ഡെൻവർ: ഫ്രണ്ടിയർ എയർലൈൻസ് കമ്പനിയുടെ ഫ്ലൈറ്റ് 4345 വിമാനം മെയ് 8 ന് രാത്രി പ്രാദേശിയ സമയം 11:20 ന് അമേരിക്കയിലെ ഡെൻവർ ഇന്റർനാഷണൽ എയർപോർട്ട് വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽ ഉണ്ടായിരുന്ന ഒരാളെ തട്ടിയുണ്ടായ ദാരുണ അപകടം വലിയ ആശങ്കയ്ക്കിടയാക്കി. സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ എഞ്ചിനിൽ തീപിടിത്തമുണ്ടായതായും അധികൃതർ അറിയിച്ചു.
ടേക്ക് ഓഫ് നടപടിക്കിടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനോട് അടിയന്തര സന്ദേശമായി പറഞ്ഞത് ഇങ്ങനെ:
“ടവർ, ഫ്രണ്ടിയർ4345, വിആർ സ്റ്റോപ്പിങ് ഓൺ ദി റൺവേ. അഹ് വി ജസ്റ്റ് ഹിറ്റ് സംബഡി … വി ഹാവ് ആൻ എഞ്ചിൻ ഫയർ.”
സംഭവത്തെ തുടർന്ന് വിമാനം ഉടൻ റൺവേയിൽ നിർത്തി. പിന്നാലെ സുരക്ഷാ നടപടികളുടെ ഭാഗമായി യാത്രക്കാരെ എമർജൻസി സ്ലൈഡുകൾ ഉപയോഗിച്ച് പുറത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.
റൺവേയിൽ ഉണ്ടായിരുന്ന വ്യക്തി സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ആ വ്യക്തി എങ്ങനെ സുരക്ഷാ മേഖലയിലേക്ക് പ്രവേശിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
അമേരിക്കൻ വിമാനസുരക്ഷാ ഏജൻസികളും വിമാനത്താവള അധികൃതരും ചേർന്ന് അപകടത്തിന്റെ യഥാർത്ഥ കാരണം പരിശോധിച്ചുവരികയാണ്. സംഭവത്തെ തുടർന്ന് ഡെൻവർ വിമാനത്താവളത്തിലെ ചില സർവീസുകൾക്ക് താൽക്കാലിക തടസ്സവും നേരിട്ടു.
ഈ സംഭവം അമേരിക്കൻ വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.
വാർത്ത : പ്രസാദ് തീയാടിക്കൽ