
കൊച്ചി : സേനാധിപൻ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് എച്ച്.പി.ബി ആൻഡ് ജി.ഐ ക്യാൻസർ സർജറി സമ്മിറ്റിന് കൊച്ചിയിൽ തുടക്കമായി. ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ച സമ്മിറ്റ് ക്യാൻസർ സർജറി വിദഗ്ദ്ധന്മാരായ ഡോ. ആദർശ് ചൗധരി, ഡോ. അനന്ദകൃഷ്ണൻ എൻ, ഡോ. ബൈജു സേനാധിപൻ, ഡോ. എച്ച് രമേശ്, പ്രൊഫ. നാഗാകാവ യുയിച്ചി, ഡോ. ഫ്രാൻസിസ് ഷിയോ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
കാൻസർ ചികിത്സാ രംഗത്തെ ആധുനിക സംവിധാനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എങ്ങനെ ലഭ്യമാക്കാം, നൂതന ചികിത്സാ രീതികൾ, സർജന്മാർ ചികിത്സാ രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടതിൻ്റെ ആവശ്യകത എന്നിവയാണ് രണ്ട് ദിനമായി നടക്കുന്ന ഉച്ചകോടി ചർച്ച ചെയ്യുന്നത്.
കേരളത്തിൽ കാൻസർ രോഗനിർണ്ണയ സംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ടതിനാൽ കൂടുതൽ രോഗികളെ പ്രാരംഭദശയിൽ തന്നെ കണ്ടെത്താൻ സാധിക്കുന്നുണ്ടെന്ന് സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകനും പ്രമുഖ കീ ഹോൾ സർജനുമായ ഡോ. ബൈജു സേനാധിപൻ പറഞ്ഞു. കൃത്യസമയത്ത് കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയുമെന്നതിനാൽ കാൻസറിനെ പഴയതുപോലെ ഭയക്കേണ്ടതില്ല. ലാപ്പറോസ്കോപ്പി ശസ്ത്രക്രിയ കാൻസർ ചികിത്സയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. അതിനാൽ സർജന്മാർ ലാപറോസ്കോപ്പിയിൽ പ്രാവീണ്യം നേടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് കാലത്ത് ഓൺലൈൻ മീറ്റിംഗുകളിലൂടെ ലോകമെമ്പാടുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് ആരംഭിച്ച കൂട്ടായ്മയാണ് ഇന്ന് ഇത്തരമൊരു വലിയ ആഗോള ഉച്ചകോടിയായി മാറിയതെന്ന് ലേക്ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി ഡയറക്ടറുമായ ഡോ. എച്ച്. രമേശ് ചൂണ്ടിക്കാട്ടി.
ലോകമെമ്പാടും അർബുദബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഗാസ്ട്രോ ഇന്റസ്റ്റൈനൽ കാൻസർ ചികിത്സയിലെ മാറ്റങ്ങളെ കുറിച്ച് ടോക്കിയോ മെഡിക്കൽ സർവകലാശാലയിലെ പ്രൊഫ. നാഗാകാവ യുയിച്ചി, ഓയിറ്റ യൂണിവേഴ്സിറ്റിയിലെ ഡോ. ത്സുയോഷി എറ്റോ ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ കാൻസർ ശസ്ത്രക്രിയാ വിദഗ്ധർ ആദ്യ ദിനം സംസാരിച്ചു.
മെഡിക്കൽ വിദ്യാർഥികൾക്കും സർജന്മാർക്കുമായി പ്രത്യേക പഠനക്ലാസുകളും പ്രാക്ടിക്കൽ സെഷനുകളും ഉച്ചകോടിയിൽ ഒരുക്കിയിട്ടുണ്ട്.
ലാപ്പറോസ്കോപ്പി സർജറിയിൽ മികച്ച പാടവം തെളിയിക്കുന്നവർക്കായി സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ നൽകുന്ന ‘ഏകലവ്യ’ പുരസ്കാര പ്രഖ്യാപനം ഉച്ചകോടിയുടെ സമാപന ദിനമായ ഞായറാഴ്ച്ച നടക്കും.
PGS Sooraj