സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിനായി ഇന്ത്യയിലാദ്യമായി ‘ജനജാഗ്രത പോർട്ടൽ’ ആരംഭിക്കുന്നു. ‘മയങ്ങില്ല കേരളം’ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പോർട്ടൽ ജൂലൈ ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു അറിയിച്ചു. ലഹരിമരുന്ന് വില്പന, ഉപയോഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് പൂർണ്ണമായും രഹസ്യമായി എക്സൈസ് വകുപ്പിന് കൈമാറാനും, ലഹരിവിമോചന-കൗൺസിലിങ് സഹായങ്ങൾക്ക് രജിസ്റ്റർ ചെയ്യാനും ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സാധിക്കും. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും അവരുടെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
എക്‌സൈസ് വകുപ്പിന്റെ ആധുനികവല്ക്കരിച്ച എൻഫോഴ്‌സ്‌മെന്റ് പദ്ധതിയായ ‘ഓപ്പറേഷൻ തണ്ടർ’ സംസ്ഥാനത്ത് പുനരാരംഭിച്ചിട്ടുണ്ട്. കൂടാതെ, വ്യാജകള്ളിന്റെ ഉല്പാദനവും വിതരണവും തടയാൻ ‘ഓപ്പറേഷൻ ശുദ്ധി’ എന്ന പേരിൽ കർശന പരിശോധനകൾക്ക് തുടക്കമിട്ടു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ അഴിമതി ഒഴിവാക്കാൻ സത്യസന്ധരായ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കും. ഘട്ടഘട്ടമായി മദ്യോപയോഗം കുറച്ചുകൊണ്ടുവരികയും ലഹരി പൂർണമായും ഇല്ലാതാക്കുകയുമാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മന്ത്രി വ്യക്തമാക്കി.