടെ കസേരയില്‍ ഇരുന്ന് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ അധിക്ഷേപിച്ചെന്ന് പറയുന്നത്; ധര്‍മ്മ ശാസ്താവിന്റെ സ്വര്‍ണം കട്ട സി.പി.എം നേതാക്കള്‍ അഴിക്കുള്ളില്‍ ആകുന്നതു വരെ സമരവുമായി മുന്നോട്ട് പോകും.

 

ശബരിമല സ്വര്‍ണക്കൊള്ളയിലെ എസ്.ഐ.ടി അന്വേഷണം നിലച്ചിരിക്കുകയാണ്. 90 ദിവസം കഴിഞ്ഞിട്ടും പ്രഥമിക കുറ്റംപത്രം പോലും നല്‍കാതെ പ്രതികള്‍ ജയിലില്‍ മോചിതരാകുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയും സി.പി.എം നേതാക്കളായ മൂന്നു പേരും ജയിലില്‍ നിന്നും ഇറങ്ങും. എല്ലാവരെയും ജയിലില്‍ നിന്നും ഇറക്കാന്‍ അന്വേഷണം മരവിപ്പിച്ച് പ്രഥമിക കുറ്റപത്രം നല്‍കാതെ എസ്.ഐ.ടി അന്വേഷണം നിലച്ച സാഹചര്യമാണ്. ഇതുവരെ തെളിവുകളൊന്നും കിട്ടിയിട്ടില്ല. പത്മകുമാര്‍ എന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രജിസ്റ്റര്‍ തിരുത്തിയാണ് ദ്വാരപാലക ശില്‍പം കടത്തിയത്. അതിന്റെ ഫോറന്‍സിക് പരിശോധന പോലും മൂന്ന് ദിവസം മുന്‍പാണ് നടത്തിയത്. എല്ലാ വൈകിപ്പിക്കുകയാണ്. പ്രതികള്‍ പുറത്തിറങ്ങി എല്ലാ തെളിവുകളും നശിപ്പിച്ച് ശബരിമല സ്വര്‍ണക്കൊള്ള എങ്ങും എത്തിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനെതിരായ പോരാട്ടമാണ് യു.ഡി.എഫ് നിയമസഭയ്ക്കുള്ളിലും പുറത്തും നടത്തുന്നത്.


മന്ത്രിമാരുടെ വ്യാഖ്യാനങ്ങളെല്ലാം തെറ്റാണ്. ഏത് കോടതിയാണ് ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്? കോടതി വിമര്‍ശിച്ചത് എസ്.ഐ.ടിയെയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തി അന്വേഷണത്തെ മരവിപ്പിച്ചെന്ന് പ്രതിപക്ഷം പറഞ്ഞത് പിന്നീട് കോടതി ശരിവച്ചു. എസ്.ഐ.ടി അന്വേഷണത്തില്‍ മന്ദതയുണ്ടായെന്ന് തീയതി സഹിതം കോടതി പറഞ്ഞു. കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. എന്നിട്ട് എന്തിനാണ് പ്രതിപക്ഷത്തെ വിമര്‍ശിച്ചെന്ന് പറയുന്നത്? കോടതി പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പ്രതിപക്ഷവും പറയുന്നത്.

യു.ഡി.എഫിന്റെ കാലത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് നിയമമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞത്. അന്വേഷിച്ചോ. ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മിഷന്റെ സന്നിധ്യത്തിലാണ് വാജീ വാഹനം കൈമാറിയത്. അത് ശരിയാണെന്ന് കോടതി നിരീക്ഷണമുണ്ട്. ആ ചുമതല നിര്‍വഹിച്ചതിന് അഡ്വക്കേറ്റ് കമ്മിഷണറെ കോടതി അഭിനന്ദിച്ചിട്ടുമുണ്ട്. 2019-ല്‍ സി.പി.എം കേരളം ഭരിക്കുമ്പോള്‍ കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വം മന്ത്രി. സി.പി.എം

നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് സ്വര്‍ണക്കൊള്ള നടന്നത്. 2024-ല്‍ വീണ്ടും കൊള്ളയടിക്കാന്‍ ശ്രമിച്ചു. അനാവശ്യമായ ധൃതിയുണ്ടാക്കിയെന്നാണ് കോടതി പറഞ്ഞത്. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇപ്പോഴത്തെ മന്ത്രി വാസവനും മുന്‍ ദേവസ്വം പ്രസിഡന്റുമാര്‍ക്കും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ട്. മൂന്ന് പ്രധാനപ്പെട്ട സി.പി.എം നേതാക്കള്‍ സ്വര്‍ണക്കൊള്ളയില്‍ ജയിലിലായിട്ടും അവര്‍ക്കെതിരെ അച്ചടക്ക നടപടി പോലും    

