മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം (29/07/2026).
ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പദ്ധതികള്‍ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പൂര്‍ണമായും ഒഴിവാക്കുന്നതിന് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം, പ്ലാന്‍ സ്പേസ് 2 രജിസ്റ്റര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ രജിസ്ട്രി, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി ഉള്‍പ്പെടെ അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങള്‍, പൈതൃക നിര്‍മിതികള്‍, റോഡുകള്‍, പാലങ്ങള്‍, വാഹനങ്ങള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയ എല്ലാ ആസ്തികളുടെയും സമഗ്രമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോര്‍ട്ടലായ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്‌ഫോം രൂപീകരിക്കും. പ്ലാന്‍ സ്പേസ് 2 രജിസ്റ്ററിലൂടെ എല്ലാ വകുപ്പുകളുടെയും മൂലധന പദ്ധതികള്‍ ജിയോ ടാഗ് ചെയ്യുകയും ജി ഐ എസ് അധിഷ്ഠിതമായി ട്രാക്ക് ചെയ്യുകയും ചെയ്യും. നിലവില്‍ രണ്ടായിരത്തോളം പദ്ധതികളുടെ പുരോഗതി ട്രാക്ക് ചെയ്യുന്നുണ്ടെങ്കിലും പുതിയ സംവിധാനത്തില്‍ ലൊക്കേഷന്‍ കോര്‍ഡിനേറ്റുകള്‍, ഫണ്ട് സ്രോതസ്സുകള്‍ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇത് വിപുലീകരിക്കും. സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 591 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക രജിസ്ട്രി തയ്യാറാക്കും. ഈ സ്ഥാപനങ്ങളിലെ ശമ്പളാവശ്യങ്ങള്‍ക്കായി മാത്രം നിലവില്‍ ഏകദേശം 19,000 കോടി രൂപ ചെലവാകുന്നുണ്ട്. കാലഹരണപ്പെട്ടതും ഒരേ സ്വഭാവമുള്ളതുമായ സ്ഥാപനങ്ങളെ സംയോജിപ്പിക്കാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ഭരണ പരിഷ്‌കാരങ്ങള്‍ വരുത്തുമ്പോള്‍ ഡാറ്റാ സുരക്ഷ സുപ്രധാന വിഷയമായതിനാല്‍ സംസ്ഥാനത്തെ ഏജന്‍സികള്‍ക്ക് മുന്‍ഗണന നല്‍കും.
പദ്ധതികളുടെ നടത്തിപ്പിന് തടസമാകുന്ന നിയമപരമായ പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനായി കാലഹരണപ്പെട്ടതും പരസ്പര വിരുദ്ധവുമായ നിയമങ്ങള്‍ അവലോകനം ചെയ്തു ഭേദഗതി വരുത്തും. പൊതുജനങ്ങളുടെയും ബിസിനസ് ആവശ്യങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളിലെ ഇടപെടലുകള്‍ ലളിതമാക്കാന്‍ പ്രോസസ് റീ-എഞ്ചിനീയറിംഗ് നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ധനകാര്യം, നിയമം, നികുതി, വ്യവസായം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ അനാവശ്യ പരിശോധനാ ഘട്ടങ്ങളും പേപ്പര്‍ സമര്‍പ്പണങ്ങളും ഒഴിവാക്കി നടപടിക്രമങ്ങള്‍ പൂര്‍ണമായും ആധുനികവത്ക്കരിക്കും. മുന്‍ഗണനാ പദ്ധതികളുടെ നിര്‍വഹണത്തിനും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിനുമായി സെക്രട്ടറിമാരുടെ ഒരു എംപവേര്‍ഡ് കമ്മിറ്റി രൂപീകരിക്കും.
തിരുവനന്തപുരം ജില്ലയില്‍ ബ്രഹ്‌മോസ് ഏറോസ്‌പേസിന് നല്‍കാനുള്ള ബാക്കി 90 ഏക്കര്‍ ഭൂമി കൂടി ഡി ആര്‍ ഡി ഒ യ്ക്കു വിട്ടുനല്‍കാൻ യോഗം തീരുമാനിച്ചു. കെല്‍ട്രോണിന്റെ അംഗീകൃത ഓഹരി മൂലധനം 35 കോടി രൂപയില്‍ നിന്നും 60 കോടി രൂപയായി ഉയര്‍ത്താനും തീരുമാനമായി. ജി. ശശീന്ദ്രനെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായും (വിജിലന്‍സ്) കെ.കെ. രാമചന്ദ്രനെ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും നിയമിച്ചു.
സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകളില്‍ അധ്യാപകരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് ഗൗരവകരമായ കാര്യമാണെന്നും ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ അതീവ പ്രാധാന്യമുള്ള പദ്ധതിയാണ്. ലഹരി കേസുകളിലെ അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ ചെലവാക്കുന്ന തുക റീഇംബേഴ്സ് ചെയ്യുന്ന നടപടിക്രമങ്ങള്‍ ലഘൂകരിക്കും.
ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സജീവമായി ഇടപെടല്‍ നടത്തുന്നുണ്ട്. വിപണി ഇടപെടലിനുള്ള 273 കോടിയും നെല്ല് സംഭരണ ബോണസായ 154 കോടിയും ഉള്‍പ്പെടെ 448 കോടി രൂപ വകുപ്പിന് അനുവദിച്ചിട്ടുണ്ട്. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തവാസികള്‍ക്കുമായി 16 ഇനങ്ങള്‍ അടങ്ങിയ 6 ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും. വിപണിയില്‍ അരിയുടെയും ഗോതമ്പിന്റെയും സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകളും ഓണം മാര്‍ക്കറ്റുകളും സംഘടിപ്പിക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിന്റെ ഒന്നാം ഗഡു നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. കേന്ദ്ര ഗ്രാന്റുകളിലെ കുറവ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും പതിനാറാം ധനകാര്യ കമ്മീഷന്‍ കേരളത്തിലെ സെന്‍സസ് ടൗണുകളെ അര്‍ബണ്‍ ഏരിയയായി കണക്കാക്കിയതിലെ അപാകത പരിഹരിക്കാന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തുന്നുണ്ട്. വഖഫ് ബോര്‍ഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം കോടതിയുടെ പരിഗണനയിലാണ്. വിധി വന്ന ശേഷം തീരുമാനമെടുക്കും.
ലേബര്‍ കോഡ് പാര്‍ലമെന്റ് പാസാക്കിയതോടെ ഒരു തൊഴില്‍ നിയമവും ഇല്ലാതായി. ആ അനിശ്ചിതത്വം എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കും. ലേബര്‍ കോഡിലെ തൊഴിലാളി വിരുദ്ധ കാര്യങ്ങളെ എങ്ങനെ പരിഗണിക്കണമെന്നും ചര്‍ച്ച ചെയ്യും. ഒരു തൊഴില്‍ നിയമവും ഇല്ലാതെ തൊഴിലാളികളെ സംരക്ഷിക്കാനാകില്ല.
അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ സമചിത്തതയോടും ഏകാഗ്രതയോടും കാര്യങ്ങള്‍ മനസിലാക്കി ആദ്യ മന്ത്രിസഭ യോഗത്തില്‍ എസ്.ഐ.ടി രൂപീകരിച്ചു. എസ്.ഐ.ടിയുടെ ആദ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. രണ്ടാമത്തെ റിപ്പോര്‍ട്ട് ഡി.ജി.പി പരിശോധിച്ച് എ.ഡി.ജി.പിയെ കേള്‍ക്കാനുള്ള അവസരം നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നടപടി സ്വീകരിച്ചു. അതിനിടയിലാണ് കുറെ മാധ്യമങ്ങള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയെയും അജിത്കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നെന്ന വാര്‍ത്തകള്‍ വന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ മന്ത്രിസഭ യോഗത്തില്‍ എടുത്ത തീരുമാനം രണ്ടു മാസം കഴിഞ്ഞപ്പോള്‍ നടപ്പാക്കി. മാധ്യമ വാര്‍ത്ത അനുസരിച്ച് ഒരാളെ സസ്‌പെന്‍ഡ് ചെയ്യാനാകില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതു കൊണ്ടാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പോയിട്ടും സ്‌റ്റേ പോലും ലഭിക്കാതിരുന്നത്. സര്‍ക്കാരിന് അതിന്റേതായ നടപടിക്രമുണ്ട്. റിപ്പോര്‍ട്ട് കിട്ടാതെ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനാകില്ല. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടപടി എടുത്താല്‍ കോടതിയില്‍ കേസ് വരുമ്പോള്‍ സര്‍ക്കാര്‍ എന്തി പറയും. പത്ത് ദിവസം വൈകിയെന്ന് പറഞ്ഞ് എന്തൊക്കെ വാര്‍ത്തകളാണ് വന്നത്. മാധ്യമങ്ങളെ വിമര്‍ശിക്കുന്നില്ല. പക്ഷെ പത്ത് ദിവസം നിങ്ങള്‍ നല്‍കിയ വാര്‍ത്തകളാണോ സര്‍ക്കാര്‍ എടുത്ത നടപടിയാണോ ശരിയെന്ന് നിങ്ങള്‍ എഡിറ്റോറിയല്‍ റൂമിലെങ്കിലും ആത്മപരിശോധന നടത്തണം.
