ജോർജിയ:ജോർജിയയിലുള്ള സ്കൂളിൽ 14-കാരനായ മകൻ നടത്തിയ കൂട്ടവെടിവെപ്പുമായി ബന്ധപ്പെട്ട് പിതാവ് കോളിൻ ഗ്രേയ്ക്ക് (55) കോടതി 15 വർഷം തടവുശിക്ഷ വിധിച്ചു. 2024 സെപ്റ്റംബറിൽ ‘അപലാച്ചി ഹൈസ്കൂളിൽ’ നടന്ന ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു.
മകന് അക്രമവാസനയുണ്ടെന്ന് ബോധ്യമുണ്ടായിട്ടും അവന് തോക്ക് വാങ്ങി നൽകുകയും സുരക്ഷിതമായി സൂക്ഷിക്കാതിരിക്കുകയും ചെയ്തതിനാണ് പിതാവിനെതിരെ രണ്ടാം ഡിഗ്രി കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചത്. അക്രമം നടത്തിയ മകൻ കോൾട്ട് ഗ്രേയ്ക്ക് (16) ദിവസങ്ങൾക്ക് മുൻപ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
കുട്ടികൾ നടത്തുന്ന കൂട്ടക്കൊലപാതകങ്ങളിൽ മാതാപിതാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുന്ന അമേരിക്കയിലെ അപൂർവം സംഭവങ്ങളിലൊന്നാണിത്. മകന് വ്യക്തമായ മാനസിക അസ്വസ്ഥതകളും മുന്നറിയിപ്പുകളും ഉണ്ടായിരുന്നിട്ടും അത് അവഗണിച്ചതാണ് പിതാവിനെ കുറ്റക്കാരനാക്കിയത്.