ശുചിത്വം ഉറപ്പാക്കി സുരക്ഷിത ഭക്ഷണം ഒരുക്കണം : ആരോഗ്യമന്ത്രി

Spread the love

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും, വൃത്തിയുള്ള അന്തരീക്ഷത്തിൽ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം തയ്യാറാക്കി ജനങ്ങൾക്ക് നൽകേണ്ടത് ഓരോ ഭക്ഷ്യസംരംഭകന്റെയും ഉത്തരവാദിത്തമാണെന്നും ആരോഗ്യ  മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യസംരംഭകർക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും ‘യൂത്ത് ഫോർ ഫുഡ് സേഫ്റ്റി’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ യുവജനങ്ങളുടെയും ഭക്ഷ്യസംരംഭകരുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച അവബോധം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കണം. വൃത്തിഹീനമായ ഭക്ഷണശാലകളും ഭക്ഷ്യ ഉൽപ്പാദന കേന്ദ്രങ്ങളും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ശുചിത്വക്കുറവും മലിനജല ഉപയോഗവും പാചകരീതികളിലെ അപാകതകളും ഷിഗെല്ല പോലുള്ള രോഗങ്ങൾ പടരാൻ കാരണമാകുന്നുണ്ട്. കുടിവെള്ളം തിളപ്പിച്ചശേഷം മാത്രം നൽകുന്ന രീതി ഉൾപ്പെടെയുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപ്പാദന-വിതരണ മേഖലകളിലെ പ്രവർത്തനങ്ങൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനുമായാണ് സംസ്ഥാനവ്യാപകമായി ‘ഈറ്റ് റൈറ്റ് കേരളം സേഫ് ഓണം 2026’ ബോധവത്കരണ-പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ജങ്ക് ഫുഡുകളുടെ അമിതോപയോഗം ഉൾപ്പെടെയുള്ള അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി വിവിധ മേഖലകളിൽ പരിശീലനം നേടിയ യുവജനങ്ങളെ ഉൾപ്പെടുത്തിയാണ് ‘യൂത്ത് ഫോർ ഫുഡ് സേഫ്റ്റി’ എന്ന പേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സന്നദ്ധസേന രൂപീകരിച്ചിട്ടുള്ളത്.

Author

Leave a Reply

Your email address will not be published. Required fields are marked *