പ്രതിപക്ഷ നേതാവ് പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (21/03/2026).
തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച സര്‍ക്കാരിന്റെ ദുര്‍ഭരണം ജനജീവിതത്തെ എത്രത്തോളം ദോഷകരമായി ബാധിച്ചുവെന്നത്; എല്‍.ഡി.എഫ് ശ്രമിക്കുന്നത് വ്യാപകമായി കള്ളപ്രചരണം നടത്തി സര്‍ക്കാരിന്റെ തെറ്റുകള്‍ മറച്ചുവയ്ക്കാന്‍; ആരോഗ്യ കേരളം വെന്റിലേറ്ററിലല്ല മോര്‍ച്ചറിയില്‍; പി.ആര്‍ നടത്തി മേനി നടിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം യു.ഡി.എഫ് പൊളിച്ചടുക്കും.

കൊച്ചി (പറവൂര്‍) : യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ആരംഭിച്ചു. എല്ലാ ജില്ലകളിലും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലേക്ക് പോകുകയാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് ഉള്‍പ്പെടെ ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള മുന്നൊരുക്കം എല്ലാ നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച മിഷന്‍ 26 ഫലപ്രദമായി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. ഈ സര്‍ക്കാരിനെ താഴെയിറക്കണമെന്ന വാശിയോടെ ജനങ്ങള്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കൊപ്പം യു.ഡി.എഫ് പ്രവര്‍ത്തകരുണ്ടാകും.
സര്‍ക്കാരിന്റെ ദുര്‍ഭരണം ജനജീവിതത്തെ എത്രമാത്രം ദോഷകരമായി ബാധിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചര്‍ച്ച. 12 മാസമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രിയും സര്‍ക്കാരും വിലക്കയറ്റം കുറയ്ക്കാന്‍ എന്ത് നടപടിയാണ് എടത്തത്. ജനം വിലക്കയറ്റത്തില്‍ പൊറുതി മുട്ടുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ സാന്നിധ്യം അവര്‍ ആഗ്രഹിക്കും. അങ്ങനെ ഒരു സാന്നിധ്യം കേരളത്തില്‍ ഉണ്ടായോ? സപ്ലൈകോ തകര്‍ന്നു. സപ്ലൈകോയ്ക്ക് വിപണി ഇടപെടല്‍ നടത്താനാകുന്നില്ല. വിലക്കയറ്റം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്? നിസംഗരായി നില്‍ക്കുന്ന സര്‍ക്കാരിന് പ്രചരണം മാത്രമെയുള്ളു. ജനങ്ങള്‍ നല്‍കുന്ന നികുതി പണത്തില്‍ നിന്നും കോടികള്‍ ചെലവളിച്ചാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രചാരണം നടത്തിയത്. സര്‍ക്കാര്‍ നടത്തിയത് തിരഞ്ഞെടുപ്പ് പ്രചരണമാണ്. സര്‍ക്കാര്‍ നടത്തുന്നത് കള്ളപ്രചരണമാണ്. ഒരു ലക്ഷത്തി പതിനായിരം കോടി രൂപ കിഫ്ബി ചെലവാക്കിയെന്നതാണ് ഒരു കള്ളപ്രചരണം. മുപ്പത്തി എണ്ണായിരം കോടി മാത്രമാണ് ചെലവഴിച്ചത്. അതില്‍ തന്നെ മുപ്പതിനായിരം കോടി നികുതി വരുമാനത്തില്‍ നിന്നുള്ളതാണ്. ബാക്കി എണ്ണായിരം കോടി കടമെടുത്തു. ആ കടവും കടമെടുപ്പ് പരിധിയില്‍പ്പെടും. കിഫ്ബി ഇല്ലായിരുന്നെങ്കിലും മുപ്പതിനായിരം കോടി രൂപ വിവിധ വകുപ്പുകള്‍ക്ക് ചെലവാക്കാമായിരുന്നു. എന്നിട്ടാണ് ഒരു ലക്ഷത്തി പതിനായിരം കോടി ചെലവാക്കിയെന്ന നുണ പ്രചരണം നടത്തുന്നത്.
