
ന്യൂയോർക്ക്: 2001 സെപ്റ്റംബർ 11. ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഭീകരാക്രമണം നടന്ന ദിവസം ഞാൻ ജോലി ചെയ്തിരുന്നത് വേൾഡ് ട്രേഡ് സെന്ററിന് തൊട്ടുമുന്നിലുള്ള 101 ലിബർട്ടി സ്ട്രീറ്റിലെ മൂന്നുനില ബർഗർ കിംഗ് കെട്ടിടത്തിലായിരുന്നു.
വേൾഡ് ട്രേഡ് സെന്ററിലെ വൻ കെട്ടിടങ്ങൾ തകർന്നുവീണപ്പോൾ സമീപത്തുണ്ടായിരുന്ന ഈ ചെറിയ കെട്ടിടം വലിയ നാശനഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ആ ബർഗർ കിംഗ് കെട്ടിടവും 9/11 ദുരന്തചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.
ആക്രമണത്തിനു പിന്നാലെ സുരക്ഷാസേന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമില്ലാത്ത അതീവ സുരക്ഷാമേഖലയായി വേൾഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള പ്രദേശം മാറി. തുടർന്നുള്ള ദിവസങ്ങളിൽ വളണ്ടിയർമാരുടെയും റെസ്ക്യൂ ടീമുകളുടെയും പ്രവർത്തനകേന്ദ്രമായും അവശിഷ്ടങ്ങളിൽനിന്ന് ലഭിച്ച വസ്തുക്കൾ ശേഖരിക്കുന്ന കേന്ദ്രമായും ബർഗർ കിംഗ് ഉപയോഗിക്കപ്പെട്ടു.
തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഫയർഫൈറ്റേഴ്സ് കണ്ടെത്തിയ വാച്ചിന്റെ ക്ലിപ്പുകൾ, പല്ലുകൾ, കണ്ണടകൾ തുടങ്ങി ചെറിയ വസ്തുക്കൾ പോലും കണ്ടെത്തിയ തീയതിയും സമയവും രേഖപ്പെടുത്തി അവിടെ സൂക്ഷിച്ചിരുന്നു. തിരിച്ചറിയാനായി ബന്ധുക്കൾ എത്തുന്നതും കാത്ത് അവ അവിടെ സൂക്ഷിച്ചുവെച്ചു.
ദുരന്തത്തിന്റെ പിറ്റേദിവസം വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ റെസ്റ്റോറന്റിലെ സെയിൽസ് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളുമടങ്ങിയ ഹാർഡ് ഡ്രൈവ് സൂക്ഷിച്ചിരുന്ന ഒരു ബോക്സ് എന്റെ കൈയിലുണ്ടായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് സുരക്ഷാ അധികൃതർ കർശന നിർദേശം നൽകിയിരുന്നു.
മെയ്ഡൻ ലൈനിനോട് ചേർന്ന് എഫ്ഡിആർ ഹൈവേയ്ക്ക് സമീപം മാധ്യമപ്രവർത്തകരും പൊതുജനങ്ങളും കാത്തുനിന്നിരുന്നു. കൈയിൽ ബോക്സുമായി നടന്നുവരുന്ന എന്നെ കണ്ടതോടെ CNN, Fox, ABC തുടങ്ങിയ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഓടിയെത്തി.
“ഇത് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ആണോ?” എന്നായിരുന്നു അവരുടെ ചോദ്യം.
എന്നാൽ സുരക്ഷാ ഏജൻസികളുടെ നിർദേശമുണ്ടായിരുന്നതിനാൽ ഒന്നും പറയാതെ ഞാൻ മുന്നോട്ടുനടന്നു.
ഏകദേശം രണ്ടുമാസത്തിനുശേഷം FBI കോർഡിനേറ്റ് ചെയ്ത ഒരു യോഗത്തിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. ആന്ത്രാക്സ് ഭീതിയെ തുടർന്ന് മെയിലിലൂടെ വെളുത്ത പൊടി ലഭിക്കുന്ന സംഭവങ്ങൾ അമേരിക്കയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്ന കാലം കൂടിയായിരുന്നു അത്.
ഡൗൺടൗണിലെ ഓഫീസിലെ മീഡിയ റൂമിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് അവയിൽനിന്ന് എന്തെങ്കിലും തിരിച്ചറിയാൻ കഴിയുമോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു. പൊടിപടലങ്ങൾക്കിടയിലൂടെ ആളുകൾ ജീവൻ രക്ഷിക്കാൻ ഓടുമ്പോൾ ചിലർ വളരെ ശാന്തമായി വേൾഡ് ട്രേഡ് സെന്ററിലേക്ക് നോക്കിനിൽക്കുന്ന ദൃശ്യങ്ങളും അതിലുണ്ടായിരുന്നു. എന്നാൽ ചിത്രങ്ങളുടെ നിലവാരം മോശമായതിനാൽ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
അപ്പോഴാണ് മറ്റൊരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്.

സണ്ണി മാളിയേക്കൽ
ലിബർട്ടി സ്ട്രീറ്റിൽ കോഫിയും ന്യൂസ് പേപ്പറുകളും വിൽക്കുന്ന, സാധാരണയായി 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന സ്റ്റാൻഡ്-അലോൺ കിയോസ്കുകൾ ആക്രമണം നടന്ന സമയത്ത് അടഞ്ഞുകിടക്കുകയായിരുന്നു.
24 മണിക്കൂറും തുറന്നിരിക്കേണ്ട ആ കടകൾ അന്ന് എന്തുകൊണ്ടാണ് അടഞ്ഞുകിടന്നതെന്ന സംശയം ഞാൻ FBI ഉദ്യോഗസ്ഥരോട് പങ്കുവച്ചു. എന്നാൽ അതിന് വ്യക്തമായൊരു മറുപടി എനിക്ക് ലഭിച്ചില്ല.
ഇന്ന് 9/11 ദുരന്തത്തിന് കാൽനൂറ്റാണ്ട് തികയുന്ന വേളയിലും, വേൾഡ് ട്രേഡ് സെന്ററിന് തൊട്ടുമുന്നിൽ നിന്ന് നേരിട്ട് അനുഭവിക്കേണ്ടിവന്ന ആ ഭീതിജനകമായ നിമിഷങ്ങൾ മനസ്സിൽ മങ്ങാതെ നിൽക്കുന്നു. ഒപ്പം, അന്ന് ഉയർന്ന ആ ചോദ്യവും — 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ആ കിയോസ്കുകൾ എന്തുകൊണ്ടാണ് അന്ന് അടഞ്ഞുകിടന്നത്?