എടുക്കാത്ത പാര്‍ട്ടിയാണ് സി.പി.എം. അച്ചടക്ക നടപടി എടുത്താല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പറയുമെന്ന ഭയത്തിലാണ് സി.പി.എം. സി.പി.എമ്മിന് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നത് വ്യക്തമാണ്. അയ്യപ്പന്റെ സ്വര്‍ണം കട്ടിട്ട് ജാമ്യം ചോദിച്ച് വരികയാണോയെന്നാണ് സുപ്രീംകോടതി സി.പി.എം നേതാക്കളോട് ചോദിച്ചത്? ഒര്‍ജിനല്‍ കോടിക്കണക്കിന് രൂപയ്ക്ക് വിറ്റിട്ട് വ്യാജ ചെമ്പ് ഉണ്ടാക്കിയെന്നാണ് കോടതി പറഞ്ഞത്. അതു തന്നെയാണ് പ്രതിപക്ഷവും പറഞ്ഞത്.

                 

മന്ത്രിമാര്‍ നിയമസഭയില്‍ മൈക്ക് കിട്ടുമ്പോള്‍ നിരന്തരമായി സോണിയ ഗാന്ധിയെയും പ്രിയങ്കഗാന്ധിയെയും അപമാനിക്കുകയാണ്. തൊഴിലുറപ്പ് ഭേദഗതിക്ക് ശേഷം പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കാന്‍ പോയെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞത് എന്തൊരു നിലവാരമില്ലാത്ത ആരോപണമാണ്. ഡല്‍ഹി കലാപത്തില്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത, ഹിമാചലില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയായിരുന്നു അനുരാഗ് ഠാക്കൂര്‍. അതേ അനുരാഗ് ഠാക്കൂറുമായി വലിയ സൗഹൃദമുണ്ടെന്നു പറഞ്ഞ് ഫേസ്ബുക്കില്‍ പടമിട്ട ആളാണ് എം.ബി രാജേഷ്. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദത്തില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ് പോസ്റ്റിട്ട മന്ത്രി നിലവാരമില്ലാതെ പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധി ചായ കുടിക്കാന്‍ പോയെന്ന തരംതാണ ആരോപണം ഉന്നയിച്ചു. മന്ത്രി ശിവന്‍ കുട്ടിയും മറ്റു മന്ത്രിമാരും നിരന്തരമായി സോണിയ ഗാന്ധിയെ അധിക്ഷേപിക്കുകയാണ്. സോണിയ ഗാന്ധിയെയും പ്രിയങ്കഗാന്ധിയെയും നിരന്തരമായി അപമാനിച്ച് ബി.ജെ.പിയുടെ ഗുഡ് ബുക്കില്‍ കയറാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. ബി.ജെ.പി വോട്ട് കിട്ടാനുള്ള തന്ത്രമാണിത്. ഈ മന്ത്രിമാര്‍ക്കെതിരെ ഞങ്ങള്‍ നിരന്തരമായി പ്രചരണം നടത്തും. അവര്‍ നടത്തുന്നത് നിലവാരമില്ലാത്ത തരംതാണ പ്രചരണമാണ് നടത്തുന്നത്. ശബരിമലയിലെ ധര്‍മ്മ ശാസ്താവിന്റെ സ്വര്‍ണം കട്ട സി.പി.എം നേതാക്കള്‍ അഴിക്കുള്ളില്‍ ആകുന്നതു വരെ സമരവുമായി മുന്നോട്ട് പോകും.

