പാലക്കാട് സ്പോർട്സ് ഹബ്ബ് ജില്ലയുടെ മുഖച്ഛായ മാറ്റും : മന്ത്രി എം.ബി. രാജേഷ്

Spread the love

പാലക്കാട് : ശ്രീ ചാത്തൻകുളങ്ങര ഭഗവതി ദേവസ്വം ട്രസ്റ്റിന്റെ ഭൂമിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കുന്ന അത്യാധുനിക സ്പോർട്സ് ഹബ്ബ് ജില്ലയുടെ മുഖച്ഛായ മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തും സമീപ മേഖലകളിലും വൻതോതിലുള്ള അനുബന്ധ വികസന പ്രവർത്തനങ്ങൾ നടക്കുമെന്നും ഇത് നഗരത്തിന്റെ വളർച്ച അകത്തേത്തറയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നായി പാലക്കാട് മാറിക്കൊണ്ടിരിക്കുകയാണ്. ആ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന പദ്ധതിയാണിത്. നിരവധി രഞ്ജി ട്രോഫി താരങ്ങളെ കേരളത്തിന് സംഭാവന ചെയ്ത കായിക പാരമ്പര്യമുള്ള നാടാണ് പാലക്കാട്. എന്നാൽ മികച്ച കളിസ്ഥലങ്ങളുടെ അഭാവം വലിയൊരു പോരായ്മയായിരുന്നു. സ്പോർട്സ് ഹബ്ബ് പൂർത്തിയാകുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പാലക്കാടിന്റെ കായിക മേഖലയ്ക്കും വികസനത്തിനും ഈ പദ്ധതി വലിയ മുതൽക്കൂട്ടാകുമെന്ന് മലമ്പുഴ എം.എൽ.എ. എ. പ്രഭാകരൻ പറഞ്ഞു. ദേവസ്വം ഭൂമി അന്യാധീനപ്പെടാതെ സംരക്ഷിക്കാനും അതുവഴി ക്ഷേത്രത്തിന് അർഹമായ വരുമാനം കണ്ടെത്താനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു പറഞ്ഞു.

ഗ്രൗണ്ട് ഉൾപ്പെടുന്ന ആദ്യ ഘട്ടം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.സി.എ. പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ അറിയിച്ചു. ക്രിക്കറ്റിന്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ കെ.സി.എ. ആരംഭിച്ചത് പാലക്കാട് ജില്ലയിൽ നിന്നാണെന്നും രണ്ട് ക്രിക്കറ്റ് മൈതാനങ്ങൾ ഉൾപ്പെടുന്ന സ്പോർട്സ് ഹബ് സജ്ജമാകുന്നതോടെ കൂടുതൽ ബി.സി.സി.ഐ. മത്സരങ്ങൾ ജില്ലയിലേക്ക് എത്തുമെന്നും കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.

30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് കായിക പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ് സൗകര്യം, ക്ലബ് ഹൗസ്, നീന്തൽക്കുളം, ബാസ്‌കറ്റ് ബോൾ – ഫുട്‌ബോൾ മൈതാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളുണ്ടാകും. 33 വർഷത്തെ ലീസ് കരാർ അടിസ്ഥാനത്തിലാണ് കെ.സി.എ. ഭൂമി ഏറ്റെടുത്തിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെയും ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെയും സംയുക്ത സഹകരണത്തോടെയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.

ചടങ്ങിൽ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളെയും പാലക്കാട് ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹികളെയും ആദരിച്ചു. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ബിന്ദു, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു, ഏരിയാ കമ്മിറ്റി ചെയർമാൻ ദണ്ഡമാണി മാസ്റ്റർ, അസിസ്റ്റന്റ് കമ്മീഷണർ വേണുഗോപാലൻ ആർ., ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി. ശോഭന, ബ്ലോക്ക് പഞ്ചായത്ത് അംഗം മലർകൊടി രാജൻ, ഗ്രാമപഞ്ചായത്ത് അംഗം കെ. കോമള ദാസൻ, കെ.സി.എ. ട്രഷറർ ടി. അജിത്കുമാർ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, കെ.സി.എ. അംഗം എ. സിയാബുദ്ദീൻ, ക്ഷേത്രം ട്രസ്റ്റ് മുൻ ചെയർമാൻ പി. നന്ദകുമാർ, എക്സിക്യൂട്ടീവ് ഓഫീസർ മണികണ്ഠൻ എം. തുടങ്ങിയവർ സംസാരിച്ചു.

RAJESH

 

Author

Leave a Reply

Your email address will not be published. Required fields are marked *