മൂന്ന് വര്‍ഷമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം എപ്പോഴാണ് നല്‍കിയതെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം. കേരളത്തില്‍ റൂറല്‍ ഏരിയ കുറവായാണ് പതിനാറാം ധനകാര്യ കമ്മിഷന്‍ കണക്കാക്കിയിരിക്കുന്നത്. പല സെന്‍സസ് ടൗണുകളും പഞ്ചായത്തുകളാണ്. ആ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
സ്ത്രീവിരുദ്ധമെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ ആരെങ്കിലും ആ പ്രസംഗം മുഴുവനായി കേട്ടിട്ടുണ്ടോ? പലരും പ്രതികരിക്കും.
‘ഞാന്‍ ചില അമ്മമാരോട് പരാതി പറയും. ചില അമ്മമാര്‍ക്ക് അവരുടെ പ്രത്യേകമായ ഡിഷ് ഉണ്ടാകും. പ്രത്യേകമായ ഭക്ഷണം – അവര്‍ക്ക് മാത്രം ഉണ്ടാക്കാന്‍ പറ്റുന്നതാണ്. പക്ഷേ അവരുടെ മക്കള്‍ക്ക് അത് പകര്‍ന്നു കൊടുക്കുന്നില്ല. ആ മക്കളെക്കൊണ്ടു കൂടിയോ, അല്ലെങ്കില്‍ മകന്റെ ഭാര്യയായി വരുന്ന ഒരാള്‍ക്കെങ്കിലും, ആ ഭക്ഷണത്തിന്റെ പ്രത്യേകത പകര്‍ന്നു കൊടുക്കാന്‍ കഴിയണം. അതും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഭക്ഷണം എന്ന് പറയുന്നത് നമ്മുടെ കള്‍ച്ചറിന്റെ ഭാഗമാണ്.”- ഇതാണ് ഞാന്‍ പ്രസംഗിച്ചത്. മക്കള്‍ എന്നത് പെണ്‍മക്കള്‍ മാത്രമായി എവിടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. മക്കള്‍ക്ക് പകര്‍ന്ന് കൊടുക്കണം എന്ന് പറയുന്നതില്‍ എന്ത് സ്ത്രീവിരുദ്ധതയാണ്. മൈക്രോ സ്‌കോപ്പിക്ക് ലെന്‍സുമായി നടന്ന് എന്തെങ്കിലും ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പറഞ്ഞതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. എന്ത് സ്ത്രീവിരുദ്ധ പരാമര്‍ശമാണ് അതിലുള്ളത്. നിങ്ങള്‍ ഇത്രയും താഴേയ്ക്ക് പോകരുത്. എന്നെ വിമര്‍ശിക്കാന്‍ വേറെ എന്തൊക്കെയുണ്ട്? ഇല്ലാത്ത കാര്യം ഊതി വീര്‍പ്പിച്ചാല്‍ നിങ്ങളുടെ വിശ്വാസ്യത പോകും. ഞാന്‍ സ്ത്രീകളെ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റി പതിനാറാം നൂറ്റാണ്ടിലേക്ക് കൊണ്ടു പോയെന്നാണ് പറയുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയതാണ് അവരുടെ പ്രശ്‌നമെന്ന് മനസിലായി.
പി.കെ ശ്രീമതിക്ക് എതിരായ പ്രചരണത്തില്‍ കേസെടുക്കാന്‍ അപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കി.
വഖഫ് ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങളെ നിയമിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടെന്നാണ് പ്രതിപക്ഷ നേതാവ് പ്രചരിപ്പിച്ചത്. ഇപ്പോള്‍ വന്ന കേസ് തള്ളണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ പറഞ്ഞത് സംസ്ഥാന സര്‍ക്കാര്‍ കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടിട്ടും ഹൈക്കോടതി അതിന് തയാറായില്ലെന്നാണ്. അമുസ്ലീം അംഗങ്ങളെ നിയമിച്ച് പുനസംഘടിപ്പിക്കാമെന്നും പുതിയ സര്‍ക്കാര്‍ വന്നത് കൊണ്ടാണ് അമുസ്ലീംകളെ നിയമിക്കാത്തതെന്നും അവര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
14-12-2024 നാണ് കഴിഞ്ഞ വഖഫ് ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞത്. സാധാരണയായി കലാവധി കഴിയുന്നതിന് മുന്‍പെ പുനസംഘടനാ നടപടി തുടങ്ങും. നാലു മാസത്തിനകം ബോര്‍ഡ് വരുമെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. പുതിയ ബോര്‍ഡ് അന്ന് രൂപീകരിച്ചിരുന്നെങ്കില്‍ അതിന്റെ കാലാവധി കഴിയുന്നത് വരെ നിലന്നേനെ. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയമ ഭേദഗതി വരുന്നതു വരെ കാത്തിരുന്നു. 8-04-2025 ന് ഭേദഗതി വന്ന ശേഷം നാലുമാസത്തിന് ശേഷം 4-02-2026 നാണ് പുനസംഘടിപ്പിച്ചത്. പ്രതിപക്ഷാംഗങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം വൈകിപ്പിച്ചത്. അതാണ് ഇപ്പോഴത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. സെക്ഷന്‍ 14 ല്‍ സുപ്രീം കോടതി ഇടപെടാതെ പരമാവധി അമുസ്ലീം അംഗങ്ങളുടെ എണ്ണം മൂന്നാക്കി. കോടതി എന്താണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്ന് നോക്കാം. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാം.
എന്നെ കാണാന്‍ വന്ന വയോധികയെ പൊലീസ് കയ്യേറ്റം ചെയ്‌തെന്ന വാര്‍ത്ത തെറ്റാണെന്ന് മുഴുവന്‍ മാധ്യമങ്ങള്‍ക്കും അറിയാം. വയോധികരെയും ഭിന്നശേഷിക്കാരെയും സെക്രട്ടേറിയറ്റിന് താഴെയാണ് കാണുന്നത്. അവരെ കണ്ട ശേഷമാണ് മുകളിലേക്ക് വരുന്നത്. അവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം നല്‍കുന്നതിന്റെ ഭാഗമായാണ് അവരെ താഴെ കാണുന്നത്. ഈ വയോധിക എന്നെ കണ്ടിരുന്നു. അവരുടെ കേസ് കോടതിയുടെ പരിഗണനയിലാണ്. അതില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ട്. അവര്‍ താഴെ വന്ന് ബഹളമുണ്ടാക്കിയപ്പോള്‍ അവരെ പോലീസ് ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ടിക്കറ്റും എടുത്ത് ട്രെയില്‍ കയറ്റിവിട്ടു. അതാണ് യാഥാര്‍ത്ഥ്യം. അവര്‍ തെറ്റായ പരാതി നല്‍കിയാല്‍ എന്ത് ചെയ്യാനാകും. മാധ്യമങ്ങള്‍ അന്വേഷിച്ചപ്പോള്‍ എന്താണ് കാര്യമെന്ന് മനസിലായല്ലോ. കുണ്ടറയിലെ കസ്റ്റഡി മരണ ആരോപണം അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കും. ഒരു സംഭവം ഉണ്ടായാല്‍ അന്വേഷണം നടക്കണം.
സി.പി.എം അതിന്റെ മതേതര നിലപാട് കളഞ്ഞു കുളിച്ചെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. അപ്പോള്‍ അന്ന് പ്രതിപക്ഷത്ത് ഇരുന്ന് ഞങ്ങള്‍ ഉന്നയിച്ച ആരോപണം കേന്ദ്ര കമ്മിറ്റിയും ശരിവച്ചിരിക്കുകയാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കത്ത് ആഗോള അയ്യപ്പസംഗമത്തില്‍ വായിച്ചത് ആരെ സന്തോഷിപ്പിക്കാനാണ്. എന്ത് പ്രസക്തിയാണ് യു.പി മുഖ്യമന്ത്രിയുടെ കത്തിനുള്ളത്? പിണറായി വിജയന്‍ മറുപടി പറയണം. സി.പി.എമ്മിന് തിരിച്ചറിവുണ്ടാകാന്‍ വര്‍ഷങ്ങള്‍ എടുക്കും. സഹകരണ ബാങ്ക് കൊള്ള, പെന്‍ഷന്‍ കുടിശിക, നികുതു വര്‍ധന, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശിക തുടങ്ങി നിരവധി കാര്യങ്ങള്‍ ഭരണവിരുദ്ധ വികാരമുണ്ടാക്കിയെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. ഭരണ വിരുദ്ധ വികാരം ഇല്ലായിരുന്നെന്ന ഇവരുടെയൊക്കെ നിലപാട് കേന്ദ്ര കമ്മിറ്റി തള്ളിക്കളഞ്ഞിരിക്കുകയാണ്.