എഴുത്തുകാരനും ചലച്ചിത്രനിരൂപകനുമായ ഐ ഷൺമുഖദാസ് ആദ്യപ്രതി ഏറ്റുവാങ്ങി. ഭാരതത്തിന്റെ പ്രഥമ ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യന്റെ ജീവിതത്തിലെ അവസാന നാളുകളെയും അദ്ദേഹത്തിന്റെ ആത്മീയ പരിവർത്തനത്തെയും അടയാളപ്പെടുത്തുന്ന ചരിത്ര നോവലാണിത്. രക്തച്ചൊരിച്ചിലുകളിലൂടെ പടുത്തുയർത്തിയ സാമ്രാജ്യം ഉപേക്ഷിച്ച്, ജൈനമുനി ഭദ്രബാഹുവിനെ പിന്തുടർന്ന് ദക്ഷിണദേശത്തേക്ക് തീർത്ഥാടനം നടത്തുന്ന ചന്ദ്രഗുപ്തനെയാണ് നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്. അധികാരത്തിന്റെ ഉന്നതിയിൽ നിന്ന് ‘പ്രഭാചന്ദ്രൻ’ എന്ന പേരിൽ ഒരു സന്യാസിയായി മാറുന്ന ചന്ദ്രഗുപ്തന്റെ ആത്മസംഘർഷങ്ങളും തത്ത്വചിന്തകളുമാണ് നോവലിന്റെ പ്രമേയം.
ചരിത്രത്തെ അധികരിച്ച് രചിച്ചതാണെങ്കിലും ചരിത്രനോവൽ എന്നതിനപ്പുറം ദാർശനികസമസ്യകളും പ്രണയവുമെല്ലാം ചർച്ച ചെയ്യുന്നതിലൂടെ ചന്ദ്രായനം പുതിയൊരു മാനം കൈവരിക്കുതായി എൻ എസ് മാധവൻ പറഞ്ഞു. ചരിത്രവും ഭാവനയും കൂടെ തത്വചിന്തയും സമ്മേളിക്കുന്ന നോവലിൽ ചന്ദ്രഗുപ്തന്റെ ബാഹ്യജീവിതവും അന്തർജീവിതവും ആവിഷ്കരിക്കാൻ പ്രാപ്തമായ ഒരു ഭാഷ കണ്ടെത്തുക മാത്രമല്ല, ഓരോ സംഭവവും സംഘർഷവും നാടകീയമായി അവതരിപ്പിക്കാനുള്ള ആഖ്യാനശേഷിയും സുനിൽ കുമാർ പ്രദർശിപ്പിച്ചു എന്ന് പ്രശസ്ത കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.
പ്രകാശനചടങ്ങിൽ പ്രശസ്ത കലാനിരൂപകനായ വി കലാധരൻ ഉൾപ്പെടെ അനേകം പേർ പങ്കെടുത്തു. ഫെഡറൽ ബാങ്കിലെ ചീഫ് കംപ്ലെയ്ൻസ് ഓഫീസറായി പ്രവർത്തനമനുഷ്ഠിക്കുന്ന സുനിൽ കുമാറിന്റെ രണ്ടാമത്തെ നോവലാണ് ചന്ദ്രായനം. ഡിസി ബുക്സ് ആണ് പ്രസാധകർ.
Photocaption: സുനിൽ കുമാർ കെ എൻ രചിച്ച ചന്ദ്രായനം എന്ന നോവൽ എഴുത്തുകാരനും ചലച്ചിത്രനിരൂപകനുമായ ഐ ഷൺമുഖദാസിനു നൽകി പ്രശസ്ത എഴുത്തുകാരനായ എൻ എസ് മാധവൻ പ്രകാശനം ചെയ്യുന്നു. ഫെഡറൽ ബാങ്കിലെ ചീഫ് കംപ്ലെയ്ൻസ് ഓഫീസറായി പ്രവർത്തനമനുഷ്ഠിക്കുന്ന സുനിൽ കുമാറിന്റെ രണ്ടാമത്തെ നോവലാണ് ചന്ദ്രായനം.
Athulya K R