തിരുവനന്തപുരം: ആലപ്പി റിപ്പിൾസിനെ 36 റൺസിന് തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കെസിഎല്ലിൻ്റെ ഫൈനലിൽ കടന്നു. കലാശപ്പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസാണ് കാലിക്കറ്റിൻ്റെ എതിരാളി. സെമിയിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 218 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിൾസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് മാത്രമാണ് നേടാനായത്. മൂന്ന് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി കാലിക്കറ്റിന് വിജയമൊരുക്കിയ ജോസ് പെരയിലാണ് പ്ലെയർ ഓഫ് ദി മാച്ച്.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 218/5, ആലപ്പി റിപ്പിൾസ് – 20 ഓവറിൽ 182/8
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന് ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ രോഹനൊപ്പം വരുൺ നായനാരും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ കാലിക്കറ്റിന്റെ സ്കോർ ബോർഡ് അതിവേഗം ചലിച്ചു. ഇരുവരും ചേർന്ന് 83 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, ഒൻപതാം ഓവറിലെ ആദ്യ പന്തിൽ രോഹൻ പുറത്തായി. 27 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 45 റൺസെടുത്താണ് ക്യാപ്റ്റൻ മടങ്ങിയത്. തുടർന്നെത്തിയ അഖിൽ സ്കറിയ നാലും ജോസ് പെരയിൽ അഞ്ചും റൺസ് നേടി മടങ്ങി. നാലാം വിക്കറ്റിൽ ഒന്നിച്ച അബ്ദുൾ ബാസിതും വരുൺ നായനാരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ വരുൺ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. 42 പന്തുകളിൽ 59 റൺസാണ് വരുൺ നേടിയത്. എന്നാൽ 16 ഓവർ പൂർത്തിയായതോടെ സ്കോറിങ് വേഗമുയർത്താൻ വരുണിനെ പിൻവലിച്ച് കൃഷ്ണദേവനെ രംഗത്തിറക്കിയ നീക്കം ഫലം കണ്ടു.
രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തിയാണ് കൃഷ്ണദേവൻ സ്കോറിങ്ങിന് തുടക്കമിട്ടത്. നാല് സിക്സറടക്കം 26 റൺസാണ് കൃഷ്ണദേവനും അബ്ദുൾ ബാസിതും ചേർന്ന് ആ ഓവറിൽ നേടിയത്. 17 പന്തുകളിൽ ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. 24 പന്തുകളിൽ ആറ് സിക്സറടക്കം 53 റൺസെടുത്ത അബ്ദുൾ ബാസിത് റണ്ണൗട്ടായി. അവസാന ഓവറിൽ സൽമാൻ നിസാറിന്റെ കൂറ്റൻ ഷോട്ടുകൾ കൂടി ചേർന്നതോടെ കാലിക്കറ്റിന്റെ സ്കോർ 218ൽ അവസാനിച്ചു. സൽമാൻ നിസാർ ഏഴ് പന്തുകളിൽ 19ഉം കൃഷ്ണദേവൻ 11 പന്തുകളിൽ 24 റൺസും നേടി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി അജിത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
എന്നാൽ ജോസ് പെരയിൽ എറിഞ്ഞ 17-ാം ഓവർ നിർണ്ണായകമായി. ഓവറിലെ മൂന്നാം പന്തിൽ സച്ചിൻ ബേബി, സൽമാൻ നിസാറിന് ക്യാച്ച് നൽകി മടങ്ങി. 46 പന്തിൽ അഞ്ച് ഫോറും നാല് സിക്സുമടക്കം 73 റൺസാണ് സച്ചിൻ നേടിയത്. തൊട്ടടുത്ത പന്തിൽ സിബിൻ ഗിരീഷും പുറത്തായി. അടുത്ത ഓവറിൽ കെ. എ. അരുണും പുറത്തായതോടെ ആലപ്പിയുടെ പ്രതീക്ഷകൾക്ക് അവസാനമായി. 46 പന്തുകളിൽ മൂന്ന് ഫോറും ഏഴ് സിക്സുമടക്കം 82 റൺസ് നേടിയാണ് അരുൺ മടങ്ങിയത്. 20 ഓവറിൽ എട്ട് വിക്കറ്റിന് 182 റൺസെന്ന നിലയിൽ ആലപ്പിയുടെ ഇന്നിങ്സിന് അവസാനമായി. നാല് ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോസ് പെരയിലാണ് കാലിക്കറ്റ് ബൗളിങ് നിരയിൽ തിളങ്ങിയത്. അഖിൽ സ്കറിയയും ഇബ്നുൾ അഫ്താബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
RAJESH