കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍,ഷാഫി പറമ്പില്‍ എന്നിവര്‍ സംയുക്തമായി കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം.
ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ചട്ടുകമാകുന്നു.
സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പിആര്‍ഡി നല്‍കിയ പരസ്യം ജനാധിപത്യവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പിലെ പരാജയവും സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നങ്ങളും മറികടക്കാനുള്ള കുത്സിത ശ്രമമാണിതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പണം ഉപയോഗിച്ച് ഇത്തരത്തില്‍ പരസ്യം നല്‍കിയാല്‍ വിമര്‍ശിക്കില്ല. പക്ഷെ ജനങ്ങളുടെ നികുതിപ്പണം കള്ളം പ്രചരിക്കാന്‍ വിനിയോഗിച്ചാല്‍ ചോദ്യം ചെയ്യുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത തെറ്റായ രീതിയാണിത്. സര്‍ക്കാരിന്റെ വികസന നേട്ടം ഉയര്‍ത്തിക്കാട്ടാന്‍ പിആര്‍ഡി പണം ചെലവാക്കാറുണ്ട്. എകെജി സെന്ററില്‍ തയ്യാറാക്കിയ ഈ പരസ്യങ്ങള്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് പത്രമാധ്യമങ്ങളില്‍ പിആര്‍ഡി നല്‍കിയത്. ദേശാഭിമാനിയില്‍ പത്തുവര്‍ഷം മുന്‍പ് വന്ന വാര്‍ത്തകള്‍ നിരത്തിയാണ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പരസ്യം തയാറാക്കിയത്. സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കാന്‍ സര്‍ക്കാരിനെയും പിആര്‍ഡിയെയും വെല്ലുവിളിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

ആരോഗ്യ മേഖലയുടെയും വിദ്യാഭ്യാസ മേഖലയുടെയും തകര്‍ച്ച സംബന്ധിച്ച് സമീപകാലത്ത് നിറഞ്ഞുനിന്ന വാര്‍ത്തകളുണ്ട്. ഹര്‍ഷീനയും ഉഷയും വയറ്റില്‍ കത്രികയുമായി കഴിഞ്ഞത് വര്‍ഷങ്ങളാണ്. അവരുടെ കദനകഥ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. അവരുടെ വയറ്റില്‍ നിന്ന് കണ്ടെടുത്ത കത്രികയുടെ എക്‌സ്‌റേ പത്രത്തില്‍ പരസ്യമായി പ്രസിദ്ധീകരിക്കാന്‍ പിആര്‍ഡി തയ്യാറുണ്ടോയെന്നു സണ്ണി ജോസഫ് ചോദിച്ചു.പിആര്‍ഡി ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കേണ്ടവരല്ല. അവര്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളെ യുഡിഎഫും കോണ്‍ഗ്രസും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിആര്‍ഡി പരസ്യത്തിന് ചെലവായ തുകയുടെ ബില്ലടയ്ക്കുന്നത് എകെജി സെന്ററല്ല. അതു നികുതിപ്പണമാണ്. പിആര്‍ഡി പരസ്യങ്ങള്‍ക്ക് എത്ര തുക ചെലവാക്കിയെന്ന നിയമസഭയിലെ ചോദ്യത്തിന് മറുപടി പറയാത്ത സര്‍ക്കാരാണിത്. സര്‍ക്കാരിന് രാഷ്ട്രീയമായി പറയാന്‍ ഭരണ നേട്ടമില്ല. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ജയിലില്‍ കഴിഞ്ഞത് ആരാണ്? ഏതൊക്കെ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്കാണ് ജാമ്യം കിട്ടാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തത്? ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പരസ്യംപോലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

ആരോഗ്യരംഗത്തെ തകര്‍ച്ചയെ കുറിച്ച് ഇടതു അനുഭാവികൂടിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നടത്തിയ പരസ്യ പ്രതികരണം പത്രങ്ങളില്‍ കൊടുക്കുമോ? അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പ് പത്രത്തില്‍ കൊടുക്കുമോ? സര്‍ക്കാരിനെതിരായ അഴിമതി ആക്ഷേപം,സ്വജനപക്ഷപാതം, പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍,ശബരിമല സ്വര്‍ണ്ണക്കൊള്ള,മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേട്, കരിമണല്‍ കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയത് ഇതെല്ലാം പരസ്യമാക്കു
മോ? പിആര്‍ഡിയുടെ പത്രപരസ്യത്തിലെ വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വൈദ്യുതി കരാറില്‍ മാറ്റംവരുത്തിയും തുക വര്‍ധിപ്പിച്ചും പിണറായി സര്‍ക്കാര്‍ ജനങ്ങളെ പിഴിഞ്ഞെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം എത്ര ആറ്റില്‍ ഒഴുക്കിയാലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചുവരില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.ഈ പരസ്യത്തിന്റെ തുകയും പിആര്‍ഡി ഉദ്യോഗസ്ഥരുടെ ശമ്പളവും എകെജി സെന്ററില്‍ നിന്നല്ലെന്ന് ഓര്‍ക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പിണറായി സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ പരസ്യമായി കൊടുത്താല്‍ എത്ര പത്രം അച്ചടിക്കേണ്ടിവരും. പൊതുജനത്തിന്റെ പണം ഉപയോഗിച്ചില്ല ഇത്തരം പരസ്യം നല്‍കേണ്ടത്. അതിന് സിപിഎമ്മിന്റെ പണം ഉപയോഗിക്കണം. കിഫ്ബിയെ പോലും പിര്‍ആഡിയെപ്പോലെയാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. പതിനെട്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിയിട്ടില്ലെന്ന് നിയമസഭയില്‍ മറുപടി നല്‍കിയത് മന്ത്രി തോമസ് ഐസക്കാണ്. എന്നിട്ട് കുടിശികയുണ്ടെന്ന് പരസ്യത്തില്‍ കടന്നുവന്നു. ആവര്‍ത്തിച്ച് കള്ളത്തരം പറഞ്ഞ് സത്യമാക്കാന്‍ കഴിയുമോയെന്നാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വൈദ്യുതി നിരക്ക് കുറച്ച സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. വെള്ളക്കരം, പാലിന്റെ വില എന്നിവ ഈ സര്‍ക്കാര്‍ എത്ര തവണയാണ് വര്‍ധിപ്പിച്ചതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
അധികാരം പോകുമെന്ന വെപ്രാളത്തില്‍ വഴിവിട്ട നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ പറഞ്ഞു.പിആര്‍ഡിയുടെ ജോലി സര്‍ക്കാരിന്റെ ക്ഷേമവികസന പ്രവര്‍ത്തനം പ്രചരിപ്പിക്കുകയാണ്.അതല്ലാതെ രാഷ്ട്രീയതാല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുകയല്ലെന്നും അനില്‍കുമാര്‍ വിമര്‍ശിച്ചു.