പത്ത് വര്‍ഷത്തേക്ക് അന്നം കൊടുത്തെന്നതാണ് മറ്റൊരു പ്രചരണം. ഏതെങ്കിലും സര്‍ക്കാരിന്റെ കാലത്ത് റേഷന്‍ മുടങ്ങിയിട്ടുണ്ടോ? ഇവര്‍ പറയുന്നത് കേട്ടാല്‍ പത്തു വര്‍ഷമായി റേഷന്‍ മുടക്കാത്ത ആദ്യ സര്‍ക്കാരാണ് ഇതെന്ന് തോന്നും. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ രാജ്യത്ത് ആദ്യമായി സ്റ്റാറ്റിയൂട്ടറി റേഷനിംഗ് നടപ്പിലാക്കിയത് കേരളത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും നല്ല പൊതുവിതരണ സംവിധനമുള്ള സംസ്ഥാനമാണ് കേരളം. അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും എ.കെ ആന്റണിയും അച്യുതമേനോനും ഉള്‍പ്പെടെ ഒരു മുഖ്യമന്ത്രിമാരുടെ കാലത്തും കേരളത്തില്‍ റേഷന്‍ മുടങ്ങിയിട്ടില്ല. എന്നിട്ടാണ് പത്തു കൊല്ലം അന്നം തന്നു എന്ന് ഫ്‌ളക്‌സില്‍ എഴുതിവച്ചിരിക്കുന്നത്. ഇവരുടെ ഔദാര്യമാണോ? ഇതുപോലെയാണ് കള്ളപ്രചരണം നടത്തുന്നത്. റേഷന്‍ ഒരു കാലത്തും മുടങ്ങിയിട്ടില്ല. വ്യാപകമായ കള്ളപ്രചരണം നടത്തി സര്‍ക്കാരിന്റെ തെറ്റായ കാര്യങ്ങള്‍ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരിക്കുകായണ്. ഇക്കാര്യത്തില്‍ ഗൗരവതരമായ അന്വേഷണം നടത്തണം. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം പറയുമ്പോള്‍, വെന്റിലേറ്ററിലല്ല മോര്‍ച്ചറിയിലാണെന്നാണ് ജനങ്ങള്‍ പറയുന്നത്. എല്ലാരംഗത്തും സര്‍ക്കാര്‍ പരാജയപ്പെട്ടു. എന്നിട്ടും പി.ആര്‍ നടത്തി മേനി നടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കന്നത്. അത് യു.ഡി.എഫ് പൊളിച്ചടുക്കും.
ഏത് കോണ്‍ഗ്രസ് നേതാവിന്റെ ചിത്രം വച്ച് പോസ്റ്റര്‍ അടിച്ചാലും കുഴപ്പമില്ല. കോണ്‍ഗ്രസില്‍ നല്ല ടീം ഉണ്ട്. അതില്‍ മാധ്യമങ്ങള്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ നോക്കേണ്ട. കോണ്‍ഗ്രസില്‍ കുഴപ്പമാണെന്നത് സി.പി.എം നറേറ്റീവാണ്. കൊച്ചി സീറ്റിന് വേണ്ടി ഞാനും കെ.സി വേണുഗോപാലും തമ്മില്‍ അടി നടന്നെന്ന വാര്‍ത്ത പോലും ഞങ്ങള്‍ ഒന്നിച്ചിരുന്ന് കണ്ട് ചിരിക്കുകയായിരുന്നു. യോഗത്തില്‍ നിന്നും എല്ലാവരും ചായകുടിക്കാന്‍ ഉള്‍പ്പെടെ പലതവണ ഇറങ്ങിപ്പോയി. ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ചര്‍ച്ച നടത്തിയിട്ടുണ്ട്. സി.പി.എമ്മിലേതു പോലെ പിണറായി വിജയന്‍ പോക്കറ്റില്‍ നിന്നും ഒരു കടലാസ് എടുത്ത് വായിച്ചാല്‍ കയ്യടിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഓരോ സ്ഥാനാര്‍ത്ഥികളെ കുറിച്ചും വിശദമായ ചര്‍ച്ച നടത്തിയാണ് തീരുമാനിച്ചത്. സി.പി.എമ്മിലെയും എന്‍.ഡി.എയിലെയും പല സ്ഥാനാര്‍ത്ഥികളെയും ഇപ്പോഴും തീരുമാനിച്ചിട്ടില്ല. യു.ഡി.എഫിന്റെ 140 സ്ഥാനാര്‍ത്ഥികളും പ്രചാരണം തുടങ്ങി.
