പ്രതിപക്ഷ നേതാവ് വര്‍ക്കലയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (04/03/2026).
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികള്‍ക്ക് ജാമ്യം.
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയോടെ എസ്.ഐ.ടി അവസരമുണ്ടാക്കിക്കൊടുത്തു; എസ്.ഐ.ടിയുടെ പ്രസക്തി തന്നെ നഷ്ടമായി; നവോത്ഥാനത്തില്‍ നിന്നും മാപ്പ് പറഞ്ഞ് പിന്മാറിയിട്ടും യുവതീ പ്രവേശന സത്യവാങ്മൂലം തിരുത്തി നല്കാന് ഇത്രകാലമായിട്ടും സര്‍ക്കാര്‍ തയാറാകാതിരുന്നത് എന്തുകൊണ്ട്? ആരോഗ്യ കേരളം വെന്റിലേറ്ററിലാണോ മോര്‍ച്ചറിയിലാണോ എന്ന കാര്യത്തില്‍ മാത്രമെ സംശയമുള്ളൂ; ഒരു വശത്ത് ടീം യു.ഡി.എഫ് നില്ക്കുമ്പോള് എല്‍.ഡി.എഫും സി.പി.എമ്മും ശിഥിലീകരിക്കപ്പെടുന്നു.
വര്‍ക്കല : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യം കിട്ടും. അതാണ് പത്മകുമാറിന് ലഭിച്ചത്. ജാമ്യം കിട്ടാനുള്ള അവസരം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയോടെ എസ്.ഐ.ടി ചെയ്തു കൊടുത്തതാണ്. ഇത് ഉത്കണ്ഠപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. എല്ലാ തെളിവുകളും നശിപ്പിക്കാന്‍ രാഷ്ട്രീയ പിന്‍ബലമുള്ള പ്രതികളാണ് പുറത്തിറങ്ങുന്നത്. ഈ കേസ് എങ്ങും എത്താതെ അവസാനിക്കും. കേസിന്റെ പ്രസക്തി നഷ്ടപ്പെട്ട് തെളിവുകള്‍ കൂടി നശിപ്പിക്കപ്പെടും. അത്രയും സ്വാധീനമുള്ളവരാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രതികള്‍ അകത്തായിരുന്നപ്പോള്‍ പോലും തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചില്ല. പ്രതികള്‍ പുറത്തിറങ്ങിയാല്‍ തെളിവിന്റെ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതും നശിപ്പിക്കപ്പെടും. കേസ് എങ്ങും എത്താതെ അവസാനിക്കുമെന്ന ഉത്കണ്ഠ പ്രതിപക്ഷം ഒരു മാസം മുന്‍പ് പ്രകടിപ്പിച്ചത്. പ്രതികളെല്ലാം സി.പി.എമ്മുമായി ബന്ധപ്പെട്ടവരാണ്. അറസ്റ്റു ചെയ്യപ്പെടേണ്ടവരിലേക്ക് പോലും കേസന്വേഷണം പോയില്ല. പ്രതികളെയെല്ലാം രക്ഷിക്കുകയാണ്. അകത്തുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ പുറത്തുള്ളവരും പ്രതികളാകും. അതുകൊണ്ട് അകത്തുള്ളവരെ രക്ഷിക്കാന്‍ നടത്തിയ ഗൂഡാലോചനയുടെ പരിണിതഫലമാണ് ഇപ്പോള്‍ കാണുന്നത്.