നിയമസഭയില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങുന്നത് ആദ്യമായിട്ടല്ല. നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് തവണ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷമാണ് ഞങ്ങളുടേത്. ഏറ്റവും കൂടുതല്‍ ഇറങ്ങിയവരാണ് അപ്പുറത്ത് ഇരിക്കുന്നത്. അവര്‍ ചെയ്ത ഒരു അക്രമവും ഞങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. ബാനര്‍ പിടിക്കുന്നത് ആദ്യമായാണോ? പിണറായി വിജയന്‍ ഇരിക്കുന്ന സീറ്റിന് മുന്നില്‍ പ്ലക്കാര്‍ഡ് വച്ചിരിക്കുന്ന ഫോട്ടോ കാണിച്ചു തരാം. അന്ന് എല്ലാ മാധ്യമങ്ങള്‍ക്കും കയറാമായിരുന്നു. ഇപ്പോള്‍ അതില്ല. എന്നിട്ടാണ് ആദ്യമായി സംഭവിക്കുന്നതു പോലെ പറയുന്നത്. ബഹളമുണ്ടായാല്‍ സ്പീക്കര്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചര്‍ച്ചയ്ക്ക് വിളിക്കുന്നതാണ് കീഴ് വഴക്കം. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ ഭയന്ന് സ്പീക്കര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നില്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ ബാനറുകള്‍ പിടിച്ചെടുക്കുകയാണ്. എന്നിട്ടും പ്രതിപക്ഷം അക്രമമുണ്ടാക്കിയില്ല.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറയുന്നത് ഡിവിഷന്‍ ബെഞ്ചിന് എതിരെയാണെന്നാണോ മുഖ്യമന്ത്രി പറയുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് എസ്.ഐ.ടിയെ വിമര്‍ശിച്ചത്. പ്രതിപക്ഷവും വിമര്‍ശിക്കും. പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയപ്പോള്‍ വായിച്ചു പോലും നോക്കാതെ പബ്ലിസിറ്റി ഇന്ററസ്റ്റാണോ അതോ പബ്ലിക് ഇന്ററസ്റ്റാണോ എന്ന് കോടതി ചോദിച്ചു. പിന്നീട് വായിച്ചു നോക്കിയപ്പോള്‍ ഹര്‍ജി ഫയില്‍ സ്വീകരിക്കുകയും ചെയ്തു. പബ്ലിസിറ്റി ഇന്ററസ്റ്റാണെങ്കില്‍ എന്തിനാണ് ഫയലില്‍ സ്വീകരിച്ചത്. പബ്ലിസിറ്റി ഇന്ററസ്റ്റിന് വേണ്ടിയായിരുന്നെങ്കില്‍ മൈക്ക് കെട്ടി പ്രസംഗിച്ചേനെ. അതിനു വേണ്ടിയല്ല കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇന്ന് നിയമന്ത്രയും സി.പി.എം സൈബറുകളും എന്നെ ആക്രമിക്കുകയാണ്. എസ്.എന്‍.സി ലാവലിന്‍ സി.ബി.ഐക്ക് വിട്ട ജസ്റ്റിസായിരുന്നു വി.കെ ബാലി. അതേ ബാലിയെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐക്കാരെയും എസ്.എഫ്.ഐക്കാരെയും വിട്ട മുഖ്യമന്ത്രിയാണ് ആ കസേരയില്‍ ഇരിക്കുന്നത്. അന്ന് എറണാകുളത്ത് ഡി.വൈ.എഫ്.ഐക്കാരെയും എസ്.എഫ്.ഐക്കാരെയും കൊണ്ട് ‘ബാലി കോലി, നട് വീടൂ’ എന്ന മുദ്രാവാക്യം വിളിപ്പിച്ച സി.പി.എം നേതാവാണ് നിയമമന്ത്രിയുടെ കസേരയില്‍ ഇരുന്ന് ഞാന്‍ ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചെന്ന് പറയന്നത്. എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ചീഫ് ജസ്റ്റിസിനെ നാടുകടത്താനും മുദ്രാവാക്യം വിളിക്കാനും മുന്‍കൈ എടുത്ത സംഘാടകനാണ് നിയമമന്ത്രിയുടെ കസേരയില്‍ ഇരുന്ന്, പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ അധിക്ഷേപിച്ചെന്ന് പറയുന്നത്.

എത്തിക്‌സ് കമ്മിറ്റിക്ക് ഒരു അംഗത്തെ പുറത്താക്കാനുള്ള അധികാരമില്ല. ആവശ്യമില്ലാത്ത കീഴ് വഴക്കം ഉണ്ടാക്കാന്‍ പാടില്ല. സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അത് പോലും നിലനില്‍ക്കില്ല. കേസില്‍ പ്രതിയാകുന്ന എം.എല്‍.എമാരെ എത്തിക്‌സ് കമ്മിറ്റി ചേര്‍ന്ന് അയോഗ്യരാക്കുന്ന നടപടിയോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. അംഗത്തെ പുറത്താക്കാനുള്ള അധികാരം നിയമസഭയ്‌ക്കോ എത്തിക്‌സ് കമ്മിറ്റിക്കോ ഇല്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് പൊതുനിലപാടാണ്. പാലക്കാട് എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിയായതിന്റെ പേരില്‍ ഒരാളുടെ നിയമസഭാ അംഗത്വം ഇല്ലാതാക്കാന്‍ പാടില്ല. ആന്റണി രാജുവിനെ പോലെ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ അംഗത്വം സ്വാഭാവികമായും ഇല്ലാതാകും. അതിന് നിയമവും സുപ്രീം കോടതി വിധിയുമുണ്ട്. എല്ലാ എം.എല്‍.എമാരും ഏതെങ്കിലും കേസുകളില്‍ പ്രതികളാണ്. അവരെയെല്ലാം എത്തിക്‌സ് കമ്മിറ്റി ചേര്‍ന്ന് പുറത്താക്കാനാകുമോ? ഇല്ലാത്ത അധികാരം നിയമസഭയ്ക്ക് പ്രയോഗിക്കാനാകില്ല.

 

Author

Leave a Reply

Your email address will not be published. Required fields are marked *