വഴിതെറ്റിയ ഒരു യാത്രയായിരുന്നു അത്. 1492ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് എന്ന ഇറ്റാലിയന്‍ നാവികന്‍ സ്‌പെയിനുവേണ്ടി കപ്പല്‍യാത്ര നടത്തിയത് ഇന്ത്യയിലേക്കും കിഴക്കന്‍ ഏഷ്യയിലേക്കും പുതിയ കടല്‍മാര്‍ഗം കണ്ടെത്താനായിരുന്നു. അക്കാലത്ത് യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്കുള്ള കരമാര്‍ഗം ദൈര്‍ഘ്യമേറിയതും അപകടകരവുമായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളും പട്ടുപോലുള്ള വിലയേറിയ വസ്തുക്കളും നേരിട്ട് വ്യാപാരം ചെയ്യാനുള്ള എളുപ്പവഴികള്‍ അവര്‍ തെരഞ്ഞു. ഇന്ത്യയിലേക്കുള്ള കടല്‍ യാത്രയില്‍ കൊളംബസ് എത്തിയത് വടക്കേ അമേരിക്കയുടെ അടുത്തുള്ള ബഹാമാസിലാണ്. താന്‍ ഏഷ്യയിലെ ഇന്‍ഡീസ് പ്രദേശത്താണെന്ന് അദ്ദേഹം കരുതി; അവിടത്തെ തദ്ദേശീയരെ ‘ഇന്ത്യന്‍സ്’ എന്നു വിളിച്ചു. വടക്കേ അമേരിക്ക
അടുത്ത ഊഴം 1497ല്‍ ഇറ്റാലിയന്‍ നാവികനായ ജോണ്‍ കബോട്ടിന്റേത്. ഇംഗ്ലണ്ടിന്റെ രാജാവിന്റെ അനുമതിയോടെ അറ്റ്‌ലാന്റിക് കടന്ന് വടക്കേ അമേരിക്കയുടെ വടക്കന്‍ ഭാഗത്തുള്ള ന്യൂഫൗണ്ട് ലാന്‍ഡില്‍ എത്തി. തുടര്‍ന്ന് ഇംഗ്ലീഷ് മത്സ്യത്തൊഴിലാളികളും വ്യാപാരികളും വന്നുതുടങ്ങി. ഒരു നൂറ്റാണ്ടിനുള്ളില്‍ ജയിംസ് ടൗണ്‍, പ്ലൈമൗത്ത് തുടങ്ങിയ സ്ഥിരം കോളനികള്‍ സ്ഥാപിച്ചു. ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ക്ക് ഔദ്യോഗിക സഭയായ ചര്‍ച്ച ഓഫ് ഇംഗ്ലണ്ടില്‍നിന്ന് മതപീഡനം ഉണ്ടായതിനെ തുടര്‍ന്ന് അവര്‍ 1620ല്‍ മേയ് ഫ്‌ളവര്‍ എന്ന കപ്പലില്‍ എത്തി മാസച്യൂസെറ്റ്‌സ് സംസ്ഥാനത്തെ പ്ലൈമൗത്തില്‍ താമസം തുടങ്ങി. സ്വര്‍ണവും മറ്റു സമ്പത്തും തേടിയും ഭൂമി വെട്ടിപ്പിടിക്കാനും ലക്ഷക്കണക്കിന് ആളുകള്‍ വന്നു. അങ്ങനെ 13 ബ്രിട്ടീഷ് കോളനികള്‍ രൂപംകൊണ്ടു.
ബ്രിട്ടനും ഫ്രാന്‍സും അധിനിവേശ ഭൂമിയുടെ അവകാശത്തിന് യുദ്ധം ചെയ്തു. ബ്രിട്ടന്‍ ജയിക്കുകയും യുദ്ധച്ചെലവിന് നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരേ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബോസ്റ്റണ്‍ ടീ പാര്‍ട്ടി പ്രക്ഷോഭം. കോളനിയില്‍ ടീ ആക്ട് നടപ്പാക്കിയതിനെതിരേ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മൂന്നു കപ്പലുകളില്‍ ഉണ്ടായിരുന്ന തേയിലപ്പെട്ടികള്‍ പ്രക്ഷോഭകാരികള്‍ കടലിലെറിഞ്ഞു. ഇത് കോളനിവാസികളുടെ സ്വാതന്ത്ര്യ സമരത്തെ ആളിക്കത്തിച്ചു. 1776 ജൂലൈ നാലിന് 13 കോളനികള്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇതാണ് പിന്നീട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക ആയത്. യുഎസ്എ എന്ന പുതിയൊരു രാജ്യത്തിന്റെ പ്രയാണം ഇവിടെ തുടങ്ങി. അതിന്റെ 250-ാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്.