അന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്നുവെന്നാണ് കരുതിയത്. എന്നാല്‍ 90 ദിവസത്തിനകം പ്രാഥമിക കുറ്റപത്രം പോലും നല്‍കിയില്ല. അതിനിടെ തന്ത്രയെ അറസ്റ്റു ചെയ്തത് എന്തിനാണെന്നു പോലും പറഞ്ഞില്ല. തന്ത്രിയെ പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്ത് കുറ്റകൃത്യമാണ് അദ്ദേഹം ചെയ്തതെന്ന് പൊതുസമൂഹത്തോട് പറയാനുള്ള ഉത്തരവാദിത്തം എസ്.ഐ.ടിക്കുണ്ട്. തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലും ഇല്ലെന്നാണ് കോടതി പറഞ്ഞത്. കേസ് ഇങ്ങനെ പോയാല്‍ എസ്.ഐ.ടിയുടെ പ്രസക്തി തന്നെ നഷ്ടമായി.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.എം നവോത്ഥാനം ഉണ്ടാക്കാന്‍ പോയി. അവസാനം അതില്‍ നിന്നെല്ലാം മാപ്പ് പറഞ്ഞ് പിന്മാറി. എന്നിട്ടും സുപ്രീംകോടതിയില്‍ ഇത്രകാലമായിട്ടും സത്യവാങ്മൂലം തിരുത്തി നല്കാന് തയാറാകാതിരുന്നത് എന്തുകൊണ്ടാണ്? ഇപ്പോള്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത് സത്യവാങ്മൂലം നല്കാന് ദേവസ്വം ബോര്‍ഡാണ് തീരുമാനം എടുത്തിരിക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാരും തീരുമനം എടുത്തില്ലെന്നാണ് പറയുന്നത്. സത്യവാങ്മൂലം നല്‍കാതെ സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണ്. ഇപ്പോള്‍ നവോത്ഥാനമാണോ എന്ന് ചോദിച്ചാല്‍ അല്ല, സ്ത്രീ പ്രവേശനത്തിന് അനുകൂലമാണോയെന്ന് ചോദിച്ചാല്‍ അതുമല്ല. അമ്മാത്ത് നിന്നും പുറപ്പെട്ട് ഇല്ലത്ത് എത്തിയില്ലെന്നു പറയുന്നതു പോലെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്താന്‍ തയാറായാല്‍ മാത്രമെ ഔദ്യോഗികമാകൂ. അതിന് ഇതുവരെ തയാറായിട്ടില്ല.
ടീം യു.ഡി.എഫ് ഒരു വശത്ത് നില്ക്കുമ്പോള് എല്‍.ഡി.എഫും സി.പി.എമ്മും ശിഥിലീകരിക്കപ്പെടുകയാണ്. ചരിത്രത്തില്‍ ഉണ്ടാകാത്ത തരത്തിലാണ് സി.പി.എം നേതാക്കള്‍ പുതുയുഗ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസിലും മറ്റ് യു.ഡി.എഫ് ഘടകകക്ഷികളിലും അംഗത്വമെടുക്കുന്നത്. വി.എസ് അച്യുതാനന്ദന്റെ പഴ്സണല്‍ സ്റ്റാഫംഗമായിരുന്ന സുരേഷ് യു.ഡി.എഫില്‍ ചേര്‍ന്നു. പാലക്കാട് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു.
ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന് ഒന്നര കൊല്ലം മുന്‍പാണ് പ്രതിപക്ഷം പറഞ്ഞത്. ഇപ്പോള്‍ വെന്റിലേറ്ററിലാണോ മോര്‍ച്ചറിയിലാണോ എന്ന കാര്യത്തില്‍ മാത്രമെ സംശയമുള്ളൂ. തകര്‍ന്ന തരിപ്പണമായി കിടക്കുകയാണ്. ഡോക്ടര്‍മാരുടെ സമരം ചര്‍ച്ച ചെയ്ത് തീര്‍ക്കാന്‍ പോലും തയാറാകുന്നില്ല. എത്രയോ കാലം മുന്‍പ് സമരം പ്രഖ്യാപിച്ചതാണ്. ഡോക്ടര്‍മാരെയും നഴ്സുമാരെയും സമരത്തിന് കൂടി ഇറക്കിയാല്‍ പൊതുജനാരോഗ്യ രംഗത്തിന്റെ അവസ്ഥ എന്തായിരിക്കും. അവര്‍ നിവൃത്തി ഇല്ലാത്തതു കൊണ്ട് സമരത്തിന് ഇറങ്ങുന്നതാണ്. അവരുമായി ചര്‍ച്ച പോലും നടത്തിയിട്ടില്ല. മന്ത്രി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും കോളര്‍ ഇട്ടിട്ടുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ ഇടുന്ന പ്രത്യേക തരം കോളറാണോയെന്ന് അന്വേഷിച്ചാല്‍ മതി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം വന്നതു കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രഖ്യാപിച്ചാലുടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.