ഒക്ലഹോമ:ഏകദേശം 20 വർഷം മുൻപ് മുൻ കാമുകിയെയും അവരുടെ ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ റേമണ്ട് ജോൺസന്റെ (52) വധശിക്ഷ ഒക്ലഹോമയിൽ നടപ്പാക്കി. വ്യാഴാഴ്ച രാവിലെ മക്അലസ്റ്ററിലെ ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷമിശ്രിതം കുത്തിവച്ചായിരുന്നു ശിക്ഷാവിധി നടപ്പിലാക്കിയത്.
2007 ജൂണിൽ തുൾസയിലുള്ള വീട്ടിൽ വെച്ചാണ് 24-കാരിയായ ബ്രൂക്ക് വിറ്റേക്കറെയും മകൾ ക്യായെയും ജോൺസൺ കൊലപ്പെടുത്തിയത്.
തർക്കത്തിനൊടുവിൽ വിറ്റേക്കറെ ചുറ്റിക കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും, തുടർന്ന് അവർ ജീവനോടെ ഇരിക്കെ തന്നെ വീടിന് തീയിടുകയുമായിരുന്നു.തലയ്ക്കേറ്റ പരിക്കും പുക ശ്വസിച്ചതും കാരണം വിറ്റേക്കറും, ഗുരുതരമായ പൊള്ളലേറ്റതിനെത്തുടർന്ന് കുഞ്ഞും മരണപ്പെട്ടു.
താൻ ആകെ മാറിയെന്നും മാപ്പ് നൽകണമെന്നും ജോൺസൺ മാപ്പപേക്ഷാ ബോർഡിനോട് അപേക്ഷിച്ചിരുന്നെങ്കിലും, ക്രൂരമായ ഈ കുറ്റകൃത്യത്തിന് ഇളവ് നൽകാൻ ബോർഡ് വിസമ്മതിച്ചു.
“അയാളെ വധിക്കുന്നത് എന്റെ അമ്മയെയും സഹോദരിയെയും തിരികെ തരില്ലെങ്കിലും, ഞങ്ങളെ വീണ്ടും വേദനിപ്പിക്കുന്നതിൽ നിന്നും അയാളെ തടയാൻ ഇതിലൂടെ സാധിക്കും,” എന്ന് വിറ്റേക്കറുടെ മൂത്ത മകൾ പറഞ്ഞു.
ഇതിനുമുമ്പ് 1996-ൽ മറ്റൊരു നരഹത്യാ കേസിൽ ജോൺസൺ ഒൻപത് വർഷം തടവ് അനുഭവിച്ചിട്ടുണ്ട്.
ഈ വർഷം ഒക്ലഹോമയിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജോൺസൺ. അമേരിക്കയിൽ ഈ വർഷം നടക്കുന്ന പതിനൊന്നാമത്തെ വധശിക്ഷയാണിത്.