1787ല്‍ അമേരിക്കന്‍ ഭരണഘടന നിലവില്‍ വന്നു. ഭരണഘടനയാണ് പരമോന്നത നിയമം. ജനാധിപത്യമാണ് ആണിക്കല്ല്. അഭിപ്രായ സ്വാതന്ത്ര്യമാണ് ജീവവായു. മാനവരാശിക്ക് പുതിയൊരു ദര്‍ശനം കിട്ടി. ‘ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു’ എന്നാണ് അമേരിക്കയുടെ മുദ്രാവാക്യം. ‘പലതില്‍നിന്ന് ഒന്ന്’ എന്നതാണ് ദേശീയ ആപ്തവാക്യം. തുടര്‍ന്ന് പുതിയ സംസ്ഥാനങ്ങള്‍ ചേര്‍ക്കപ്പെട്ടു. നിലവില്‍ 50 സംസ്ഥാനങ്ങള്‍. ദേശീയപതാകയില്‍ നീല പശ്ചാത്തലത്തിലുള്ള 50 നക്ഷത്രങ്ങള്‍ 50 സംസ്ഥാനങ്ങളെയും ചുവപ്പിലും വെള്ളയിലുമുള്ള 13 വരകള്‍ ആദ്യം സ്വാതന്ത്ര്യം നേടിയ ആദ്യത്തെ 13 കോളനികളെയും പ്രതിനിധീകരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചിട്ടില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി നൂറുകണക്കിന് തദ്ദേശീയ ഗോത്രവിഭാഗങ്ങള്‍ സ്വന്തം ഭാഷയും സംസ്‌കാരവും ഭരണക്രമവും സാമ്പത്തിക വ്യവസ്ഥയും വികസിപ്പിച്ച് ജീവിച്ചിരുന്ന ഭൂപ്രദേശമായിരുന്നു അത്. എന്നാല്‍ യൂറോപ്യന്‍ ശക്തികള്‍ ആ ഭൂമിയെ ‘പുതിയ ലോകം’ എന്ന് വിശേഷിപ്പിച്ചു. അവിടെ ജീവിച്ചിരുന്ന ജനതയ്ക്ക് അത് അവരുടെ പരമ്പരാഗത നാടായിരുന്നു. കൊളംബസ് തദ്ദേശിയരെ ‘ഇന്ത്യന്‍സ്’ എന്നു വിളിച്ചതിനെ തുടര്‍ന്ന് ‘അമേരിക്കന്‍ ഇന്ത്യന്‍സ’് എന്നാണവര്‍ അറിയപ്പെട്ടത്. പത്തുലക്ഷത്തോളം വരുന്ന തദ്ദേശവാസികള്‍ ഇപ്പോഴും തനത് സംസ്‌കാരം കാത്തുസൂക്ഷിക്കുന്നു. കുടിയേറ്റക്കാരുടെ പളപളപ്പില്‍ അവര്‍ മുങ്ങിപ്പോയി എന്നത് ചരിത്ര വസ്തുത. മറ്റുള്ളവരുടെ ഒപ്പമെത്തിക്കാന്‍ കാസിനോകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവ ആരംഭിക്കാന്‍ ‘അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക്’ നല്ല പ്രോത്സാഹനം നല്കുന്നുണ്ട്.
