രാജ്യത്തെ ആദ്യ വൈദ്യുത ട്രക്ക് ഇടനാഴിയൊരുക്കാൻ കേരളം; പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു

Spread the love

 

ദേശീയപാത 66 രാജ്യത്തെ ആദ്യ വൈദ്യുതട്രക്ക് ഇടനാഴിയാക്കുന്നതിന് 12.5 മെഗാവാട്ട് ശേഷിയുള്ള ചാർജിംഗ് ശൃംഖല സൃഷ്ടിക്കേണ്ടതുണ്ടെന്ന് പഠനം. ഈ ലക്ഷ്യം നേടാൻ 19 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് കെ എസ് ഇ ബി എൽ, ഇൻ്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനുമായി (ഐ സി സി റ്റി) സഹകരിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദില്ലിയിൽ നടന്ന ഇന്ത്യ ക്ലീൻ ട്രാൻസ്പോർട്ട് സമിറ്റ് 2026ൽ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 622 കിലോമീറ്റർ ഇടനാഴി ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതട്രക്ക് ഇടനാഴിയായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ധനപരമായ ആവശ്യകതകൾ, പിഎം ഇ-ഡ്രൈവ് പദ്ധതിക്കുകീഴിൽ പൊതു ചാർജിംഗിനായി കേന്ദ്ര ഘനവ്യവസായ മന്ത്രാലയം വകയിരുത്തിയ 2,000 കോടിയുടെ പരിധിയിൽ നിൽക്കുന്നതാണ്. കൂടാതെ, കേരളത്തിൽ ചാർജിംഗ് ശൃംഖല സ്ഥാപിക്കുന്നതിനായി ഇതിനകം അനുവദിച്ച 63.12 കോടിയും ഈ ആവശ്യത്തിന് വിനിയോഗിക്കാവുന്നതാണ്.
ഇലക്ട്രിക് ട്രക്കുകൾക്കായി എത്ര ചാർജറുകൾ വേണം, ഏത് തരം വേണം, എവിടെയൊക്കെ വേണം എന്ന് നിർണ്ണയിക്കുന്നതിനായി ഒരു ഇന്ത്യൻ ചരക്ക് ഗതാഗത പാതയിൽ നടത്തുന്ന ആദ്യത്തെ പഠനമാണിത്. ദേശീയപാത 66 ലെ നാല് ടോൾ പ്ലാസകളിൽ നിന്നുള്ള ഫാസ്റ്റാഗ് ഡേറ്റ, ദേശീയതലത്തിലുള്ള ട്രക്കുകളുടെ വിന്യാസം, 13,355 ട്രക്കുകളിൽ നിന്നുള്ള ജിപിഎസ് വിവരങ്ങൾ, 3,39,692 പാർക്കിംഗ് വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പഠനം തയ്യാറാക്കിയിട്ടുള്ളത്.

ദേശീയപാത 66-ൽ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ഇടനാഴി നിർമ്മിക്കുന്നതിലൂടെ, ചരക്ക് ഗതാഗതത്തിന്റെ വൈദ്യുതീകരണം എങ്ങനെ പ്രായോഗികവും ഗ്രിഡ് സജ്ജവുമാക്കാമെന്ന് ഒരു സംസ്ഥാന വൈദ്യുതി സ്ഥാപനം മാതൃക കാണിക്കുകയാണെന്ന് കെ എസ് ഇ ബി ജനറേഷൻ & റീസ് വിഭാഗം ഡയറക്ടർ ശ്രീ. രാജൻ എം പി പഠന റിപ്പോർട്ടിൻ്റെ പ്രകാശനവേളയിൽ പറഞ്ഞു. ബാറ്ററി അധിഷ്ഠിത ഇലക്ട്രിക് ട്രക്കുകൾ ഈ ഇടനാഴിയിലുടനീളം വ്യാപകമാകുമ്പോൾ, മികച്ചതും വിശ്വസനീയവുമായ ചാർജിംഗ് ശൃംഖല സജ്ജമാക്കുന്നതിനായി ആവശ്യാനുസരണം വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ കെ എസ് ഇ ബി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.ചാർജിംഗ് പശ്ചാത്തലസൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും വർഷങ്ങളെടുക്കുമെന്നതിനാൽ വൈദ്യുത ട്രക്കുകൾ വ്യാപകമാകുന്നതുവരെ കേരളം കാത്തിരുന്നാൽ അത് വളരെ വൈകിപ്പോകുമെന്നും ഇടനാഴി അടിസ്ഥാനമാക്കിയുള്ള ഈ പഠനം വളരെ പ്രയോജനപ്രദമാണെന്നും ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനിലെ ഗവേഷകയായ ശ്രീമതി ഹർസിമ്രൻ കൗർ അഭിപ്രായപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *