പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്

Spread the love

151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം

കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കി

തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും. പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും. പാമ്പ് കടിയേറ്റ് കൂടുതല്‍ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്‌ളാഗ്ഡ് ഇന്‍സ്റ്റിറ്റിയൂഷനായി കണക്കാക്കി കൂടുതല്‍ സൗകര്യങ്ങളൊരുക്കും. സാമൂഹികാധിഷ്ഠിത നിരീക്ഷണത്തോടെ പാമ്പുകടികള്‍ റിപ്പോര്‍ട്ട് ചെയ്യും. ചികിത്സയുമായി ബന്ധപ്പെട്ട കാല താമസം പ്രത്യേകമായി നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹബ് ആന്റ് സ്‌പോക്ക് സംവിധാനം

ആശുപത്രികളെ ഹബ് ആന്റ് സ്‌പോക്ക് രീതിയില്‍ ക്രമീകരിച്ച് റഫറല്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. ആന്റി വെനം ഉള്ള ആശുപത്രികളില്‍ പെട്ടെന്ന് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള വിദൂരങ്ങളിലുള്ള PHC/CHCകളില്‍ ആന്റി-സ്‌നേക്ക് വെനം ലഭ്യമാക്കും. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും റഫറല്‍ ആശുപത്രികളും കൂടുതല്‍ ശക്തിപ്പെടുത്തുകയും ”റെഡ് ഫ്‌ളാഗ്” പ്രദേശങ്ങളില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. പാമ്പുകടി ജീവന് ഭീഷണിയുള്ള രോഗമായതിനാല്‍ സമീപത്തുള്ള സജ്ജമായ ആശുപത്രിയില്‍ ഉടന്‍ ചികിത്സ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയും. ഹമ്പ് നോസ് പിറ്റ് വൈപ്പര്‍, മലബാര്‍ പിറ്റ് വൈപ്പര്‍ തുടങ്ങിയവയ്ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകളും നടപ്പാക്കും. ഡോക്ടര്‍മാര്‍ക്ക് പാമ്പുകളുടെ ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയും നഴ്‌സുമാര്‍ക്ക് LMA (Laryngeal Mask Airway) പരിശീലനം നല്‍കുകയും ചെയ്യും. പാമ്പുകടിയെക്കുറിച്ചുള്ള പ്രാഥമിക ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കും.

സമൂഹിക പങ്കാളിത്തവും ‘വണ്‍ ഹെല്‍ത്ത്’ സമീപനവും

തൊഴിലാളികള്‍ക്ക് ഗംബൂട്ടുകളും, റബ്ബര്‍ ഗ്ലൗസുകളും പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണം. കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് പാമ്പുകടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.

ശക്തമായ ബോധവത്ക്കരണം

ശക്തമായ ബോധവത്ക്കരണം നല്‍കും. സര്‍പ്പ വോളന്റിയര്‍മാരുടെ സഹായത്തോടെ അധ്യാപകര്‍ക്ക് ബോധവത്കരണം നല്‍കും. സ്‌കൂള്‍ സോഷ്യല്‍ മീഡിയ ക്ലബ്ബുകള്‍ വഴി വിദ്യാഭ്യാസ വീഡിയോകള്‍ തയ്യാറാക്കും. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനതലത്തില്‍ ഏകീകൃത ഐഇസി മെറ്റീരിയലുകള്‍ വികസിപ്പിക്കുകയും പാഠ്യപദ്ധതിയില്‍ പാമ്പുകടി പ്രതിരോധം ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.

2025ല്‍ വര്‍ഷം 133 ആശുപത്രികളിലായി 8456 വയല്‍ ആന്റി സ്‌നേക്ക് വെനമാണ് വിതരണം ചെയ്തത്. അതില്‍ 6382 വയല്‍ ആന്റി വെനമാണ് രോഗികള്‍ക്ക് നല്‍കിയത്. 18 മരണങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. അതായത് ബഹു ഭൂരിപക്ഷം പേരേയും രക്ഷപ്പെടുത്താനായി. തെരഞ്ഞെടുത്ത സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആന്റി വെനം നല്‍കുന്നത്. അതിനാല്‍ തന്നെ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം നടത്തരുത്.

പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കി ജീവന്‍ രക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ പരമാവധി ആശുപത്രികളില്‍ സൗകര്യമൊരുക്കി ആന്റി വെനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും 13 സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടി ആന്റിവെനം ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ 151 സര്‍ക്കാര്‍ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളിലും ആന്റിവെനം ലഭ്യമാണ്. ആന്റി വെനം ലഭ്യമാകുന്ന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല കനിവ് 108 ആംബുലന്‍സ് വഴി ആന്റി വെനം ഉള്ള ആശുപത്രികളില്‍ രോഗികളെ കൃത്യമായി എത്തിക്കാനുള്ള നടപടി സ്വീകരിച്ചു. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും ആംബുലന്‍സിലെ നിരീക്ഷണവും ഉറപ്പാക്കാനാകും. ആവശ്യമായവര്‍ 108 എന്ന നമ്പരില്‍ വിളിക്കണം. ഈ സേവനം ആരംഭിച്ച ശേഷം 5 ദിവസത്തിനിടെ പാമ്പുകടിയേറ്റ 75 പേരേയും പാമ്പുകടി സംശയിച്ച 62 പേരേയും സമയബന്ധിതമായി ആശുപത്രിയിലെത്തിക്കാനായി.

രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്‌നേക്ക് വെനം നല്‍കുന്നത്. വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാള്‍ 108 ടീമിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുക. പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാല്‍ രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരും. അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് പ്രധാനം.

Author

Leave a Reply

Your email address will not be published. Required fields are marked *