കോളനിവല്‍ക്കരണത്തിന് ഇരുണ്ട മുഖവുമുണ്ടായിരുന്നു. തദ്ദേശീയ ജനതയുടെ ഭൂമികള്‍ കൈയേറി. അവരെ അടിച്ചമര്‍ത്തി. യൂറോപ്പില്‍ നിന്നെത്തിയ രോഗങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ചു. ആഫ്രിക്കയില്‍നിന്ന് അടിമകളെ കൊണ്ടുവന്ന് കൃഷിയിടങ്ങളില്‍ നിര്‍ബന്ധിത തൊഴിലാളികളാക്കി. അടിമത്തത്തെച്ചൊല്ലിയുള്ള തര്‍ക്കം ഏഴരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ട ആഭ്യന്തരകലാപത്തിലെത്തി. സ്വാതന്ത്ര്യം നേടി 87 വര്‍ഷം കഴിഞ്ഞ് 1863ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ്‍ അടിമകളെ സ്വതന്ത്രരായി പ്രഖ്യാപിച്ചു. അടിമത്തം നിയമപരമായി അവസാനിപ്പിച്ചെങ്കിലും വംശീയ വിവേചനം തുടര്‍ന്നു. ആധുനികകാലത്തും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിനെപ്പോലുള്ള നേതാക്കള്‍ പൗരാവകാശങ്ങള്‍ക്കുവേണ്ടി സുദീര്‍ഘമായ പോരാട്ടം നടത്തി. 2008ല്‍ ആദ്യ ആഫ്രിക്കന്‍- അമേരിക്കന്‍ വംശജനായ പ്രസിഡന്റായി ബറാക്ക് ഒബാമ തെരഞ്ഞെടുക്കപ്പെട്ടു. എന്നാലും വംശീയ വിഷയങ്ങള്‍ കാന്‍സര്‍പോലെ ഇക്കാലത്തുപോലും ഇടയക്കിടയ്ക്ക് തലപൊക്കി അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ട്.
സൂപ്പര്‍ പവറിലേക്ക്
ഇംഗ്ലണ്ടിനു പിന്നാലെ ലോകമെമ്പാടുംനിന്നുള്ള കുടിയേറ്റമാണ് ഇന്നത്തെ അമേരിക്കയെ രൂപപ്പെടുത്തിയത്. ബുദ്ധിയും കഴിവും വൈദഗ്ധ്യവും ഉണ്ടെങ്കില്‍ അമേരിക്ക അവസരങ്ങളുടെ നാടാണ്. എല്ലാ ഭൂഖണ്ഡങ്ങളില്‍നിന്നുമുള്ള കുടിയേറ്റക്കാര്‍ തൊഴിലാളികളായും സംരംഭകരമായും വിദ്യാര്‍ത്ഥികളായും ശാസ്ത്രജ്ഞരായും സൈനികരായും രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിഭകളെ സ്വീകരിക്കുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. 1800കളുടെ അവസാനം അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ വ്യവസായ രാഷ്ട്രമായി. റെയില്‍വെ, സ്റ്റീല്‍, എണ്ണ, വാഹനനിര്‍മാണം എന്നിവയില്‍ വന്‍വളര്‍ച്ച. 1929ല്‍ ഉണ്ടായ മഹാമാന്ദ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ അമേരിക്ക അതിജീവിച്ചു. യൂറോപ്പിന്റെ പുനര്‍നിര്‍മാണം മാര്‍ഷല്‍ പദ്ധതിയിലൂടെ സാധ്യമാക്കി.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടന അമേരിക്കയുടെതാണ്. ഡോളര്‍ ലോകത്തിലെ പ്രധാന കരുതല്‍ നാണയമായി. അമേരിക്കയിലെ ലോകോത്തര സര്‍വകലാശാലകളിലും ഗവേഷണത്തിലും വന്‍നിക്ഷേപം നടത്തി. നാസയുടെ നേതൃത്വത്തില്‍ മനുഷ്യന്‍ ചന്ദ്രനിലെത്തി. ചൊവ്വയിലേക്കു പോകാന്‍ അവര്‍ തയാറെടുക്കുന്നു. ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളുടെ ആസ്ഥാനവും ഇവിടെ. കൃത്രിമബുദ്ധി, ബഹിരാകാശം, സെമികണ്ടക്ടറുകള്‍, ജൈവസാങ്കേതിക വിദ്യ എന്നിവയ്ക്ക് നേതൃത്വം നല്കുന്നു. മുതലാളിത്തത്തിന്റെ അവസാന വാക്കാണെങ്കിലും സാമൂഹിക സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യവും അമേരിക്കയുടേതാണ്. നൂറു കണക്കിന് വിദേശ സൈനിക താവളങ്ങളുണ്ട്. ആഗോളസഖ്യങ്ങള്‍ അമേരിക്കയെ വന്‍ശക്തിയാക്കുന്നു.
