കഥയുടെ താളലയങ്ങൾ; അബ്ദുളിന്‌ ഗ്രാമത്തിന്റെ ആത്മ വിശുദ്ധിയെന്നു കമല : കുര്യൻ പാമ്പാടി

Spread the love

         

നീർമാതളം വീണ്ടും പൂത്തു. മാധവികുട്ടി എന്ന കമല സുരയ്യയുടെ ജീവിതത്തിൽ സുഗന്ധം പരത്തിയ പുന്നയൂർക്കുളത്തെ മരത്തിലല്ല, സുഗതകുമാരി കമലയുടെ ഓർമ്മക്കായി തിരുവനന്തപുരം മാനവീയം വീഥിയിൽ നട്ടുവളർത്തിയ നീർമാതളത്തിലാണ് പൂക്കൾ പൂത്തുലഞ്ഞത്.

പുന്നയൂർകുളത്ത് സാഹിത്യ അക്കാദമിക്ക് കമല നൽകിയ പൈതൃക ഭൂമിയിൽ ഉണ്ടായിരുന്ന നീർമാതളത്തിൽ പൂവില്ല. പകരം ഒരു ഇലഞ്ഞിരം തഴച്ചു നിൽക്കുന്നു. അതിന്റെ തണലിൽ കമലയുടെ അയൽക്കാരനും ആരാധകനും സുഹൃത്തുമായ അബ്ദുൾ പുന്നയൂർക്കുളത്തെ ആദരിക്കാൻ ഈയടുത്ത ദിവസം നാട്ടുകാർ ഒത്തു കൂടി.

ഇംഗ്ളീഷിലും മലയാളത്തിലും കവിതയും കഥകളും ഓർമ്മക്കുറിപ്പുകളും എഴുതുന്ന അബ്ദുൾ അമേരിക്കയിൽ മിഷിഗണിലെ റോസ്‌വില്ലിലാണ് സ്ഥിരതാമസം. ഇടയ്ക്കിടെ ഓർമ്മകൾ പുതുക്കാൻ ജന്മനാട്ടിൽ ഓടിയെത്തും. ഇത്തവണ വന്നത് ‘പറക്കും പക്ഷിയെപ്രണയിക്കുന്നവർ ‘ എന്ന ആദ്യ നോവൽ നാടിനു സമർപ്പിക്കാനാണ്‌.

നിരവധി ബെസ്റ് സെല്ലറുകൾ എഴുതി ലോക മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടിയ ടി. ഡി. രാമകൃഷ്‌ണനായിരുന്നു മുഖ്യാതിഥി. അദ്ദേഹത്തിന്റെ ഏഴാമത്തെ നോവൽ കോ രപ്പാപ്പനു സ്തുതിയായിരിക്കട്ടെ ഇറങ്ങിയതേയുള്ളു. അബ്ദുളും ടിഡിയും ഒരേമണ്ണിൽ ജനിച്ചവരാണെന്ന പ്രത്യേകതയും ഉണ്ട്. കുന്നംകുളത്തുനിന്നു 8 കിമീ അടുത്ത എയ്യാലിലാണ് ടിഡിയുടെ വീട്. കുന്നംകുളത്തുനിന്നു പത്തു കിമീ അകലെ പുന്നയൂർക്കുളം.

ഒരർഥത്തിൽ അബ്ദുളും ടിഡിയും പ്രവാസി എഴുത്തുകാരാണ്. അബ്ദുൾ ഗൾഫ് വഴി അമ്പതു വർഷം മുമ്പ് അമേരിക്കയിൽ എത്തി. ഡിട്രോയിറ്റിലെ വെയ്ൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎസ് ഡബ്ലിയു നേടി മിഷിഗൺ സ്റ്റേറ്റ് സർവീസിൽ സോഷ്യൽ വർക്കറായി റിട്ടയർ ചെയ്തു.

