ലണ്ടൻ: യുകെയിലെ റീഡിങ്ങിൽ മുൻ പങ്കാളിയായ ലിന്നർ സാങ് (39) എന്ന നാല് കുട്ടികളുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കെനിയൻ സ്വദേശിയായ എഡ്വിൻ കിപ്ലങ്കാറ്റിന് (29) കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കുറഞ്ഞത് 18 വർഷവും 255 ദിവസവും തടവിൽ കഴിഞ്ഞ ശേഷമേ ഇയാൾക്ക് ജാമ്യത്തിന് അർഹതയുണ്ടാവൂ.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ബന്ധം വേർപെടുത്തിയ ശേഷം തന്റെ സാധനങ്ങൾ തിരികെ എടുക്കാൻ ഫ്ലാറ്റിലെത്തിയ ലിന്നറെ കിപ്ലങ്കാറ്റ് അടുക്കളക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മറ്റ് രണ്ടുപേരെയും ഇയാൾ പരിക്കേൽപ്പിച്ചു. പാസ്‌പോർട്ട് തിരികെ നൽകിയില്ലെങ്കിൽ വൻവില നൽകേണ്ടിവരുമെന്ന് കൊലപാതകത്തിന് തലേദിവസം പ്രതി ലിന്നർക്ക് ഭീഷണി സന്ദേശം അയച്ചിരുന്നതായും, കൊലപാതകത്തിന് ശേഷം നാടുവിടാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മേയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.