മുഖ്യമന്ത്രി ഫോണ്‍ വിളിച്ചെന്ന് പറഞ്ഞതില്‍ ജി സുധാകരന്‍ പറഞ്ഞത് മാത്രമെ വിശ്വസിക്കൂ. അദ്ദേഹം നുണ പറയില്ല. സി.പി.എം നേതാവായി ഇരിക്കുമ്പോള്‍ പോലും ജി. സുധാകരനെ കുറിച്ച് ആദരവോടെ മാത്രമെ സംസാരിച്ചിട്ടുള്ളൂ. നീതിമാനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. നേരും നെറിയും നോക്കി തീരുമാനം എടുക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ അദ്ദേഹം പറയുന്നത് മാത്രമെ വിശ്വസിക്കൂ. ജി. സുധാകരന്‍ തീരുമാനം എടുത്ത ശേഷമാണ് അദ്ദേഹവുമായി ബന്ധപ്പെട്ടത്. പന്ന്യന്‍ രവീന്ദ്ര പറവൂരില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും മോശമായ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഇപ്പോഴും അദ്ദേഹവുമായി സൗഹൃദമുണ്ട്.
തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സി.പി.എമ്മിന്റെ മെറിറ്റ് എന്താണെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അന്തൂര്‍ സാജന്റെ ആത്മഹത്യയ്ക്ക് പ്രേരണയായത് അവരാണെന്ന് കണ്ണൂരിലെ ഏറ്റവും മുതിര്‍ന്ന നേതാവും 25 വര്‍ഷം ഏരിയാ സെക്രട്ടറിയുമായിരുന്ന ടി.കെ ഗോവിന്ദന്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് എതിര്‍പ്പുയര്‍ന്നത്. ഷംസീറിന് സീറ്റ് നല്‍കാത്തത് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ സി.പി.എമ്മിലുണ്ട്.
നൂറിലധികം സീറ്റുമായി യു.ഡി.എഫില്‍ അധികാരത്തില്‍ എത്തുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം ശരിയാണെന്നും സതീശന് തെറ്റാറില്ലെന്നുമാണ് കെ. സുധാകരന്‍ പറഞ്ഞത്. ഇക്കാര്യം അദ്ദേഹം എന്നോടും പറയാറുള്ളതാണ്. മാധ്യമങ്ങള്‍ വെറുതെ പോയി കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കെ സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും പേരില്‍ 48 മണിക്കൂര്‍ കള്ളവാര്‍ത്തകള്‍ ഉണ്ടാക്കിയതിലൂടെ മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് ഇല്ലാതായത്. സി.പി.എമ്മില്‍ നിന്നും പണം പറ്റി കോണ്‍ഗ്രസിനെ അപമാനിക്കാന്‍ നടക്കുന്ന ചില മാധ്യമങ്ങളുടെ നുണ ബോംബുകള്‍ ഏഴു നിലയില്‍ പൊട്ടി. അതൊക്കെ കണ്ട് ജനങ്ങള്‍ ചിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥിയാകാന്‍ അര്‍ഹതയുള്ള നിരവധി പേര്‍ കോണ്‍ഗ്രസിലുണ്ട്. എല്ലാവര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യമുണ്ട്. പക്ഷെ കുറച്ച് കൂടി നല്‍കണമെന്ന അഭിപ്രായം ഉണ്ടായിരുന്നു.