തിരുവനന്തപുരം: രജിസ്റ്റർഡ് ഫാർമസിസ്റ്റിന്റെ നിർബന്ധിത സാന്നിധ്യമില്ലാതെ മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ രോഗികളുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം 2026 ജൂലൈ 9-ന് പുറത്തിറക്കിയ ഔദ്യോഗിക ഓഫീസ് മെമ്മോറാണ്ടത്തിൽ നിലവിലുള്ള നിയമവ്യവസ്ഥകൾ വ്യക്തമാക്കിയിട്ടുണ്ട്.
Drugs Rules, 1945-ലെ വ്യവസ്ഥകൾ പ്രകാരം പരിമിതമായ ചില Restricted Licence വിഭാഗങ്ങളിൽ മാത്രമാണ് ലൈസൻസിംഗ് അതോറിറ്റിക്ക് വിവേചനാധികാരം ഉള്ളത്. സാധാരണ മെഡിക്കൽ സ്റ്റോറുകളിൽ രജിസ്റ്റർഡ് ഫാർമസിസ്റ്റിന്റെ പങ്കും രോഗികളുടെ സുരക്ഷയും പൊതുജനാരോഗ്യ സംരക്ഷണവും അതീവ പ്രാധാന്യമുള്ളതാണെന്നും മന്ത്രാലയത്തിന്റെ മറുപടി വ്യക്തമാക്കുന്നു.
ഈ വിഷയത്തിൽ ആശങ്ക അറിയിച്ച Self Employed Pharmacists Association of Kerala (SEPAK) ഉൾപ്പെടെയുള്ള ഫാർമസിസ്റ്റ് സമൂഹത്തിന്റെ നിലപാടുകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അടൂർ പ്രകാശ് എം.പി. പറഞ്ഞു.
രോഗികളുടെ സുരക്ഷയും മരുന്നുകളുടെ സുരക്ഷിത വിതരണവും ഉറപ്പാക്കുന്ന നിലവിലെ നിയമസംവിധാനങ്ങൾ ദുർബലമാകാതിരിക്കാൻ തുടർന്നും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.