അമേരിക്കയുടെ ചരിത്രം വിജയങ്ങളുടെ മാത്രം കഥയല്ല. 1861- 65 കാലയളവില്‍ ഏഴരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധം, 1929- 39ലെ കടുത്ത സാമ്പത്തിക മാന്ദ്യം, ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി, 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം, കോവിഡ് 19 തുടങ്ങിയ കുറ്റന്‍ വെല്ലുവിളികളെ അമേരിക്ക അതിജീവിച്ചു. രണ്ടു ലോകമഹായുദ്ധങ്ങള്‍, റഷ്യയുമായി പതിറ്റാണ്ട് നീണ്ട ശീതസമരം, കൊറിയന്‍ യുദ്ധം, വിയറ്റ്‌നാം യുദ്ധം, ഗള്‍ഫ് യുദ്ധം, അഫ്ഗാന്‍ യുദ്ധം, ഇറാഖ് യുദ്ധം ഏറ്റവുമൊടുവില്‍ ഇറാന്‍ യുദ്ധം തുടങ്ങി നിരന്തരം യുദ്ധത്തില്‍ മുഴുകിയ രാജ്യം കൂടിയാണ് അമേരിക്ക. അമേരിക്കന്‍ യുവജനങ്ങളെ കുരുതികൊടുക്കുന്ന ഭരണാധികാരികളുടെ യുദ്ധക്കൊതിക്കെതിരേ ജനരോഷം രൂക്ഷമാണ്. ഇന്ന് അമേരിക്ക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഭ്യന്തര ധ്രുവീകരണമാണ്. റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റ് എന്ന ആശയപരമായ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളില്‍നിന്ന് അത് സാമൂഹിക വിഭജനത്തിലേക്ക് വളര്‍ന്നിരിക്കുന്നു.
സ്വമേധയാ പ്രസിഡന്റ് പദവി ഒഴിഞ്ഞ ജോര്‍ജ് വാഷിംഗ്ടണ്‍, അടിമത്തം അവസാനിപ്പിച്ച ഏബ്രഹാം ലിങ്കണ്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയെ വിജയത്തിലേക്കു നയിച്ച ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റ്, മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച ജോണ്‍ എഫ് കെന്നഡി, വിരമിച്ചശേഷം പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കാന്‍ ആശാരിപ്പണി ചെയ്യുന്ന ജിമ്മി കാര്‍ട്ടര്‍ തുടങ്ങിയ മഹാരഥന്മാര്‍ അലങ്കരിച്ച ഓവല്‍ ഓഫീല്‍ ഇരുന്നാണ് ഇപ്പോഴത്തെ പ്രസിഡന്റ് അമേരിക്കയെ ഭരിയ്ക്കുന്നത്.
ഉപസംഹാരം
250 വര്‍ഷംമുമ്പ് സ്വാതന്ത്ര്യം നേടിയ ചെറിയ റിപ്പബ്ലിക്കില്‍നിന്ന് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രമായി അമേരിക്ക വളര്‍ന്നു. 20-ാം നൂറ്റാണ്ടിലെ ഏകമഹാശക്തിക്കു പകരം ചൈന കൂടി ഉള്‍പ്പെടുന്ന ബഹുധൃവലോകത്തിലെ പ്രധാന ശക്തിയായിരിക്കും. അഭിപ്രായഭിന്നതകള്‍ ഉണ്ടായാലും അവയെ ജനാധിപത്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍ പരിഹരിക്കാനുള്ള ശേഷിയാണ് അമേരിക്കയുടെ ഏറ്റവും വലിയ സമ്പത്ത്. പുതിയൊരു നേതൃത്വത്തിന് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേയുള്ളു. ‘ദൈവം രാജാവിനെ രക്ഷിക്കട്ടെ’ എന്നത് ബ്രിട്ടന്റെ ദേശീയഗാനമാണെങ്കിലും ഇപ്പോഴത് ഏറ്റവും യോജിക്കുന്നത് അമേരിക്കയ്ക്കാണ്.