ടിഡി ആകട്ടെ ആലുവ യു സി കോളജിലും മദ്രാസ് സർവകലാശാലയിലും പഠിച്ച് സതേൺ റയിൽവേയിൽ ജോലിക്കു കയറി. കേരളത്തിന് പുറത്തു ദീർഘകാലം ജോലി ചെയ്ത അദ്ദേഹം റെയിൽവേ പാലക്കാട് ഡിവിഷനിൽ ചീഫ് കൺട്രോളറായി റിട്ടയർ ചെയ്തു. പ്രശസ്ത സേവനത്തിനുളള റയിൽവേ മന്ത്രാലയത്തിന്റെ പുരസ്ക്കാരം നേടി.

ഇരുവരും ചെറുപ്പത്തിൽ തന്നെ വായിച്ച് വളർന്നവർ. ജോലിയിൽ ഇരിക്കുമ്പോൾ രചനയുടെ ലോകത്തു പയറ്റിത്തെളിഞ്ഞവർ. അബ്ദുൽ പ്രവാസി പുരസ്‌ക്കാരങ്ങൾ നേടിയപ്പോൾ ടിഡി മലയാളത്തിലും തമിഴിലും സർഗാത്‌മക രചനക്കുള്ള അംഗീകാരങ്ങൾ നേടി. രചനക്ക് വണ്ടി അദ്ദേഹം നടത്തുന്ന ഗവേഷണത്തിന്റെ ആഴവും പരപ്പും നമ്മെ അദ്‌ഭുതപ്പെടുത്തും.

‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവലിന് വയലാർ അവാർഡ് നേടിയ രാമകൃഷ്ണൻ ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിന് ബഷീർ അവാർഡും കരസ്ഥമാക്കി. റെയിൽവേ അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണാല്മക നോവൽ പച്ച മഞ്ഞ ചുവപ്പ് സമകാലീന മലയാളം വാരികയിൽ ആദ്യന്തം വായിച്ച് വിസ്മയം കൊണ്ട ആളാണ്‌ ഞാൻ.

2009ൽ പ്രസിദ്ധീകരിച്ച ഫ്രാൻസിസ് ഇട്ടികോരയും പന്ത്രണ്ടു വർഷത്തിനു ശേഷം 2026ൽ വെളിച്ചം കണ്ട സീക്വൽ കോരാപ്പാപ്പന് സ്തുതിയായിരിക്കട്ടെയും ഞാൻ ഒന്നിച്ചാണ് വായിച്ചത്. രണ്ടാമത്തേതിനെക്കുറിച്ച് ചർച്ച നടന്ന കുന്നംകുളത്തു പോയി രണ്ടിലും ടിഡിയുടെ കയ്യൊപ്പു ചാർത്തി വാങ്ങാൻ കഴിഞ്ഞത് ആകസ്മികമെങ്കിലും അഭിമാനം തരുന്നത്.

കുന്നംകുളം റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന ചർച്ചയിൽ ഫോറം അദ്ധ്യക്ഷൻ വി കെ ശ്രീരാമനും ടിഡിയുടെ ആദ്യകോരപ്പൻ നോവലിൽ നാൽപ്പതു പേജിന്റെ ആധികാരിക പഠനം എഴുതിയ ഡോ. പി. കെ രാജശേഖരനും വിവർത്തക ഡോ. പ്രിയയും ബി.കെ ഹരിനാരായണനും പങ്കെടുത്തു. റഫീഖ് അഹമ്മദ് വന്നെങ്കിലും സദസിലിരുന്നു പ്രസംഗങ്ങൾ കേട്ടതേയുള്ളു.

ഡാൻ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് പോലെ ഉപജാപങ്ങൾ കൊണ്ട് ഉദ്വേഗം വളർത്തുന്ന ഇതിവൃത്തമാണ്‌ ഫ്രാൻസിസ് ഇട്ടിക്കോരയെന്നു രാജശേഖരൻ സമർഥിച്ചു. ഉംബെർത്തോ എക്കോയുടെ പെൻഡുലം എന്ന നോവൽ തന്നെ ഉപജാപ സിദ്ധാന്തങ്ങൾ നിർമ്മിക്കുന്നവരെക്കുറിച്ചാണ്. ഇത് സംശയാല്മകത്വം നിറഞ്ഞ പലആഖ്യാന സ്വരങ്ങളുള്ള ഒരു അതികഥ.

