
ഇത് കേരള ജനത ഒരിക്കലും അംഗീകരിക്കാൻ പോകുന്നില്ല. ബി.ജെ.പി-യുമായിട്ടുള്ള ധാരണ നേരത്തെ തന്നെ ഉള്ളതാണ്. 2021-ലെ തിരഞ്ഞെടുപ്പിൽ തന്നെ ബി.ജെ.പി-യുമായി ധാരണയുണ്ടാക്കിയാണ് ഭരണത്തുടർച്ച നേടിയത്. കോൺഗ്രസ് മുക്ത ഭാരതമാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ഒരു ഗവൺമെന്റ് ഉണ്ടാകരുത് എന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹം. രണ്ട് ആഗ്രഹങ്ങളും ഒന്നിച്ചുചേർന്നപ്പോൾ അവർ തമ്മിലുള്ള പാലം വളരെ എളുപ്പമായി.

അങ്ങനെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ കക്ഷികളുടെ വോട്ടുകൾ, ബി.ജെ.പി-യുടെ വോട്ടുകൾ മറിച്ച് കൊടുത്ത് ഒരു തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉണ്ടായത്. അതേ സ്ട്രാറ്റജി ഇപ്പോഴും തുടരുകയാണ്. ഒരു ഭാഗത്ത് തനിക്ക് മടിയില്ല എന്നാണ് മുഖ്യമന്ത്രി തെളിയിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ ഈ ശ്രമം വിജയിക്കാൻ പോകുന്നില്ല. 10 വർഷത്തെ ഇരുണ്ടൊരു കാലഘട്ടത്തിൽ നിന്ന് കേരളത്തിന്റെ മോചനമാണിത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു നാടിന് പ്രയോജനകരമായ ഒരു പദ്ധതിയും നടപ്പാക്കാത്ത ഒരു ഗവൺമെന്റിനെ വീണ്ടും ജനങ്ങൾ തിരഞ്ഞെടുക്കാൻ അത്ര വിഡ്ഢികളല്ല കേരളത്തിലെ ജനങ്ങൾ.
ഈ നാട്ടിൽ മുഖ്യമന്ത്രി പോലും വികസനം ചർച്ച ചെയ്യുന്നില്ലല്ലോ. കാരണം ചർച്ച ചെയ്യാൻ പറ്റിയ ഒരു വികസനവും കേരളത്തിലില്ല. പരാജയഭീതി പൂണ്ടുകൊണ്ടാണ് പലയിടത്തും അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. കോവളത്ത് എം. വിൻസെന്റിന്റെ ഓഫീസ് തകർത്തതായി വിവരം കിട്ടി. കണ്ണൂരിലും പയ്യന്നൂരിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഓഫീസുകൾ തകർക്കുന്നു. ഇന്നലെ എന്റെ നിയോജക മണ്ഡലത്തിൽ എന്റെ പ്രചാരണ വാഹനം തകർത്തു. വലിയഴീക്കൽ എന്ന പ്രദേശത്ത് പ്രവർത്തകരെ മർദ്ദിച്ച് ആശുപത്രിയിലാക്കി.
അപ്പോൾ പരാജയഭീതി ഉണ്ട്, എല്ലായിടത്തും അക്രമങ്ങൾ അഴിച്ചുവിടാനുള്ള ഒരു നീക്കം വളരെ ഗൗരവമായി ഇലക്ഷൻ കമ്മീഷൻ കാണേണ്ടിയിരിക്കുന്നു. മാത്രമല്ല, തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട ന്യായമായ സമീപനങ്ങളല്ലാത്ത കുതന്ത്രങ്ങളിൽ സി.പി.എം ഏർപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളത് നമുക്ക് കാണാൻ കഴിയുന്ന കാര്യമാണ്. കള്ളവോട്ട് വ്യാപകമായി ചെയ്യാനുള്ള ആസൂത്രിതമായ പദ്ധതിയുണ്ട്. അതിനെ തടയേണ്ടിയിരിക്കുന്നു. അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്.
എസ്.ഐ.ആർ-ന് (SIR) ശേഷം കള്ളവോട്ടുകൾ കണ്ടുപിടിക്കാൻ എളുപ്പമാണ്. അങ്ങനെ കള്ളവോട്ടുകൾ കണ്ടുപിടിച്ച് സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉണ്ടാകണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.