കാസർകോഡിനെ തോൽപ്പിച്ച് തിരുവനന്തപുരം – എൻ.എസ്.കെ ട്വന്റി 20 ചാമ്പ്യൻഷിപ്പിൻ്റെ സെമിയിൽ

Spread the love

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ട്രോഫി ട്വന്റി 20 ടൂർണമെന്റിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കാസർകോഡിനെ തോൽപ്പിച്ച് തിരുവനന്തപുരം. ആറ് വിക്കറ്റിനായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി തിരുവനന്തപുരം സെമിയിലേക്ക് മുന്നേറി. തോറ്റെങ്കിലും കാസർകോഡും നോക്കൗട്ടിൽ കടന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തൃശൂർ പത്തനംതിട്ടയെ നാല് വിക്കറ്റിന് തോൽപ്പിച്ചു.

മഴ മൂലം എട്ട് ഓവ‍ർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാസർകോഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുത്തു. 20 പന്തുകളിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 51 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് കാസർകോഡിന്റെ ടോപ് സ്കോറർ. തിരുവനന്തപുരത്തിന് വേണ്ടി വിജയ് വിശ്വനാഥ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മഴയെ തുടർന്ന് കളി ഇടയ്ക്ക് തടസ്സപ്പെട്ടതിനാൽ തിരുവനന്തപുരത്തിന്റെ വിജയലക്ഷ്യം എട്ട് ഓവറിൽ 110 റൺസായി പുതുക്കി നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തിരുവനന്തപുരം മൂന്ന് പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 11 പന്തുകളിൽ അഞ്ച് സിക്സടക്കം 34 റൺസെടുത്ത് അഭിജിത് പ്രവീണും 10 പന്തുകളിൽ നാല് സിക്സടക്കം 30 റൺസുമായി പുറത്താകാതെ നിന്ന കൃഷ്ണദേവനുമാണ് തിരുവനന്തപുരത്തിന് വിജയമൊരുക്കിയത്. കാസർകോഡിന് വേണ്ടി ആഷിഖ് അലി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

തൃശൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത പത്തനംതിട്ട 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. 63 പന്തുകളിൽ അഞ്ച് ഫോറും ഏഴ് സിക്സുമടക്കം 85 റൺസെടുത്ത ആദിത്യ നായരാണ് പത്തനംതിട്ടയ്ക്ക് വേണ്ടി തിളങ്ങിയത്. കാർത്തിക് നായർ 24 റൺസെടുത്തു. തൃശൂരിന് വേണ്ടി കിരൺ സാഗർ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ 17.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 40 റൺസുമായി പുറത്താകാതെ നിന്ന പവൻ ശ്രീധറും 39 റൺസെടുത്ത ആദിദേവുമാണ് തൃശൂരിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. ഒൻപത് പന്തുകളിൽ 21 റൺസെടുത്ത നവനീതും അഞ്ച് പന്തുകളിൽ 19 റൺസുമായി പുറത്താകാതെ നിന്ന ഷറഫുദ്ദീനും തൃശൂരിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. പത്തനംതിട്ടയ്ക്ക് വേണ്ടി ഷൈൻ ജോൺ ജേക്കബ് രണ്ട് വിക്കറ്റ് വീഴ്ത്തി.

RAJESH

Author

Leave a Reply

Your email address will not be published. Required fields are marked *