റീഡബിലിറ്റിയിൽ ആദ്യത്തേതിനേക്കാൾ ഒരുപടി മുന്നിട്ടു നിൽക്കുന്നുപുതിയ നോവൽ എന്ന് എറണാകുളം വരെ ടിഡി യുടെ കാറിൽ ഒന്നിച്ചു യാത്രചെയ്യുമ്പോൾ ഞാൻ പറഞ്ഞു. ചരിത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും എല്ലാം കോർത്തിണക്കിയ കഥ മെനയാൻ ടിഡി നടത്തിയ അന്വേഷണങ്ങൾക്കു അതിരുകളില്ല. വെനീസും റഫായേലും ഹൈപ്പേഷ്യൻ പെയിന്റിങും ട്രമ്പെക്കണോമിക്‌സും ആർത്താറ്റ് പള്ളിയുമെല്ലാം അതിൽ അണിനിരക്കുന്നു.

പുന്നയൂർക്കുളത്തു ഓപ്പൺ എയറിൽ ഇലഞ്ഞിമരത്തണലിൽ തണുത്ത കാറ്റേറ്റിരിക്കുമ്പോൾ പുതിയ എഴുത്തുകാരോടുള്ള ടിഡി യുടെ തുറന്ന സമീപനം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഫ്രാൻസിസ് ഇട്ടിക്കോര നിരവധി പതിപ്പുകളിലൂടെ ലക്ഷം കോപ്പികൾ കവിഞ്ഞു എന്ന അഭിമാനമോ അഹങ്കാരമോ ആമുഖത്തു കാണാനേയില്ല. എല്ലാവരെയും അദ്ദേഹം ചേർത്തു നിറുത്തി.

അബ്‍ദുൾ പ്രവാസ ജീവിതത്തിലെ പ്രണയ നൈരാശ്യങ്ങളും സംഘർഷങ്ങളും നേരിട്ടു കണ്ടറിഞ്ഞ ആളാണ്‌. കഥാബിന്ദു ഒരു ദശാബ്ദം മനസ്സിൽ കൊണ്ട് നടന്നശേഷമാണ് ഭാവനയുടെ മൂശയിലിട്ടു നോവലാക്കിയത്. അത് കഥാകാരന്റെ സർഗാത്മഗതയുടെ തീഷ്ണത വെളിപ്പെടുത്തുന്നു. ഒരിക്കലും വറ്റാത്ത ഉർവരതയുടെ ഉടമയാകട്ടെ അബ്ദുൽ എന്ന് അദ്ദേഹം ആശംസിച്ചു.

വർഷങ്ങൾക്കു മുമ്പ് അബ്ദുളിനോടൊപ്പം എറണാകുളത്തെ ഫ്ലാറ്റിൽ പോയി കമലയുടെ കാൽച്ചുവട്ടിലിരുന്നു സംസാരിച്ച കാര്യം ഞാൻ ഓർമ്മിച്ചു. വാത്സല്യത്തോടെയാണ് പുന്നയൂർക്കുളത്തെ അയൽക്കാരനെ കമല നോക്കിക്കണ്ടത്. 2001ൽ അബ്ദുളിന്റെ സ്നേഹസൂചി എന്ന കാവ്യ സമാഹാരത്തിൽ അവർ ഇങ്ങിനെ കുറിച്ചു:

“അബ്ദുൽ ഞാൻ ജനിച്ച നാടായ പുന്നയൂർക്കുളത്തുകാരനായതുകൊണ്ടാവാം ഞാൻ അദ്ദേഹത്തിന്റെകവിതാരചനയിൽ താല്പര്യം പ്രകടിപ്പിച്ചത്. ആ കവിതകളിൽ ഗ്രാമത്തിൽ നിന്ന് ധൃതിയിൽ മഞ്ഞുകൊണ്ടിരിക്കുന്ന നിഷ്കളങ്കതയും ആത്മവിശുധ്ധിയും പ്രകടമാണ്….”

കമലയുടെ നാലപ്പാട്ടു തറവാടിനോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം അവസാനിക്കുന്നില്ല. കമലയുടെ മാതാവ് ബാലാമണിയമ്മയുടെ അനുജത്തി അമ്മിണിയമ്മയുടെ പുത്രൻ അശോകൻ നാലപ്പാട്ടിന്റെ ഈയിടെ നടന്ന ഏഴാം ചരമവാർഷികത്തിൽ അബ്ദുൽ വികാരനിർഭരമായ പ്രസംഗം ചെയ്തു. ഞങ്ങൾ ഒന്നിച്ച് അശോകനോടൊപ്പം നാലപ്പാട്ട്‌ കഴിച്ചുകൂട്ടിയ സന്ദർഭങ്ങൾ ഓർമ്മയിൽ ഓടിയെത്തുന്നു.

കുന്നംകുളത്തുംപുന്നയൂർക്കുളത്തും ആരാധകരുടെ നിറഞ്ഞ കൂട്ടായ്‌മകൾ രണ്ടു നോവലിസ്റ്റുകളെയും ഹരം കൊള്ളിച്ചിട്ടുണ്ടാവണം. വായനക്കാരുടെ പിന്തുണയാണല്ലോ എഴുത്തുകാരുടെ ഏറ്റവും വലിയ പുരസ്ക്കാരം. പുന്നയൂർക്കുളത്തു ഡെറി പോൾ, കുര്യൻ പാമ്പാടി, സെബാസ്ത്യൻ , ടി. മോഹൻ ബാബു, ഫൈസൽ ബാവ, ഹക്കിം വെളിയത്ത്, ഷാജൻ വാഴപ്പള്ളി തുടങ്ങി വലിയൊരു നിര ആശംസകൾ അർപ്പിക്കാൻ ഒത്തു കൂടി.

നിശബ്ദയായിരുന്നു എല്ലാം കേട്ടുകൊണ്ടിരുന്ന ഒരാളെ ഞാൻ പരിചയപെട്ടു-ബീന കുന്നക്കാട്. കഥാകൃത്താണ്, ടിവി ന്യൂസ് കാസ്റ്ററാണ്, നാട്ടുകാരിയാണ്. ബീനയുടെ സ്നേഹാരങ്ങൾക്കു വാക്കുകൾ ഇല്ല.

{ചിത്രങ്ങൾ: മെഹബൂബ്, നാസർ മുക്കിൽ, കുര്യൻ പാമ്പാടി)

ചിത്രങ്ങൾ

1. നീർമാതളത്തണലിൽ അബ്ദുൽ പുന്നയൂർകുളവും ടിഡി രാമകൃഷ്ണനും
2. ജീവിതത്തെ പച്ചയായി ആവിഷ്കരിക്കുന്ന അബ്ദുൾ
3. അബ്ദുളിന്റെ ആദ്യ നോവൽ, ടിഡിയുടെ ഏഴാമത്തേത്
4. കുന്നംകുളത്തെ ആതിഥേയൻ വി.കെ. ശ്രീരാമൻ
5. ഡോ. പികെ രാജശേഖരൻ, ടിഡി, ഡോ. പ്രിയ
6. ടിഡി ആരാധകരുടെ നടുവിൽ; ഒപ്പം ആർട്ടിസ്റ് ഗിരീശൻ ഭട്ടതിരി, കുര്യൻ പാമ്പാടി
7. കമലാ സ്മാരകത്തിൽ കമലയോടൊപ്പം
8. നിശബ്ദ നിർവൃതി-എഴുത്തുകാരി ബീന കുന്നക്കാട്
9. അശോകൻ നാലപ്പാട്ടിന്റെ ഓർമ്മ പുതുക്കുന്ന അബ്ദുൽ.
10.അമേരിക്കയിലല്ല, കുന്നംകുളത്തെ പുതിയ ബസ് സ്റ്റാൻഡിൽ

Author

Leave a Reply

Your email address will not be published. Required fields are marked *